ഭര്‍ത്താവില്‍ നിന്നും കുടുംബത്തില്‍ നിന്നും സ്ത്രീധന പീഡനം, പരാതിയുമായി യുവതി

Wayanad

സുല്‍ത്താന്‍ ബത്തേരി: ഭര്‍ത്താവില്‍ നിന്നും കുടുംബത്തില്‍ നിന്നും ത്രീധനപീഡനം നേരിട്ടെന്ന പരാതിയുമായി യുവതി. വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചുവെന്നും ആരോപിച്ച് യുവതിയും മകളും പ്രതിഷേധവുമായി ഭര്‍തൃ വീടിന് മുന്നില്‍ എത്തിയതോടെയാണ് സംഭവം വാര്‍ത്തയായത്. സുല്‍ത്താന്‍ ബത്തേരി സ്വദേശി ഷഹാനാ ബാനുവും മകളുമാണ് ഭര്‍തൃ പീഡനം ആരോപിച്ച് രംഗത്തെത്തിയത്. വിവാഹമോചനം നേടാതെ ഭര്‍ത്താവായ നായ്ക്കട്ടി സ്വദേശി അബൂബക്കര്‍ സിദ്ദിഖ് രണ്ടാമത് വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഇരുവരും വീടിന് മുന്നില്‍ ബഹളം വെച്ചു. പോലീസെത്തിയാണ് ഇവരെ ശാന്തമാക്കിയത്.

ഭര്‍ത്താവായ അബൂബക്കര്‍ സിദ്ദിഖില്‍ നിന്നും വീട്ടുകാരില്‍ നിന്നും സ്ത്രീധനത്തിന്റെ പേരില്‍ കൊടിയ പീഡനങ്ങള്‍ സഹിക്കേണ്ടി വന്നെന്നാണ് ഷഹാന പറയുന്നത്. ഉപ്പ മരിച്ചതിന് ശേഷം ഭര്‍ത്താവും രണ്ടു സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്‍മാരും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ തുടങ്ങി. ഇനി അവര്‍ക്ക് നല്‍കാന്‍ തന്റെ കയ്യില്‍ ഒന്നുമില്ലെന്നും യുവതി പറയുന്നു.

‘എന്റെ കൈയില്‍ ഇനിയൊന്നും കൊടുക്കാനില്ല. എല്ലാം ഞാന്‍ കൊടുത്തു. 37 പവനും മൂന്ന് ലക്ഷം രൂപയും കൊടുത്തു. ഭര്‍ത്താവ് വീട്ടില്‍ വന്നു നിരന്തരം ശല്യം ചെയ്യുകയാണ്. ഒന്നര വര്‍ഷമായി മാറി താമസിക്കുകയാണ്. ഇതിനിടെ ഭര്‍ത്താവ് ഏകപക്ഷീയമായി വിവാഹമോചന നടപടികള്‍ ആരംഭിച്ചു. നിയമപരമായി വിവാഹമോചനം നേടാതെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി മകള്‍ക്ക് ചിലവിന് പോലും ഒന്നും തരുന്നില്ല’, ഷഹാന പറഞ്ഞു.