സാമൂഹ്യ വിമര്‍ശനം അര്‍ത്ഥശൂന്യം, ഗാന്ധിയെയും മാര്‍ക്‌സിനെയും മതത്തെയും വിമര്‍ശിക്കുമ്പോള്‍ ഫാഷിസത്തിലേക്ക് വരവ് വെക്കപ്പെടുന്നു

Articles

ചിന്ത / എ പ്രതാപന്‍

ഏകാധിപതിയെ വാഴ്ത്തുന്ന ഒരു നര്‍ത്തകി , വിദ്വേഷത്തിന്റെ ഫാഷിസ്റ്റ് നിര്‍മ്മിതിക്ക് മന:സമ്മതം കൊടുക്കുന്ന ഒരു ഗായിക , ഇവരൊന്നും ലോകത്തിന് തിന്മ ചെയ്യണമെന്ന് തീരുമാനിച്ചുറപ്പിച്ച് ഇറങ്ങിയവരാകണമെന്നില്ല. ലോകത്തിലെ തിന്മകള്‍ മിക്കതും സംഭവിക്കുന്നത് അങ്ങനെ തിന്മകള്‍ ചെയ്യണം എന്ന് തീരുമാനിച്ചുറപ്പിച്ചവരെ കൊണ്ടല്ല, മറിച്ച് നന്മ ചെയ്യണോ തിന്മ ചെയ്യണോ എന്ന് ഇനിയും തീരുമാനിച്ചിട്ടില്ലാത്ത, അതില്‍ പ്രത്യേകിച്ച് നിര്‍ബന്ധങ്ങളൊന്നുമില്ലാത്ത മനുഷ്യരെ കൊണ്ടാണെന്ന് ഹന്നാ ആരെന്റ് എഴുതിയിട്ടുണ്ട്. നന്മക്കും തിന്മക്കും ഇടയിലെ തിരഞ്ഞെടുപ്പ് ധാര്‍മ്മികമായ തിരഞ്ഞെടുപ്പാണ്. ധാര്‍മ്മികമായ തിരഞ്ഞെടുപ്പുകള്‍ ഇല്ലാതെയും മനുഷ്യര്‍ക്ക് ജീവിച്ചു പോകാം.

 ഇന്ന് കലാകാരിക്കും ആസ്വാദകര്‍ക്കും ഇടയില്‍ പഴയ അകലങ്ങളില്ല. പോപ്പുലര്‍ കള്‍ച്ചര്‍ ആ അകലങ്ങളെ ഇല്ലായ്മ ചെയ്തിട്ടുണ്ട്. ആസ്വാദകരെ ഏറിയ കൂറും ആരാധകരായി പരിവര്‍ത്തിപ്പിച്ചിട്ടുമുണ്ട്. ഇന്ന് കല ഏതെങ്കിലും ഒരു പ്രത്യേക മുഹൂര്‍ത്തത്തിന്റെ  അനുഭവമല്ല. ഏത് നേരങ്ങളിലും നിങ്ങളുടെ അനുഭവങ്ങളോടും അനുഭൂതികളോടും  ഒപ്പം ഉപഭോഗം ചെയ്യാവുന്ന ഒന്നായി , വിളിച്ചാല്‍ വിളിപ്പുറത്തുള്ള ഒന്നായി, കല രൂപാന്തരപ്പെട്ടിട്ടുണ്ട്. പോപ്പുലര്‍ കള്‍ച്ചറിന്റെ ഭാഗമായി ഏതുനേരവും തങ്ങളുടെ ഭാഗമാണെന്ന് തോന്നിപ്പിച്ച ഐക്കണുകള്‍ ചില തീവ്രനിലപാടുകളിലേക്ക് ചേക്കേറുമ്പോള്‍ ചില ആസ്വാദകര്‍ക്കും ആരാധകര്‍ക്കും ഒരു യലേൃമ്യമഹ , വഞ്ചന, അനുഭവപ്പെടുന്നു.

  ഫാഷിസത്തിന് കലയുടെ വലിയ ആവശ്യകതയൊന്നുമില്ല. അതിന് എല്ലാ തെളിമകളേയും കലക്കണം, എല്ലാ വിശ്വാസങ്ങളെയും തകര്‍ക്കണം, എല്ലാ പവിത്രതകളേയും മലിനീകരിക്കണം. അത് നുണ പറയുക മാത്രമല്ല ചെയ്യുന്നത്, നേരും നുണയും തമ്മിലുള്ള വ്യത്യാസത്തെ അത് മായ്ച്ചുകളയുന്നു. അത് തിന്മ ചെയ്യുക മാത്രമല്ല , നന്മയും തിന്മയും തമ്മിലുള്ള അതിര്‍വരമ്പുകളെ ഇല്ലായ്മ ചെയ്യുന്നു. എല്ലാ അഴകുകളും അഴുക്കുകളാണെന്ന് അത് നിങ്ങളോട് പറയും. നിങ്ങളുടെതെന്ന് നിങ്ങള്‍ കരുതുന്നതൊന്നും നിങ്ങളുടേതല്ലെന്ന്, നിങ്ങളുടെ കലാകാരിയെ തോളിലേറ്റി അത് നിങ്ങളോട് പറയും.

ഫാഷിസത്തിലേക്കുള്ള സംക്രമണ കാലം വിശ്വാസ തകര്‍ച്ചകളുടെ കാലമാണ്. അത് വരെ സമൂഹത്തില്‍ നിലനിന്നിരുന്ന എല്ലാ ആശയങ്ങളും നിഷ്‌ക്കരുണം പറിച്ചു ചീന്തപ്പെടുന്നു.   ലോകത്തെ മനസ്സിലാക്കാന്‍ ആശ്രയിച്ചിരുന്ന ചിന്താപരമായ എല്ലാ ചട്ടക്കൂടുകളില്‍ നിന്നും മനുഷ്യര്‍ നിഷ്‌ക്കാസിതരാകുന്നു . തങ്ങള്‍ വിശ്വസിച്ചിരുന്നതൊക്കെയും പൊയ് വിശ്വാസങ്ങളായിരുന്നുവെന്ന തോന്നലിലേക്ക് അവര്‍ വലിച്ചെറിയപ്പെടുന്നു. പവിത്രമായി ഇനി ഒന്നും ബാക്കിയില്ല. എല്ലാം മലിനമാക്കപ്പെടുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, ജനാധിപത്യം, സോഷ്യലിസം, മതേതരത്വം, വിപ്ലവം, പുരോഗമനം, പുരോഗതി, ആധുനികത...... എല്ലാ സങ്കല്‍പനങ്ങളും അപഹസിക്കപ്പെടുന്നു. പല സങ്കല്‍പനങ്ങളും സ്വയം ജീര്‍ണ്ണിക്കാന്‍ തുടങ്ങിയവയുമാകും. ഇനിയൊരിക്കലും നവീകരിക്കപ്പെടാന്‍ സമയമോ സന്ദര്‍ഭമോ ഇല്ലാതെ അവയുടെ മേലൊക്കെയും വലിയ കാല്‍പാടുകള്‍ പതിയുകയായി. തങ്ങള്‍ വിമോചകരായി കണ്ടവരൊക്കെയും വഞ്ചകരായി, അല്ലെങ്കില്‍ പരാജയപ്പെട്ട പ്രവാചകരായി അവര്‍ക്ക് മുന്നില്‍ അണി നിരത്തപ്പെടുന്നു. അവരെയെല്ലാം ചരിത്രത്തില്‍ നിന്ന് മായ്ചു കളയാന്‍ തുടങ്ങുന്നു. 

  സാമൂഹ്യവിമര്‍ശം എന്നത് അസംഗതമാകുന്നു, അര്‍ത്ഥശൂന്യമായി മാറുന്നു. ഏറ്റവും പുതിയ സിദ്ധാന്തം ഏറ്റവും പഴയതിലേക്ക് വഴി തുറക്കുന്നു. ഗാന്ധിയെ വിമര്‍ശിച്ചാലും മാര്‍ക്‌സിനെ വിമര്‍ശിച്ചാലും മതങ്ങളെ വിമര്‍ശിച്ചാലും എല്ലാം ഫാഷിസത്തിലേക്ക് വരവ് വെക്കപ്പെടുന്ന കാലം സംജാതമാകുന്നു. ജനങ്ങളുടെ എല്ലാ വിശ്വാസങ്ങളെയും തകര്‍ത്ത ശേഷം ബാക്കിയാകുന്ന ഏക വിശ്വാസമായി, ഏക പ്രതീക്ഷയായി ഫാഷിസം സ്വയം ഉയര്‍ത്തി കാട്ടുന്നു. ആത്മാവില്ലാത്ത ഒരു ലോകത്തിന്റെ ആത്മാവാണ് മതം എന്ന് മാര്‍ക്‌സ് പറഞ്ഞതിന്റെ പാരഡി പോലെ വിശ്വാസങ്ങളില്ലാത്ത ഒരു ലോകത്തിന്റെ വിശ്വാസമാണ് ഫാഷിസം എന്നത് സ്വയം പ്രഖ്യാപിക്കുന്നു. ഇത് എന്റെ ഗാരന്റിയാണ്, അതിന്റെ നേതാവ് വിളംബരം ചെയ്യുന്നു. അതില്‍ ഒരു ഭാഗികമായ ക്രൂര സത്യമുണ്ട്. ഫാഷിസം അതിന്റെ ശത്രുക്കളായി പ്രഖ്യാപിക്കപ്പെട്ടവര്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുന്നു. പൊളിക്കും എന്ന് പറഞ്ഞത് പൊളിക്കുന്നു , നീക്കും എന്ന് പറഞ്ഞത് നീക്കുന്നു , കൊല്ലും എന്ന് പറഞ്ഞത് കൊല്ലുന്നു. ഒരു നാസി തടവറയില്‍ മരിച്ചു കൊണ്ടിരുന്ന ഒരു തടവുകാരന്‍ പറഞ്ഞതു പോലെ , ഹിറ്റ്‌ലര്‍ മാത്രമാണ് ജൂതന്മാരോട് സത്യസന്ധനായിരുന്നത്, അയാള്‍ അവര്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റി. 

അത്തരം ഒരു നിറവേറല്‍, ഗാരന്റി , ഫാഷിസം ഉറപ്പു തരുന്നു.

‘താഴത്തേക്കെന്തിത്ര സൂക്ഷിച്ചു നോക്കുന്നു
താരകളേ നിങ്ങള്‍ നിശ്ചലരായ് ,
നിങ്ങള്‍ തന്‍ കൂട്ടത്തില്‍ നിന്നെങ്കിലാരാനും
ഭംഗമാര്‍ന്നൂഴിയില്‍ വീണു പോയോ?’
എന്ന് വള്ളത്തോള്‍ ചോദിച്ചു,
‘മഗ്ധലന മറിയ’ത്തില്‍ .
ഭംഗമാര്‍ന്ന് ഊഴിയിലേക്ക് വീണു കൊണ്ടിരിക്കുന്നു, മഹാകവേ,
നമ്മുടെ താരകങ്ങള്‍.
ഊഴിയില്‍ വീണ ശേഷം
സെര്‍ബിയന്‍ കവി വാസ്‌കോ പോപ്പ
എഴുതിയതു പോലെ
ഓടകളില്‍ കിടന്ന്
നമ്മുടെ താരങ്ങള്‍ അഴുകുന്നു.