അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍; ദില്ലിയില്‍ കനത്ത പ്രതിഷേധം

India

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. ഒരു മണിക്കൂര്‍ നേരം ഇഡി സംഘം ഇദ്ദേഹത്തിന്റെ വസതിയില്‍ വച്ച് ചോദ്യം ചെയ്തു. ഈ സമയം പുറത്ത് എഎപി പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധം തുടരുന്നുണ്ടായിരുന്നു. അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിമര്‍ശിച്ച ആം ആദ്മി പാര്‍ട്ടി, അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നും വ്യക്തമാക്കി. അതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദില്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മദ്യ നയ കേസില്‍ കഴിഞ്ഞ ദിവസം ഇ ഡി അറസ്റ്റ് ചെയ് ബിആര്‍എസ് എംഎല്‍സിയും മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കവിത നിലവില്‍ ഇഡി കസ്റ്റഡിയിലാണ്. തെക്കേ ഇന്ത്യ കേന്ദ്രീകരിച്ചുള്ള സൗത്ത് ഗ്രൂപ്പിന് മദ്യ വിതരണ സോണുകള്‍ ലഭിക്കാന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായും ഗൂഢാലോചന നടത്തിയത് കവിതയാണെന്ന് ഇഡി ആരോപിക്കുന്നു.

ഫെബ്രുവരിയില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഒരു മാസത്തിനിടെ ഇഡി അറസ്റ്റ് ചെയ്ത രണ്ടാമത്തെ മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍. അതിനിടെ സുപ്രീം കോടതിയെ സമീപിച്ച എഎപി, ജാമ്യാപേക്ഷയില്‍ അടിയന്തിര വാദം കേള്‍ക്കും.

ദില്ലി സംസ്ഥാനത്തെ ചില്ലറ മദ്യവില്‍പ്പന മേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞ എഎപി സര്‍ക്കാരിന്റെ പുതിയ മദ്യനയമാണ് കേസിന് ആധാരം. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അടുപ്പക്കാരന്‍ കൈകാര്യം ചെയ്യുന്ന കമ്പനിക്ക് മദ്യ വ്യാപാരി ഒരു കോടി രൂപ നല്‍കിയെന്ന് സിബിഐ എഫ്ഐആറില്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇഡിയും കേസന്വേഷണം തുടങ്ങിയത്.