കൊണ്ടോട്ടി: സത്യാനന്തര കാലം കലകൾക്ക് കഷ്ടകാലമാണെന്ന് സിനിമ നിരൂപകനും എഴുത്തുകാരനുമായ ജി.പി. രാമചന്ദ്രൻ പറഞ്ഞു. വൈദ്യർ മഹോത്സവത്തിന്റെ ഭാഗമായി ”കലയും മത നിരപേക്ഷതയും” എന്ന വിഷയത്തിൽ വൈദ്യർ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കല കലാപങ്ങൾ ഇല്ലാതാക്കുന്നതിനുള്ള മികച്ച ഒരു ഔഷധമാണ്. എല്ലാ കലകളും മതനിരപേക്ഷതക്ക് ഊന്നൽ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യർ മഹോത്സവത്തിന്റെ അഞ്ചാം ദിവസം അക്കാദമിയിൽ മാപ്പിളപ്പാട്ട് കവിയരങ്ങ്, സാംസ്കാരിക സമ്മേളനം, അന്തിപ്പൊൻവെട്ടം-ഗാനമേള എന്നീ പരിപാടികൾ നടന്നു. അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി അധ്യക്ഷത വഹിച്ചു. എൻ. പ്രമോദ് ദാസ്, അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ, വൈസ് ചെയർമാൻ പുലിക്കോട്ടിൽ ഹൈദരാലി, രാഘവൻ മാടമ്പത്ത് എന്നിവർ പ്രസംഗിച്ചു.
മാപ്പിളപ്പാട്ട് കവിയരങ്ങ് ഡോ. എസ്. സഞ്ജയ് ഉദ്ഘാടനം ചെയ്തു. ബാപ്പു വാവാട് അധ്യക്ഷത വഹിച്ചു.
ബാലകൃഷ്ണൻ ഒളവട്ടൂർ, എ.പി. മോഹൻദാസ്, എം.എച്ച്. വള്ളുവങ്ങാട്, സബിത മൂഴിക്കൽ, ഫൈസൽ കന്മനം, എം.ടി. ഷാഹിദ, നസീറ ബക്കർ, അഷ്റഫ് കോണിയകത്ത്, സാബി തെക്കേപുറം തുടങ്ങിയവർകവിതകൾ ആലപിച്ചു. രാത്രിയിൽ സോൾ ഓഫ് മ്യൂസിക് അഴിഞ്ഞിലം അവതരിപ്പിച്ച അന്തിപ്പൊൻവെട്ടം ഗാനമേളയോടെ അഞ്ചാം ദിവസത്തെ പരിപാടികൾ അവസാനിച്ചു.
വൈദ്യർ മഹോത്സവത്തിൽ ഇന്ന് വൈദ്യർ മഹോത്സവത്തിൽ വെള്ളിയാഴ്ച കൊണ്ടോട്ടി തൗദാരം, വൈകുന്നേരത്തെ കലാ സന്ധ്യയിൽ തക്കിയൻസ് അവതരിപ്പിക്കുന്ന ഖവാലി, ഫിറോസ് ബാബു അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ടിന്റെ സംഗീത വഴികൾ പാട്ടും പറച്ചിലും എന്നിവ അരങ്ങേറും.