മനുഷ്യ ജീവന്‍ സംരക്ഷിക്കുന്നതിൽസര്‍ക്കാര്‍ സംവിധാനങ്ങള്‍ സമ്പൂർണ്ണ പരാജയം: ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍

Eranakulam

കൊച്ചി: മനുഷ്യന്റെ ജീവനും സ്വത്തിനും വന്യജീവികളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍.

വന്യജീവികള്‍ മനുഷ്യജീവനെടുക്കുമ്പോള്‍ അടിയന്തര നടപടികളില്ലാതെ കേന്ദ്രസര്‍ക്കാരിനെയും നിയമത്തെയും പഴിചാരി സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുന്നത് നിര്‍ഭാഗ്യകരമാണ്. കഴിഞ്ഞ 9 വര്‍ഷക്കാലം തുടര്‍ച്ചയായി അധികാരത്തിലിരുന്നിട്ടും ഈ ജനകീയ പ്രശ്‌നത്തിന്മേല്‍ നടപടികളെടുക്കാത്തവര്‍ ഇപ്പോള്‍ നടത്തുന്ന രാഷ്ട്രീയ നാടകം ജനങ്ങളെ വിഢികളാക്കുന്ന കാപഠ്യം മാത്രമാണ്. വരാന്‍പോകുന്ന പൊതുതെരഞ്ഞെടുപ്പുകള്‍ക്കു മുമ്പുള്ള കുതന്ത്രമായി മാത്രമേ ഇതിനെ കാണാനാവൂ.

മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാനുള്ള വകുപ്പുകള്‍ നിലവിലുണ്ടെന്നിരിക്കെ നടപടികള്‍ക്കു ശ്രമിക്കാത്തതിന്റെ പിന്നില്‍ ദുരൂഹതകളുണ്ട്. കാട്ടുപന്നിയെ കൊല്ലാന്‍ വകുപ്പില്ലെന്ന് പറഞ്ഞവര്‍ ഇപ്പാഴെങ്ങനെ കൊല്ലാന്‍ ഉത്തരവിറക്കി. രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ വോട്ടുചെയ്യുന്ന ജനങ്ങളുടെ സംരക്ഷണത്തിനുവേണ്ടിയാണെന്നിരിക്കെ ജനങ്ങളെ വഞ്ചിക്കുന്ന ജനപ്രതിനിധികള്‍ക്കെതിരെ തെരുവില്‍ സമരം ചെയ്യേണ്ട സാഹചര്യമാണുള്ളത്.

വന്യമൃഗങ്ങളെയിറക്കി മനുഷ്യനെ കുരുതി കൊടുത്ത്, കുടിയിറക്കുകയും റവന്യൂഭൂമി വനഭൂമിയാക്കിമാറ്റി രാജ്യാന്തര സാമ്പത്തിക ഏജന്‍സികളില്‍ നിന്നും വീതം വാങ്ങി വനവല്‍ക്കരണപ്രക്രിയ നടത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് തിരിച്ചറിയാനുള്ള ആര്‍ജ്ജവം ജനങ്ങള്‍ക്കുണ്ട്. അധികാരത്തിലിരിക്കുമ്പോള്‍ നടപടികളെടുക്കാതെ സ്വന്തം കര്‍ഷക സംഘടനകളെക്കൊണ്ട് സമരം ചെയ്യിക്കുന്ന വിരോധാഭാസം വിലപ്പോവില്ല. വന്യജീവി അക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം പോലും അട്ടിമറിച്ചിരിക്കുന്ന ഭരണവീഴ്ച അന്വേഷിക്കണം. പിറന്നുവീണ മണ്ണിൽ നിലനിൽപ്പിനായി ജനങ്ങൾ നിയമം കയ്യിലെടുക്കുന്ന സാഹചര്യം ഭരണസംവിധാനങ്ങൾ ബോധപൂർവം സൃഷ്ടിക്കുകയാണെന്നും ഇത് വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.