ഇന്ത്യന്‍ ജനാധിപത്യം തകര്‍ന്നാല്‍ അത് ലോക ജനാധിപത്യത്തിന്‍റെ ഭാവി തന്നെ ഇരുളടഞ്ഞതാകാന്‍ കാരണമായേക്കാം: സി പി ഐ(എം എല്‍) റെഡ്സ്റ്റാര്‍

Wayanad

കല്പറ്റ: ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണെന്ന് ഇന്ത്യന്‍ നേതാക്കളും ഇതര രാഷ്ട്ര നേതാക്കളും പല അവസരങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാലിന്ന് ആ ജനാധിപത്യത്തിന്റെ ഭാവി ഇരുളടഞ്ഞു പോയെന്ന് തെളിയിക്കുന്നതാണ് മാര്‍ച്ച് 23ന്റെ സൂറത്ത് കോടതി വിധിയെന്ന് സി പി ഐ(എം എല്‍) വയനാട് ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടു.

ഗുജറാത്തിലെ സൂറത്ത് കോടതി വിധിയെ തുടര്‍ന്ന് പാര്‍ലിമെന്റ് സമുച്ചയത്തില്‍ ലോക സഭ സ്പീക്കറും, ലോക സഭ സെക്രട്ടേറിയറ്റിന്റെ സെക്രട്ടറി ജനറലും മോദിയും ഉള്‍പ്പെടെ നടന്നുവെന്ന് പറയപ്പെടുന്ന ഗൂഢാലോചനയ്ക്ക് ശേഷമാണ് സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം മിന്നല്‍ വേഗത്തില്‍ ഇറക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ പറയുന്ന മോദി എന്ന പേരിന്റെ വാല്‍ഭാഗം എന്നത് ഒരു സമുദായമായി മാറുന്നത് ജനാധിപത്യത്തെ അനായാസം അപനിര്‍മ്മിക്കുന്ന ഭയാനകമായ ഒരു അടയാളപ്പെടുത്തല്‍ കൂടിയാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ അഭിപ്രായസ്വാതന്ത്ര്യം മാത്രമല്ല ഇവിടെ റദ്ദാക്കപ്പെടുന്നത്, ഭരണകൂടത്തെ വിമര്‍ശിക്കുന്നത് ആത്മഹത്യാപരമാണ് എന്ന മുന്നറിയിപ്പാണ് ഇത് പൗരര്‍ക്ക് നല്‍കുന്നത്.

കോടതി വിധിയുടെ കാര്യകാരണങ്ങള്‍ െ്രെപം ടൈമിലും/ ന്യൂസ് അവറിലും ചര്‍ച്ച ചെയ്യാത്ത മാദ്ധ്യമങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയെ കുറിച്ചും വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിനെ കുറിച്ചും കാലവിളംബം കൂടാതെ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. ഇന്ത്യയെ നിശ്ശബ്ദമാക്കാന്‍ ഭരണകൂടം വലിയൊരു ഗൂഢാലോചന നടത്തുകയാണ്. ഭരണഘടനയെത്തന്നെ സസ്‌പെന്റ് ചെയ്തു കൊണ്ട് ഇന്ദിരാഗാന്ധി നടപ്പാക്കിയ അടിയന്തിരാവസ്ഥയ്‌ക്കെതിരെ ഉയര്‍ന്നു വന്ന ബഹുജന പ്രക്ഷോഭത്തേക്കാള്‍ വിപുലമായ ഒരു ജനകീയ രാഷ്ട്രീയ പ്രതിരോധത്തിന് ഇന്ത്യ സജ്ജമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ സംഭവ വികാസങ്ങള്‍.

സംസ്ഥാന കമ്മിറ്റി അംഗം പി എം ജോര്‍ജ് അധ്യക്ഷന്‍ ആയിരുന്നു. പിടി പ്രേമാനന്ദ് ബിജി ലാലിച്ചന്‍ എം.കെ. ഷിബു, കെ.ജി. മനോഹരന്‍, ബാബു കുറ്റിക്കൈത, കെ.ആര്‍.അശോകന്‍, കെ നസീറുദ്ദീന്‍, കെ പ്രേംനാഥ്, മല്ലിക കെ സി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *