ഇനി ഈ ചിരിയില്ല: സലാം…..ഗഫൂര്‍ക്ക ദോസ്ത് സലാം……മാമുക്കോയക്ക് ഇനി കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം

News

കോഴിക്കോട്: മലയാളത്തിന്റെ ഗഫൂര്‍ക്ക ദോസ്തിന് സലാം…. പ്രിയ നടന്‍ മാമുക്കോയക്ക് ഇനി കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം അരക്കിണര്‍ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്‌കാരം കഴിഞ്ഞാണ് കണ്ണംപറമ്പിലേക്ക് കൊണ്ടുപോയത്. അവിടെയും മയ്യത്ത് നമസ്‌കാരം നടന്നു. തുടര്‍ന്നാണ് ഖബര്‍സ്ഥാനില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

1946 ജൂലായ് 5ന് കോഴിക്കോടാണ് മാമുക്കോയയുടെ ജനനം. വിദ്യാര്‍ത്ഥി ആയിരിക്കെ നാടകത്തിലൂടെ കലാരംഗത്ത് സജീവമായി. നാടകത്തിലൂടെയാണ് മാമുക്കോയ സിനിമയിലേക്ക് എത്തുന്നത്. 1979ല്‍ പുറത്തിറങ്ങിയ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് സിബി മലയില്‍ സംവിധാനം ചെയ്ത ദൂരെ ദൂരെ ഒരു കൂട്ടാം എന്ന ചിത്രത്തിലെ അഭിനയമാണ് മാമുക്കോയയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ ഈ ചിത്രത്തിലെ അറബിക് മുന്‍ഷി വേഷമാണ് മാമുക്കോയയെ ശ്രദ്ധേയനാക്കിയത്. പിന്നീട് മലയാള സിനിമകളിലെ സ്ഥിരം ഹാസ്യചേരുവയായി മാറിയ മാമുക്കോയ തന്റെ നാലുപതിറ്റാണ്ടത്തെ കലാജിവിതം അവസാനിപ്പിച്ചാണ് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്നത്.