കേരള സ്റ്റോറി സിനിമ വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള കളി: കെ എന്‍ എം

Kerala

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: കേരള സ്‌റ്റോറി എന്ന പേരിലുള്ള സിനിമ വലിയ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവച്ചുള്ള കളിയാണെന്നും ഈ നുണബോംബ് നിര്‍വീര്യമാക്കി സംഘ് പരിവാര്‍ അജണ്ട പൊളിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ ഈ ആവശ്യം.

ഫാഷിസം തലക്ക് മീതെ നില്‍ക്കുമ്പോള്‍ സ്വന്തം സമുദായത്തിലെ തീവ്രവാദചിന്തകള്‍ക്കെതിരെ മൗനം പാലിക്കുന്നതും അപരാധമാണ്. ഫാഷിസത്തെ തോല്പിച്ചിട്ട് മാത്രമേ സ്വന്തം സമുദായത്തിലെ തീവ്രവാദത്തെ തള്ളിപറയൂ എന്ന രീതിയും ശരിയല്ലെന്നും എല്ലാതരത്തിലുള്ള വര്‍ഗ്ഗീയവാദങ്ങളും എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം:-കേരളത്തിന്റെ സൗഹാര്‍ദന്തരീക്ഷം തകര്‍ക്കുകയെന്നത് എല്ലാ വര്‍ഗീയ വാദികളുടെയും ലക്ഷ്യമാണ്. കേരളം ശാന്തമാകുമ്പോള്‍ അവരുടെ അജണ്ടകള്‍ വിറ്റു പോകില്ലെന്ന് വര്‍ഗീയവാദികള്‍ക്കും തീവ്ര ഗ്രൂപ്പുകള്‍ക്കും നന്നായി അറിയാം. അതിനാല്‍ അപരനെ ചൂണ്ടി, കണ്ടില്ലേ അവര്‍ ഒരുങ്ങുന്നു ഇസ്‌ലാമിക രാജ്യമാക്കാന്‍, കണ്ടില്ലേ അവര്‍ ഇന്ത്യയെ അങ്ങനെയാക്കാന്‍ പോകുന്നു
ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു മൈലേജ് വര്‍ധിപ്പിക്കുന്ന കലാ പരിപാടികളാണ് ഇവിടെ നിരന്തരം നടക്കുന്നത്.

കേരള സ്‌റ്റോറി വലിയ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചു കൊണ്ടുള്ള കളിയാണ്. കേരള സര്‍ക്കാര്‍ ഈ നുണ ബോംബ് നിര്‍വീര്യമാക്കി സംഘ് അജണ്ട പൊളിച്ചു കയ്യില്‍ കൊടുക്കണം. കേരള സര്‍ക്കാര്‍ പ്രതിഷേധത്തില്‍ മാത്രം ഒതുക്കാതെ ശക്തമായ നിയമനടപടി സ്വീകരിക്കണം.കേരള സര്‍ക്കാറിനാണ് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാവുക.

കേരളത്തിലെ എല്ലാ വിഭാഗങ്ങളും കേരള നുണകഥക്കെതിരെ രംഗത്ത് വന്ന നിലയ്ക്ക് ജനകീയ പ്രതിഷേധത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. അതി തീവ്രനിലപാടുകള്‍ സ്വീകരിക്കുന്ന ഗ്രൂപ്പുകള്‍ അവരുടെ അജണ്ട വിജയിപ്പിച്ചെടുക്കാനുള്ള ‘അതിവളവ്’ ഈ ബഹളത്തിനിടയില്‍ നന്നായി നടത്തുന്നുണ്ട്. കേരളത്തിലെ സുമനസ്സുകളെ ചേര്‍ത്തി നിര്‍ത്തി എല്ലാ ഐറ്റം തീവ്രവാദികള്‍ക്കും വര്‍ഗീയ വാദികള്‍ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം. ഫാഷിസം തലക്ക് മീതെ നില്‍ക്കുമ്പോള്‍ സ്വന്തം സമുദായത്തിലെ തീവ്രവാദചിന്തകള്‍ക്കെതിരെ മൗനം പാലിക്കുന്നതും അത്യന്തം അപരാധമാണ്. ഫാഷിസത്തെ തോല്പിച്ചിട്ട് മാത്രമേ സ്വന്തം സമുദായത്തിലെ തീവ്രവാദത്തെ തള്ളിപറയൂ എന്ന രീതിയും ശരിയല്ല. എല്ലാ വര്‍ഗ്ഗീയവാദങ്ങളും എതിര്‍ക്കപ്പെടേണ്ടതു തന്നെയെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു.