ന്യൂദല്‍ഹി: സുപ്രിം കോടതിയില്‍ നിന്നും അനുകൂല നിലപാട് ഇല്ലാതിരിക്കുകയും കര്‍ണാടക നിലപാട് കടുപ്പിക്കുകയും ചെയ്തതോടെ കേരളത്തിലേക്ക് ഇല്ലെന്ന നിലപാട് സ്വീകരിച്ച് അബ്ദുന്നാസര്‍ മഅദനി. കേരളത്തിലേക്ക് പോകുന്നതിന് മാസം ഇരുപത് ലക്ഷവും സുരക്ഷക്കാരുടെ ചെലവും വഹിക്കണമെന്ന് കര്‍ണാടക നിലപാട് സ്വീകരിച്ചിരുന്നു. ഇതിനെതിരെ മഅദനി സുപ്രിം കോടതിയെ സമീപിച്ചെങ്കിലും ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് കേരളത്തിലേക്കില്ലെന്ന നിലപാട് മഅദനി സ്വീകരിച്ചത്. ഭിമമായ തുക നല്‍കി പോകാവുന്ന അവസ്ഥയിലല്ല താനെന്നും അതിനാല്‍ യാത്ര ഉപേക്ഷിക്കുകയുമാണെന്നാണ് മഅദനി പറഞ്ഞത്.
പ്രതിമാസം 20 ലക്ഷം രൂപ നല്‍കണമെന്നാണ് കര്‍ണാടക പൊലീസ് നിലപാട്. ആറ് ഉദ്യോഗസ്ഥരെയാണ് മഅദനിയുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുളളത്. 20 ഉദ്യോഗസ്ഥരെന്ന മഅദനിയുടെ വാദം തെറ്റാണെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സന്ദര്‍ശിക്കേണ്ട പത്ത് സ്ഥലങ്ങളുടെ വിവരം മഅദനി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്രയും തുക ആവശ്യമായി വരുമെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താല്‍ തുക ഒരു കോടിയോളം എത്തുമെന്നും കര്‍ണാടക സര്‍ക്കാര്‍ വാദിച്ചു. ഐപിഎസ് ഉദ്യോഗസ്ഥന്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുളള സംഘം കേരളം സന്ദര്‍ശിച്ചാണ് അകമ്പടി സംബന്ധിച്ച ശുപാര്‍ശ തയ്യാറാക്കിയത്. ചെലവ് കണക്കാക്കിയത് സര്‍ക്കാരിന്റെ ചട്ടപ്രകാരമാണ്. അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണവും കുറയ്ക്കാന്‍ സാധിക്കില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. ഏപ്രില്‍ 19ന് കര്‍ണാടക പൊലീസ് മഅദനിയുടെ എറണാകുളത്തെ വസതിയിലും കൊല്ലം അന്‍വര്‍ശേരിയിലും പിതാവ് താമസിക്കുന്ന കുടുബ വീട്ടിലും ഉമ്മയുടെ ഖബര്‍സ്ഥാനിലും പരിശോധന നടത്തിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ആറ് മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം അകമ്പടിയേകുന്ന 20 പൊലീസുകാരുടെ ചെലവിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി തിങ്കളാഴ്ച മഅദനിക്ക് കമ്മിഷ്ണര്‍ കത്ത് നല്‍കിയിരുന്നു.