വര്‍ഗ്ഗീയ വിദ്വേഷം വിതക്കുന്ന ‘കാസ’യെ നിരോധിക്കുക: കെ എന്‍ എം മര്‍കസുദ്ദഅവ

Kerala

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: സോഷ്യല്‍ മീഡിയയിലും അല്ലാതെയും കടുത്ത വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങളെ തമ്മില്‍ തല്ലിക്കന്ന സംഘടനകളെയും വ്യക്തികളെയും നിലക്കു നിര്‍ത്തുന്നതില്‍ സംസ്ഥാന പൊലീസ് അക്ഷന്തവ്യമായ നിസ്സംഗത കൈക്കൊള്ളുന്നതായി കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ക്രൈസ്തവ നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് ‘കാസ’ എന്ന ക്രിസ്ത്യന്‍ തീവ്രവാദ സംഘടന സംസ്ഥാനത്ത് നടത്തുന്ന കടുത്ത വര്‍ഗീയ അധിക്ഷേപങ്ങളെ സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നത് ആപത്കരമാണ്. കേരളീയ സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാന്‍ സോഷ്യല്‍ മീഡിയകളിലും ക്രിസ്ത്യന്‍ സമുദായത്തിനകത്തും കടുത്ത വര്‍ഗീയത കുത്തിവെക്കുന്ന ‘കാസാ’ എന്ന തീവ്രവാദ സംഘടനയെ നിരോധിക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം. മുസ്ലീം സമുദായത്തെ അപരവത്കരിക്കാനും ഒറ്റപ്പെടുത്തി ആക്രമിക്കാനും ചില ക്രൈസ്തവ സഭാ നേതൃത്വങ്ങളുടെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്ന ‘കാസാ’ എന്ന സംഘടന യേശുവിന്റെ വിശ്വ മാനവിക സന്ദേശത്തെയാണ് അവമതിക്കുന്നതെന്ന യാഥാര്‍ത്ഥ്യം ക്രൈസ്തവ സഭാ നേതൃത്വവും ക്രൈസ്തവ വിശ്വാസികളും തിരിച്ചറിയണം. യേശുവിന്റെ സ്‌നേഹ സന്ദേശം പ്രഘോഷണം ചെയ്യുന്നവര്‍ തന്നെ സഹോദര മത വിഭാഗമായ മുസ്ലീംകള്‍ക്കെതിരില്‍ തൊട്ടുകൂടായ്മയുടെയും അസഹിഷ്ണുതയുടെയും ബീജം മുളപ്പിക്കുന്നത് വിരോധാഭാസമാണ്.

മുസ്ലിം കുട്ടികളൊടൊപ്പം കൂട്ടുകൂടരുതെന്നും മുസ്ലീംകള്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ നശിപ്പിക്കാന്‍ ഒരുമ്പെട്ടിരിക്കുകയാണെന്നും ലൗജിഹാദ്, നാര്‍കോട്ടിക് ജിഹാദ് തുടങ്ങിയ ഇല്ലാക്കഥകളും പ്രചരിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നിസ്സംഗത സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും കെ എന്‍ എം മര്‍കസുദ്ദഅവ ആവശ്യപ്പെട്ടു.

കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എന്‍ എം അബ്ദുല്‍ ജലീല്‍, സി അബ്ദുല്‍ലത്തീഫ് മാസ്റ്റര്‍, സി മമ്മു കോട്ടക്കല്‍, എം ടി മനാഫ്, എം അഹമ്മദ്കുട്ടി മദനി, അലി മദനി മൊറയൂര്‍, കെ എല്‍ പി ഹാരിസ്, അബ്ദുല്‍ ജബ്ബാര്‍ കന്നംകുളം, ഫൈസല്‍ നന്മണ്ട, കെ എം കുഞ്ഞമ്മദ് മദനി, എഞ്ചി. സെയ്തലവി, ബി പി എ. ഗഫൂര്‍, കെ പി അബ്ദുറഹിമാന്‍ സുല്ലമി, കെ എ സുബൈര്‍ ആലപ്പുഴ, ഡോ. അനസ് കടലുണ്ടി, ഡോ. ഐ പി അബ്ദുസ്സലാം, അബ്ദുസ്സലാം പുത്തൂര്‍, പ്രൊഫ. ഷംസുദ്ദീന്‍ പാലക്കോട്, ഡോ. അന്‍വര്‍ സാദത്ത്, റുക്‌സാന വാഴക്കാട്, ആദില്‍ നസീഫ് മങ്കട, അബ്ദുലത്തീഫ് കരുമ്പുലാക്കല്‍, സുഹൈല്‍ സാബിര്‍ പങ്കെടുത്തു.