ഐക്യത്തിന്‍റെ പേരില്‍ ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കില്ല; മുജാഹിദ് ജമാഅത്ത് കുതന്ത്രങ്ങള്‍ കരുതിയിരിക്കണം: ഹമീദ് ഫൈസി അമ്പലക്കടവ്

Kerala

മലപ്പുറം: മുസ്ലിം ഐക്യത്തിന്റെ പേരില്‍ ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കില്ലെന്നും അത്തരം നീക്കങ്ങളെ ചെറുക്കുമെന്നും ഹമീദ് ഫൈസി അമ്പലക്കടവ്. നുഴഞ്ഞുകയറുന്ന വഹാബിസം എന്ന പേരില്‍ ഫെയ്‌സ് ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് നിലപാട് വ്യക്തമാക്കിയത്. ചില സുന്നി പണ്ഡിതരെ വിലക്കെടുത്ത് പാഠ്യപദ്ധതിയില്‍ അടക്കം വഹാബിസം കുത്തിനിറക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ജമാഅത്ത് മുജാഹിദ് നീക്കങ്ങളെ കരുതിയിരിക്കണമെന്നും സമസ്ത പണ്ഡിതന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

നുഴഞ്ഞു കയറുന്ന വഹാബിസം

97 വര്‍ഷം മുമ്പ് വഹാബിസം ഉടലെടുത്തപ്പോള്‍ അതിനെ പ്രതിരോധിക്കാനും സുന്നത്ത് ജമാഅത്തിനെ സംരക്ഷിക്കാനും ആയിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പണ്ഡിത സഭക്ക് ജന്മം നല്‍കിയത്. സമസ്ത അതിന്റെ ഉത്തരവാദിത്വം ഇക്കാലമത്രയും ഭംഗിയായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു.

ചെറുത്തുനില്‍ക്കാനാകാതെ മുജാഹിദും ജമാഅത്തും വ്യാജ സരണികളും ദുര്‍ബലമാകുന്ന കാഴ്ചയാണ് നാം പിന്നീട് കണ്ടത്. രണ്ടു നൂറ്റാണ്ട് നീണ്ടുനിന്ന കുരിശുയുദ്ധം പരാജയപ്പെട്ടപ്പോള്‍ െ്രെകസ്തവ ലോകം പുറത്തെടുത്ത നമ്പറായിരുന്നു മുസ്ലീങ്ങള്‍ക്കെതിരെയുള്ള ബൗദ്ധികമായ ആക്രമണം. മുസ്‌ലിംകളിലെ ചില പണ്ഡിതന്മാരെ അവര്‍ വിലക്കെടുക്കുകയും െ്രെകസ്തവരിലെ ചിലരെ വികൃതമായ ഇസ്ലാമിക ചരിത്രരചനകള്‍ നിര്‍വഹിക്കാന്‍ തെരഞ്ഞെടുത്ത് നിശ്ചയിക്കുകയും ചെയ്തു. ഇന്നും അത് തുടര്‍ന്നു കൊണ്ടിരിക്കുന്നു.

കേരളത്തില്‍ വഹാബിസം ഇതിന്റെ തനിയാവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ചില സുന്നി പണ്ഡിതന്മാരെ അവര്‍ വിലക്കെടുത്തു. മതസ്ഥാപനങ്ങളില്‍ നുഴഞ്ഞുകയറിയ ഇവര്‍ പാഠ്യപദ്ധതിയില്‍ ചില വഹാബി ഗ്രന്ഥങ്ങള്‍ കടത്തിക്കൂട്ടി. മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കന്മാര്‍ എഴുതിയ രചനകള്‍ പോലും സിലബസില്‍ സ്ഥലം പിടിച്ചു. ലൈബ്രറിയില്‍ ജമാഅത്ത് പുസ്തകങ്ങള്‍ കുത്തിനിറച്ചു. ക്ലാസുകളിലും അസംബ്ലികളിലും സമസ്ത പണ്ഡിതന്മാര്‍ക്കും സുന്നി ആശയങ്ങള്‍ക്കുമെതിരെ കുത്തുവാക്കുകള്‍ പ്രയോഗിച്ചുകൊണ്ടിരുന്നു. ഉള്ളിലേക്ക് അരിച്ചു കയറിയ ഇവരെ തുടക്കത്തില്‍ തിരിച്ചറിയാന്‍ കഴിയാതെ പോയി എന്നത് സത്യമാണ്.

സമസ്തയുടെ നിലപാടുകളും വീക്ഷണങ്ങളും അംഗീകരിക്കാത്ത പണ്ഡിതന്മാര്‍ സമസ്തയുടെ സ്ഥാപനങ്ങളില്‍ വേണോ? അത്തരം സ്ഥാപനങ്ങളില്‍ നമ്മുടെ മക്കളെ പഠിപ്പിക്കുന്നതും അപകടകരമാണ്. ഇത്തരം തെറ്റുകള്‍ തിരുത്താന്‍ നാം ബാധ്യസ്ഥരാണ്.

ആദര്‍ശ സംരക്ഷണത്തിന് കഴിയുന്നതെല്ലാം ചെയ്യണം. സുന്നികള്‍ ഒരു കുടക്കീഴില്‍ അണിനിരക്കണം. നമ്മുടെ നേതൃത്വം മുന്‍കാലങ്ങളില്‍ എന്നപോലെ സുന്നി ഐക്യത്തിന് പച്ചക്കൊടി കാണിച്ചിരിക്കയാണ്. അല്ലാഹുവിന്റെ തീരുമാനം ഉണ്ടാവുമ്പോള്‍ അത് നടന്നിരിക്കും.

മുസ്ലിം ഐക്യം ആവശ്യമാണ്. 1985 ല്‍ ശംസുല്‍ ഉലമ അതിന്റെ രൂപം കാണിച്ചു തന്നിട്ടുണ്ട്. ആദര്‍ശത്തില്‍ വിട്ടു വീഴ്ചയില്ലാതെ രാജ്യത്ത് മുസ്ലിങ്ങള്‍ നേരിടുന്ന പൊതുപ്രശ്‌നങ്ങളില്‍ സഹകരിക്കുക. ഈ ഐക്യത്തില്‍ മുസ്ലിങ്ങളെയും അമുസ്ലീങ്ങളെയും സഹകരിപ്പിക്കാം. പക്ഷേ, മുസ്ലിം ഐക്യത്തിന്റെ പേരു പറഞ്ഞ് ആദര്‍ശത്തിലും നയനിലപാടുകളിലും വെള്ളം ചേര്‍ക്കാന്‍ ആരു ശ്രമിച്ചാലും അത് നാം തിരിച്ചറിയണം.

അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്