ബഷീര്‍ ഹരിത സാഹിത്യകാരനായിരുന്നുവെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍

Kerala

കോഴിക്കോട്: ബഷീര്‍ കഥാപാത്രങ്ങള്‍ ഇപ്പോഴും നമ്മളിലൂടെ ജീവിക്കുന്നുവെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. ബഷീര്‍ അനുസ്മരണം ബേപ്പൂര്‍ വയലാലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. മനുഷ്യന്റെ ഭാഷയില്‍ എഴുതിയ വ്യക്തിയാണ് ബഷീര്‍. പ്രാഥമിക വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് പോലും മനസ്സിലാകും വിധം ഹൃദയസ്പര്‍ശിയാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ രീതിയെന്നും സ്പീക്കര്‍ പറഞ്ഞു.

ബഷീര്‍ എന്ന സാഹിത്യകാരനെ പ്രശസ്തനാക്കിയത് കഥാപാത്രങ്ങളാണ്. മനുഷ്യനെ പറ്റിയും മറ്റ് ജീവജാലങ്ങളെ കുറിച്ചും ആകുലപ്പെട്ട വ്യക്തിയായിരുന്നു ബഷീര്‍. സ്വാതന്ത്ര്യസമര സേനാനിയും സാഹിത്യത്തിലെ സൂഫിവര്യനുമായിരുന്ന ബഷീര്‍ ഒരു ഹരിത സാഹിത്യകാരന്‍ കൂടിയായിരുന്നുവെന്നും സ്പീക്കര്‍ അനുസ്മരിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മയ്ക്കായുള്ള സാംസ്‌കാരിക നിലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം വേഗത്തില്‍ നടന്നു വരികയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചതായും സ്പീക്കര്‍ പറഞ്ഞു. പാത്തുമ്മയുടെ ആട്, മജീദ്, ഒറ്റക്കണ്ണന്‍ പോക്കര്‍ തുടങ്ങി ബഷീറിന്റെ കഥാപാത്രങ്ങളായെത്തിയ കുട്ടികളോട് സ്പീക്കര്‍ കുശലാന്വേഷണം നടത്തി.

എഴുത്തുകാരി കെ പി സുധീര അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ എം പി മുഖ്യാതിഥിയായിരുന്നു. സാഹിത്യകാരന്‍ എം എന്‍ കാരശ്ശേരി ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീറിനൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ ചെലവഴിച്ച നിമിഷങ്ങളെ കാരശ്ശേരി അനുസ്മരിച്ചു. സാഹിത്യം പോലെ തന്നെ സംഗീതത്തെയും ഹൃദയത്തോട് ചേര്‍ത്ത ബഷീര്‍ മലയാള ഭാഷയ്ക്ക് നിരവധി പദപ്രയോഗങ്ങളും സംഭാവന ചെയ്തിട്ടുണ്ട്. ദേശബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ജീവിത സത്യങ്ങള്‍ തന്റെ തൂലികയിലൂടെ എഴുത്തിന്റെ ലോകത്തിന് സമര്‍പ്പിച്ച സാഹിത്യകാരനായിരുന്നു ബഷീര്‍ എന്നും കാരശ്ശേരി അനുസ്മരിച്ചു.

വൈക്കം മുഹമ്മദ് ബഷീറിന്റെ മകള്‍ ഷാഹിന ബഷീര്‍, മറ്റ് കുടുംബാംഗങ്ങള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ മകന്‍ അനീസ് മുഹമ്മദ് സ്വാഗതവും ചെറുമകന്‍ വസിം മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.