ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവിന് സ്വതന്ത്ര ചുമതലയുള്ള മന്ത്രിയെ നിയമിക്കണം: ബിനു പഴയചിറ

Kottayam

വാര്‍ത്തകള്‍ 8289857951 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുക.

കോട്ടയം: ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവിന് സ്വതന്ത്ര ചുമതലയുള്ള മന്ത്രിയെ നിയമിക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു പഴയചിറ ആവശ്യപ്പെട്ടു. പ്രതികരിക്കുന്നവരെ നിശബ്ദരാക്കുന്ന ഭരണകൂട ഭീകരതയാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. ഒരു അപകടം ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുമ്പോള്‍ ജനം പ്രതികരിക്കും. ജനത്തിന്റെ പ്രതികരണം ജനമധ്യത്തില്‍ നില്‍ക്കുന്ന ആളുകള്‍ അത് പ്രകടിപ്പിക്കുകയും ചെയ്യും.

നിരന്തരം മത്സ്യബന്ധന തൊഴിലാളികള്‍ അപകടത്തില്‍പ്പെടുന്ന മുതലപ്പൊഴിയില്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ നിരന്തരമായ പരാജയമാണ് ഏതാണ്ട് നാലുപേരുടെ അപകടത്തിന് കാരണമായ ഇന്നലത്തെ മുതലപ്പൊഴിയിലെ അപകടം. വിഷമിച്ചു നില്‍ക്കുന്ന ജനത്തിന്റെ പ്രതികരണം മൂന്ന് മന്ത്രിമാരോട് കാണിക്കുമ്പോള്‍ അവരോട് അനുഭാവപൂര്‍വ്വം സഹകരിക്കേണ്ട ഭരണകൂടം കേസുകളില്‍ കുടുക്കി ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുവാനുള്ള വ്യഗ്രത ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ല. പ്രതികരിക്കുന്ന മാധ്യമങ്ങളെയും പ്രതികരിക്കുന്ന ജന നേതാക്കളെയും കേസില്‍ കുടുക്കി രക്ഷപ്പെടാനുള്ള സര്‍ക്കാരിന്റെ നിലപാടിനെ അല്‍പത്തം എന്ന് മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു അപകട മരണങ്ങള്‍ ഉണ്ടാവാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ട്. നമ്പര്‍വണ്‍ കേരളം എന്ന അവകാശപ്പെടുന്നിടത്ത് ഒരു കിണര്‍ ദുരന്തം ഉണ്ടായി 60 മണിക്കൂര്‍ എടുത്തു ആ ബോഡി കണ്ടെത്താന്‍ പോലും. അപകടങ്ങളെ നേരിടാനുള്ള സര്‍ക്കാരിന്റെ സംവിധാനം ഉടച്ച് വാര്‍ക്കേണ്ടത് തന്നെയാണ്. ഒത്തിരിയേറെ ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രിയില്‍ നിന്നും മാറ്റി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവും,അപകടങ്ങളെ തടയുവാനുള്ള സംവിധാനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ ഒരു മന്ത്രിയെ തന്നെ നിയമിക്കണം.

യൂജിന്‍ പെരേര അച്ചനെതിരെ എടുത്തിട്ടുള്ള കേസ് പിന്‍വലിക്കണം. മുതലപ്പൊഴിയെ മരണപ്പൊഴിയാക്കി മാറ്റിയ വിഴിഞ്ഞം പോര്‍ട്ടിന്റെ നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടായിട്ടുള്ള സാമൂഹ്യ ആഘാതത്തെ കുറയ്ക്കുവാനുള്ള, അപകടം കുറയ്ക്കാനുള്ള നടപടി ശാസ്ത്രീയമായി കണ്ടെത്തി, മുതലപ്പൊഴിയെ അപകട നിയന്ത്രണ മേഖലയായി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.