ബീച്ച് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍മാരുടെ ഏറ്റുമുട്ടല്‍; അന്വേഷണം തുടങ്ങി

Kozhikode

കോഴിക്കോട്: ബീച്ച് ഗവ. ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മുന്നില്‍ ഹൗസ് സര്‍ജന്‍മാര്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. അഡീഷനല്‍ ഡയരക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (എ ഡി എച്ച് എസ്) ഡോ. രാജേന്ദ്രന്‍ ബീച്ച് ആശുപത്രിയലെത്തി അന്വേഷണം നടത്തി. അന്വേഷണത്തിന്റെ ഭാഗമായി സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്നു ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരില്‍ നിന്ന് എ ഡി എച്ച് എസ് വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ ഹൗസ് സര്‍ജന്‍മാര്‍ക്കെതിരേ നടപടി സ്വീകരിക്കാനാണ് സാധ്യത. ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു ഹൗസ് സര്‍ജന്‍മാര്‍ രോഗികള്‍ക്കും മുന്നില്‍ ഏറ്റുമുട്ടിയത്. ഇരുവര്‍ക്കുമതെതിരേ അച്ചടക്ക നടപടി ഉണ്ടാവുമെന്നാണ് വിവരം. സംഭവം മാധ്യമ ശ്രദ്ധയില്‍പ്പെട്ട വിഷയമായതിനാല്‍ നടപടി ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ നിലപാട്. ഹൗസ് സര്‍ജന്‍മാര്‍ അച്ചടക്കം ലംഘിച്ചതായും ഇത് ആശുപത്രിയുടെ വിശ്വാസ്യതയെ തന്നെ ബാധിച്ചതായും ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ആശുപത്രിയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുള്ള ഹൗസ് സര്‍ജന്‍മാരില്‍ ഒരാള്‍ സമയം വൈകിയെത്തിയതിനെ മറ്റെയാള്‍ ചോദ്യം ചെയ്തതാണ് വാക്തര്‍ക്കത്തിന് ഇടയായത്. ഇത് പിന്നീട് കൈയ്യാങ്കളിയിലേക്ക് വരെ എത്തി.