വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
പാലാ: ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന ഹൈവേയില്‍ റോഡ് സുരക്ഷാ ഫണ്ട് വിനിയോഗിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇഴയുകയാണെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി. ഒരു വര്‍ഷം മുമ്പ് നടപടികള്‍ ആരംഭിച്ചിട്ടും ഇതേവരെ പണികള്‍ പൂര്‍ത്തീകരിക്കാനായിട്ടില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇടപ്പാടി മുതല്‍ ഭരണങ്ങാനം എ ആര്‍ എസ് സ്‌കൂളിനു സമീപം വരെയുള്ള ഭാഗത്തെ റോഡ് കൂടുതല്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ റോഡ് സേഫ്റ്റി അതോററ്റി അനുവദിച്ച തൊണ്ണൂറ്റി അഞ്ചര ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പൊതു മരാമത്ത് നിരത്ത് വിഭാഗം പാലാ സെക്ഷനാണ് നടത്തിപ്പിന്റെ ചുമതല. എന്നാല്‍ അപകട സാധ്യത കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ പലതും എസ്റ്റിമേറ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുകയാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ടെന്ന് ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷയ്ക്കായി നിര്‍മ്മിക്കുന്ന സാമിഗ്രികളില്‍ തട്ടി അപകടങ്ങളും നിത്യസംഭവമായി മാറി. കുന്നേമുറി പാലത്തിനു സമീപം നടപ്പാതയിലും റോഡിലുമായി നിര്‍മ്മിച്ചിട്ട കോണ്‍ക്രീറ്റ് സ്ലാബില്‍ ഇടിച്ചതിനെത്തുടര്‍ന്നു തെന്നിമാറിയ ഓട്ടോയും ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരണപ്പെടുകയും മറ്റാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് അടുത്ത കാലത്താണ്. ഇതോടെയാണ് ഈ സ്ലാബുകള്‍ മാറ്റിയത്. ഇതിനു കാരണക്കാരായവര്‍ക്കെതിരെ നടപടി എടുക്കാതെ സംരക്ഷണം തീര്‍ക്കുകയും ചെയ്യുകയാണെന്നും ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി.
ഇടപ്പാടി കുന്നേമുറി പാലം മുതല്‍ മേരിഗിരി ആശുപത്രി ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് റോഡിന്റെ ഇടത് വശത്ത് നിലവിലുള്ള കോണ്‍ക്രീറ്റ് ഓടകള്‍ അതീവ അപകടാവസ്ഥയിലാണെന്ന് പൊതുജനങ്ങള്‍ക്കാകെ നാളുകളായി പരാതിയുള്ളതാണെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. നിരവധി അപകടങ്ങളാണ് ദിനം പ്രതി മേഖലയില്‍ ഉണ്ടാവുന്നത്.
പ്രദേശത്ത് നിലവിലുള്ള കോണ്‍ക്രീറ്റ് ഓടയും റോഡും തമ്മില്‍ പലയിടങ്ങളിലും അര മീറ്ററില്‍ താഴെ മാത്രമാണ് അകലമുള്ളത്. ടാറിംഗ് പ്രതലത്തില്‍ നിന്നും ഒരടി താഴ്ച്ചയിലാണ് ബേം നില്‍ക്കുന്നത്. പലപ്പോഴും വാഹനങ്ങള്‍ പരസ്പരം സൈഡ് കൊടുക്കുമ്പോള്‍ എതിരെ വരുന്ന വാഹനങ്ങളും കാല്‍ നടയാത്രക്കാരും ഓടയില്‍ വീഴുന്നത് നിത്യസംഭവമാണ്.
പ്രദേശത്തെ ഓടകള്‍ക്ക് സുരക്ഷിതമായ കവറിംഗ് സ്ലാബ് നിര്‍മ്മിക്കുക എന്നത് മാത്രമാണ് ഇതിനുള്ള ഏക പ്രതിവിധി. എന്നാല്‍ ഇത് നിര്‍മ്മിക്കാനുള്ള നീക്കങ്ങളൊന്നും പൊതുമരാമത്ത് അധികൃതരുടെ ഭാഗത്ത് നിന്നും ഫലത്തില്‍ ഉണ്ടായിട്ടില്ല. റോഡ് സുരക്ഷാ ഫണ്ട് റോഡിന്റെ സുരക്ഷിതത്വത്തിനായി വിനിയോഗിക്കാതെ കരാറുകാരന് ലാഭമുണ്ടാക്കാനുള്ള നിലയിലേക്ക് മാത്രമായി മാറിയെന്നും യോഗം ആരോപിച്ചു. ഏ ആര്‍ എസ് സ്‌കൂള്‍ വരെ എന്നത് ചുരുക്കി ഭരണങ്ങാനം ടൗണിന്റെ പകുതിയില്‍ പണി അവസാനിപ്പിക്കാന്‍ നീക്കമുണ്ടെന്നും യോഗം ആരോപിച്ചു. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് പിടിപ്പുകേടിന്റെ പര്യായമായ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആദ്യ ഘട്ടമായി മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, ചീഫ് എഞ്ചിനിയര്‍, വിജിലന്‍സ് വിഭാഗം എന്നിവിടങ്ങളില്‍ പരാതി നല്‍കാന്‍ യോഗം തീരുമാനിച്ചു.
വിഷയത്തില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിക്കാത്തപക്ഷം സമാന ചിന്താഗതിയുള്ളവരെ കൂട്ടി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാനും വസ്തുതകള്‍ ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി ഫയല്‍ ചെയ്യാനും യോഗം തീരുമാനിച്ചു.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പില്‍, ബിനു പെരുമന, അനൂപ് ചെറിയാന്‍, സുമിത കോര എന്നിവര്‍ പ്രസംഗിച്ചു.