പൗരത്വ പ്രക്ഷോഭ കേസുകള്‍ പിന്‍വലിച്ച് മുഖ്യമന്ത്രി ആത്മാര്‍ത്ഥത തെളിയിക്കണം: ഡോ. സി എച്ച് അഷ്‌റഫ്

Wayanad

കല്പറ്റ: CAA-NRC വിരുദ്ധ പ്രക്ഷോഭകേസുകള്‍ പിന്‍വലിക്കാതെ കേരള സര്‍ക്കാര്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗം ഡോ: സി.എച്ച് അഷ്‌റഫ് ആരോപിച്ചു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത സംഘ്പരിവാര്‍ നേതാക്കള്‍ വര്‍ഗ്ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ നിര്‍ബാധം തുടരുമ്പോള്‍ കണ്ണടച്ച് മൗനംപാലിക്കുന്ന പിണറായി സര്‍ക്കാര്‍ CAA-NRC കേസുകളില്‍ സമന്‍സും വാറണ്ടുമായി വേട്ടക്കിറങ്ങുകയാണ്. കേസുകള്‍ പിന്‍വലിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാര്‍ത്ഥമാണെങ്കില്‍ കേസുകള്‍ പിന്‍വലിച്ച്ഇനിയെങ്കിലുമത് തെളിയിക്കണം. ആഭ്യന്തര വകുപ്പ് RSS നിയന്ത്രണത്തിലാണെന്ന ആരോപണം ശരിവെക്കുന്നതാണ് പിണറായി സര്‍ക്കാറിന്റെ സമീപനങ്ങള്‍.നിരാക്ഷേപ പത്രം നല്‍കി ശബരിമല വിഷയത്തിലടക്കം കേസുകള്‍ പിന്‍വലിച്ച ഭരണകൂടം പൗരത്വ സംരക്ഷണത്തിനായി തെരുവിലറങ്ങിയവരോട് കാണിക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. ഇരകളെ ഭയപ്പെടുത്തി നിര്‍ത്തുകയും സംഘ് പരിവാറിന്റെ ധ്രുവീകരണ രാഷ്ട്രീയത്തിന് ശക്തി പകരുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേസുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുന്നത് വരെ ശക്തമായ സമര പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ധേഹം പറഞ്ഞു. പൗരത്വ പ്രക്ഷോഭം മുഖ്യമന്ത്രി വാക്കുപാലിക്കുക, കേസുകള്‍ പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ച് എസ്.ഡി.പി.ഐ കല്പറ്റയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഡ്വ: കെ.എ അയ്യൂബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ടി.നാസര്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ജംഷീദ നൗഷാദ്, എസ്.ഡി.റ്റി.യു ജില്ലാ പ്രസിഡന്റ് മുഹമ്മദലി തലപ്പുഴ, സല്‍മാ അഷ്‌റഫ്, മമ്മൂട്ടി തരുവണ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.ഹംസ വാര്യാട് സ്വാഗതവും സുബൈര്‍ കെ.പി നന്ദിയും പറഞ്ഞു.