പൂനൂര്‍പുഴ കയ്യേറ്റങ്ങള്‍; സര്‍വ്വേക്ക് നടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി

Kozhikode

കൊടുവള്ളി: അനുദിനം നശിച്ച് കൊണ്ടിരിക്കുന്ന പൂനൂര്‍ പുഴയെ വീണ്ടെടുക്കാന്‍ പുഴ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പുഴ സര്‍വ്വെ ചെയ്ത് അതിര് നിര്‍ണ്ണയിക്കണെമെന്നാവശ്യപ്പെട്ട് സേവ് പൂനൂര്‍ പുഴ ഫോറം പ്രസിഡന്റ് പി.എച്ച്. താഹ, ജനറല്‍ സെക്രട്ടറി അഡ്വ.കെ. പഷ്പാഗതന്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. പുഴ കയ്യേറ്റങ്ങള്‍ സംബന്ധിച്ചും നപടികള്‍ ആവശ്യപെട്ടും നിരവധി പരാതികള്‍നേരത്തെബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിരുന്നു. മുന്‍ കലക്ടര്‍മാരെല്ലാം 58 കി.മീറ്റര്‍ വരുന്ന പൂനൂര്‍പുഴ സര്‍വ്വേ ചെയ്യുമെന്ന് ഉറപ്പുതരികയും പുഴ കയ്യേറിയിട്ടുള്ള മുഴുവന്‍ സര്‍ക്കാര്‍ ഭൂമിയും തിരിച്ചുപി ടിക്കുമെന്ന് പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.

പുഴയിലേക്ക് കക്കൂസ് മാലിന്യമടക്കം തള്ളുകയും ഹോട്ടലില്‍നിന്നും വീടുകളില്‍ നിന്നും മലിനജലം പുഴയിലേക്ക്ഓവ് ചാല്‍ വഴി ഒഴുക്കുകയും ചെയ്യുന്നത് തുടര്‍ന്ന് വരികയാണ്. നടപടി എടുക്കേണ്ട അധികാരികള്‍ കണ്ടില്ലെന്നു നടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. താമരശ്ശേരിയില്‍ നിന്നും കോഴിക്കോട്ടെക്കു വരുമ്പോള്‍ കൊടുവള്ളി, കിഴക്കോത്ത് കുന്ദമംഗലം പഞ്ചായത്ത് പരിധിയിലും മടവൂര്‍ പഞ്ചായത്ത് 13ാം വാര്‍ഡില്‍ പുറ്റാല്‍ക്കടവിലുംലോഡ് കണക്കിന് മണ്ണിട്ട് പുഴ കയ്യേറി കളിസ്ഥലം നിര്‍മ്മിക്കുകയും മറ്റ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

പുഴയില്‍നിന്നും യാതൊരു അകലവും പാലിക്കാതെ നടക്കുന്ന നിര്‍മ്മാണങ്ങള്‍ പൂനൂര്‍ പുഴയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. കക്കോടിയിലും തണ്ണീര്‍പന്തലിലും ഇതുപോലുള്ള നിയമലംഘനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. മടവൂര്‍ പഞ്ചായത്തില്‍ മേല്‍പറഞ്ഞ പുറ്റാല്‍ കടവിലെ ഗ്രൗണ്ട് നിര്‍മ്മാണം പരിസ്ഥിതിക്ക്കനത്ത ആഘാതം സൃഷ്ടിക്കുന്നതായും പുഴയുടെ സ്വാഭാവിക ഒഴുക്കിനെപ്പോലും തടസ്സപ്പെടുത്തിയിരിക്കുകയാണ്.കയ്യേറ്റം മൂലം പുഴ ചുരുങ്ങി ഒഴുകാന്‍ ഇടമില്ലാത്ത വിധം ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഇതിനാല്‍ വര്‍ഷകാലത്ത് വെള്ളം പൊക്കംമൂലം ജനങ്ങള്‍ ദുരിതമനുഭവിക്കയാണ്.

പ്രകൃതിയെയും പരിസ്ഥിതിയെയും പുഴയെയും നശിപ്പിച്ചുകൊണ്ടു നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ആരാണ് അനുവാദം കൊടുത്തതെന്ന് അറിയേണ്ടതുണ്ട്. ഇതിനൊരു പോംവഴി പുനൂര്‍പുഴ സര്‍വ്വ ചെയ്ത് കയ്യേറ്റ സ്ഥലങ്ങള്‍ തിരിച്ചുപിടിച്ച് അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റുകയാണ്. ആയതിനാല്‍ ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിച്ച് പുഴ സര്‍വ്വേ ചെയ്ത് പുഴയെയും പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ച് കോഴിക്കോട് ജില്ലയുടെ ഏക കുടിവെള്ള സ്രോതസ്സായ പൂനൂര്‍ പുഴയെ രക്ഷിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.