കേരളത്തില്‍ വീണ്ടും നിപ: കോഴിക്കോടിന് അതീവ ജാഗ്രതാ നിര്‍ദ്ദേശം

Kerala

കോഴിക്കോട്: വീണ്ടും നിപ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര/ സംസ്ഥാന ആരോഗ്യ വകുപ്പുകള്‍. സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു രണ്ടു മരണങ്ങളും നടന്നത്. മരിച്ച രണ്ട് പേര്‍ക്കും നിപ ലക്ഷണങ്ങള്‍ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ആശുപത്രിയിലുണ്ട്.

നിപ ബാധിച്ച് മരിച്ചവരുടെ ബന്ധുക്കളും ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകരുമടക്കം നിരീക്ഷണത്തിലാണ്. നിപ ലക്ഷണങ്ങള്‍ കണ്ട സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ വിവരം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു.

ആദ്യം മരണം സംഭവിച്ചത് ഓഗസ്റ്റ് 30നാണ്. മരുതോങ്കര സ്വദേശിയാണ് മരിച്ചത്. ഇയാളുടെ നാലും ഒമ്പതും വയസുള്ള രണ്ട് മക്കളും ഒരു ബന്ധുവുമാണ് ചികിത്സയിലുള്ളത്. ഇതില്‍ മക്കളുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ്. ഒമ്പതു വയസുകാരന്‍ വെന്റിലേറ്ററിന്റെ സഹായത്താലാണ് കഴിയുന്നത്. ബന്ധുവായ 25 വയസുകാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം.

ഇന്നലെയാണ് രണ്ടാമത്തെയാള്‍ മരിച്ചത്. മരിച്ച രണ്ടു പേര്‍ക്കും നിപ ലക്ഷണങ്ങള്‍ ഉണ്ടായതോടെയാണ് സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. 2018 ല്‍ 17 പേരുടെ ജീവനെടുത്ത നിപ്പ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച പഞ്ചായത്തിന് സമീപത്ത് തന്നെയുള്ള മരുതോങ്കര പഞ്ചായത്തിലെ 49 കാരനും ആയഞ്ചേരി പഞ്ചായത്തിലെ 40കാരനുമാണ് നിപ്പ രോഗലക്ഷണങ്ങളോടെ ഒരാഴ്ചക്കിടെ മരിച്ചത്. മരുതോങ്കര സ്വദേശിയുടെ രണ്ട് മക്കളും ഭാര്യ സഹോദരനും സഹോദരന്റെ പത്ത് മാസമുള്ള കുട്ടിയും നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആഗസ്റ്റ് 28ന് കടുത്ത പനിയും ന്യൂമോണിയയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവശിപ്പിച്ച ഇയാള്‍ രണ്ട് ദിവസത്തിന് ശേഷം ഇവിടെ മരിക്കുകയായിരുന്നു. ഇയാളുമായി നേരിട്ട് ബന്ധമില്ലാത്ത വടകര ആയഞ്ചേരി സ്വദേശിയായ 40 കാരനെ ഇന്നലെ വൈകിട്ടാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

അധികം വൈകും മുമ്പെ ഇയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. ഇയാളുടെ പരാശോധനാ ഫലമാണ് ഇന്ന് പുറത്തുവന്നത്. തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചത്.