സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഡി വൈ എഫ് ഐ വനിതാ നേതാവ് 43 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി

News

വൈക്കം: ഡി വൈ എഫ് ഐ വനിതാനേതാവായ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സ്ഥാപനത്തില്‍ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്തു. ഇവരും മറ്റൊരു ജിവനക്കാരിയും ചേര്‍ന്നാണ് തുക തട്ടിയെടുത്തത്. സി സി ടി വി കേടുവരുത്തിയായിരുന്നു തട്ടിപ്പ് നടത്തിയത്. തലയോലപ്പറമ്പ് സെന്‍ട്രല്‍ ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ഫിന്‍ ഗോള്‍ഡ് എന്ന സ്ഥാപനത്തിന്റെ ഉടമയായ ഉദയം പേരൂര്‍ തെക്കേ പുളിപ്പറമ്പില്‍ പി എം രാഗേഷാണ് ജീവനക്കാരികള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

സ്ഥാപനത്തിന്റെ ബ്രാഞ്ച് ഇന്‍ ചാര്‍ജും ഗോള്‍ഡ് ഓഫീസറുമായി പ്രവര്‍ത്തിച്ച കൃഷ്‌ണേന്ദുവും ഗോള്‍ഡ് ലോണ്‍ ഓഫീസര്‍ ദേവി പ്രജിത്തും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്ന് രാഗേഷ് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

കൃഷ്‌ണേന്ദു ഡി വൈ എഫ് ഐ മേഖല ജോയിന്റ് സെക്രട്ടറിയാണ്. പരാതിയെ തുടര്‍ന്ന് ഇരുവരുടെയും വീടുകളില്‍ പോലീസ് പരിശോധന നടത്തി. പണമിടപാട് സംബന്ധിച്ചുള്ള ചില രേഖകള്‍ ലഭിച്ചതായാണ് സൂചന. ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഒഫ് ചെയ്ത നിലയിലാണെന്നാണ് പറയുന്നത്.

ഉപഭോക്താക്കള്‍ പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുമ്പോള്‍ നല്‍കുന്ന പണം സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ അടക്കാതെയാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. കൃഷ്‌ണേന്ദു അവധിയില്‍ പോയതിനു പിന്നാലെ എത്തിയ പുതിയ മാനേജരാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പണം ഇടപാടുകാര്‍ നല്‍കുന്നത് ഉടമ കണ്ടുപിടിക്കാതിരിക്കാന്‍ സ്ഥാപനത്തിന്റെ സി സി ടി വി കേടുവരുത്തിയിട്ടുണ്ടെന്നും കണ്ടെത്തി.

ഒരു വര്‍ഷത്തിനിടെ വിവിധ ബാങ്കുകളിലായി കൃഷ്‌ണേന്ദുവും ഭര്‍ത്താവും സി പി എം തലയോലപ്പറമ്പ് ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന അനന്തു ഉണ്ണിയും ചേര്‍ന്ന് കോടികളുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് വിവരം. സാമ്പത്തിക ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഏതാനും ദിവസം മുന്‍പ് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നെന്നാണ് പറയുന്നത്.