എം എസ് സ്വാമിനാഥന് ഹരിതാദരാഞ്ജലി

Wayanad

ഓര്‍മ്മ / ടീം നാട്ടുവര്‍ത്തമാനം

ലോക പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനും ഹരിത വിപ്ലവത്തിന്റെ മുഖ്യശില്പിയുമായ മാങ്കൊബ് സാംബശിവന്‍ സ്വാമിനാഥന് ആദരാഞ്ജലിയര്‍പ്പിച്ച് രാജ്യവും ലോകവും. ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു 98 കാരനായ മഹാനായ ശാസ്ത്രജ്ഞന്റെ അന്ത്യം.

ഇന്ത്യയുടെ സുസ്ഥിരമായ ഭക്ഷ്യോത്പാദനം ലക്ഷ്യമക്കി ഭക്ഷ്യപോക്ഷക സുരക്ഷയില്‍ അധിഷ്ഠിതമായ നിത്യഹരിത വിപ്ലവമാണ് അദ്ദേഹം പഠിപ്പിക്കാന്‍ പരിശ്രമിച്ചത്. സുസ്ഥിര കൃഷിയുടെ വക്താവായ അദ്ദേഹം എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം ആരംഭിച്ചു.

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രനതിന്റെയും രാജ്യാന്തര നെല്ല് ഗവേഷണ കേന്ദ്രത്തിന്റെയും മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പഗ്വാഷ് കോണ്‍ഫറന്‍സുകളുടെ ചെയര്‍മാനായും ലോക ഭക്ഷ്യസുരക്ഷാ സമിതിയുടെ ഉന്നതതല വിദഗ്ധ സംഘത്തിന്റെയും ദേശിയ കാര്‍ഷിക സമിതിയുടെ അധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജ്യസഭാംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഇന്ത്യയിലെ കാര്‍ഷിക മാറ്റത്തിന് നേതൃത്വം വഹിച്ചതിന് പ്രഥമ ലോക ഭക്ഷ്യ പുരസ്‌കാരവും പത്മവിഭൂഷണ്‍, രമണ്‍ മഗ്‌സസെ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചു.

1925 ഓഗസ്റ്റ് 7 ന് തമിഴ്‌നാട് കുംഭകോണത്ത് ഡോ എം. കെ സാംബശിവന്റേയും ശ്രീമതി പാര്‍വ്വതി തങ്കമ്മാളുടെയും മകനായി ജനിച്ച സ്വാമിനാഥന്‍ കുട്ടിക്കാലം മുതല്‍ കൃഷിയില് താല്പര്യം പ്രകടിപ്പിച്ചു. ഗാന്ധിയുടെ സന്ദേശങ്ങളും അച്ഛന്റെ സ്‌നേഹപൂര്‍ണമായ നിര്‍ബന്ധങ്ങളും അദ്ദേഹത്തെ കാര്‍ഷിക മേഖലയെ കുറിച്ച് കൂടുതല്‍ പഠിക്കാനും ഗവേഷണം ചെയ്യാനും പ്രേരിപ്പിച്ചു. രണ്ട് ബിരുദങ്ങള്‍ സ്വന്തമാക്കിയ സ്വാമിനാഥന് കൃഷി ശാസ്ത്രത്തിലെ ബിരുദം കോയമ്പത്തൂരിലെ തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നായിരുന്നു നേടിയത്.

വിവിധ ഇന്ത്യന്‍ പ്രധാന മന്ത്രിമാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടാണ് അദ്ദേഹം ഹരിത വിപ്ലവം സാധ്യമാക്കിത്. ഹരിത വിപ്ലവത്തിന്റെ വക്താവായ പ്രൊഫ സ്വാമിനാഥന്‍ വിശപ്പ് രഹിത ലോകം ത്തിന്റെയും അമരക്കാരനും കൂടിയായാണ് അറിയപ്പെടുത്. നൊബേല്‍ പുരസ്‌കാരം നേടിയ (1970 )വിഖ്യാത ശാസ്ത്രജ്ഞന്‍ ഡോ നോര്‍മന്‍ ബൊര്‍ലോഗുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രി എ കെ ആന്‍റെണി , മന്ത്രി കെ ആര്‍ ഗൗരിയമ്മ എന്നിവര്‍ പങ്കെടുത്ത കല്‍പ്പറ്റയിലെ ഗവേഷണ കേന്ദ്രം ഉദ്ഘാടന ചടങ്ങ്

ഭക്ഷ്യ പോഷക സുരക്ഷയും കാര്‍ഷിക ജെവവൈവിധ്യ സംരക്ഷണവും ലക്ഷ്യമാക്കി 1997ല്‍ വയനാട്ടില്‍ സാമൂഹിക കാര്‍ഷിക ജൈവ വൈവിധ്യ കേന്ദ്രം ആരംഭിച്ചു. ചെറുകിട കര്‍ഷകരുടെയും ആദിവാസി വിഭാഗങ്ങളുടെയും കാര്‍ഷിക വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളെ ശാസ്ത്രീയമായി പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം ആരംഭിച്ചത്.

സ്വാമിനാഥന്‍ കല്‍പറ്റയില്‍ കാണാനെത്തിയ കുഞ്ഞുങ്ങള്‍ക്കൊപ്പം

കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണത്തോടൊപ്പം അവരുടെ ഉപജീവനവ മാര്‍ഗം പരിപോഷിപ്പിക്കുന്നതിന്നുള്ള മാര്‍ഗ്ഗങ്ങളാണ് കേന്ദ്രത്തിന്റെ ഗവേഷണവിജ്ഞാന വ്യാപനം ലക്ഷ്യമാക്കി പ്രൊഫസര്‍ സ്വാമിനാഥന്‍ ലക്ഷ്യം വച്ചത്.

ഭക്ഷ്യ വിളകളുടെ സംരക്ഷണം, അവയുടെ ഉല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കല്‍, ഗുണമേന്മയേറിയ വിത്തുകളും നടീല്‍ വസ്തുക്കളും ലഭ്യമാക്കല്‍, ശാസ്ത്രീയ കൃഷിരീതി പ്രോത്സാഹിപ്പിക്കല്‍, അതിനായുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഈ കേന്ദ്രത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. കേരളത്തില്‍ വയനാട് കൂടാതെ കുട്ടനാട്, എറണാകുളം, ഇടുക്കി എന്നിവടങ്ങളിളും കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

വിവിധ നെല്ലിനങ്ങള്‍, കിഴങ്ങുവിളകള്‍, നാടന്‍ പച്ചക്കറി വിളകള്‍, വന്യ ഭക്ഷ്യവിളകള്‍ എന്നിവയുടെ സംരക്ഷണവും ലക്ഷ്യമാണ്. വയനാടിന്റെ കാര്‍ഷിക മേഖലയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനും വേണ്ടിയുള്ള ഗവേഷണ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമപഞ്ചായത്തുകളെ ശാക്തീകരിക്കുന്നു. പശ്ചിമഘട്ടത്തിലെ വംശനാശഭീഷണി നേരിടുന്ന സസ്യ വൈവിധ്യം സംരക്ഷിക്കുവാന്‍ ഈ സ്ഥാപനം പ്രധാന പങ്കു വഹിക്കുന്നു. ഏകദേശം 160 ഓളം വംശനാശഭീഷണി നേരിടുന്ന മരങ്ങളെ കണ്ടെത്തി അവയെ സംരക്ഷിക്കുവാന്‍ ഈ കേന്ദ്രത്തിന് ഇതിനകം സാധിച്ചിട്ടുണ്ട്. ജില്ലയിലെ സസ്യ വൈവിധ്യത്തെക്കുറിച്ച് ആധികാരികമായ പഠനം നടത്തി 2050 പുഷ്പിത സസ്യങ്ങള്‍ ജില്ലയില്‍ കണ്ടെത്തി. 35 പുതിയ സസ്യങ്ങള്‍ ശാസ്ത്രലോകത്ത് പരിചയപ്പെടുത്തി.

ഇന്ത്യയിലെ കാര്‍ഷിക ജൈവവൈവിധ്യം സംരക്ഷിക്കുവാനും ശാസ്ത്രീയ ഗവേഷണ അടിത്തറ വര്‍ദ്ധിപ്പിക്കുവാനുമുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന ആദിവാസി ചെറുകിട കര്‍ഷകരുടെ ഉന്നമനത്തിനായ് പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കേരളത്തിന് പുറമെ തമിഴ്‌നാട്, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ കാര്‍ഷിക ജെവവൈവിധ്യ കേന്ദ്രങ്ങള്‍ തുടങ്ങിയത്.