പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ ഫെബ്രുവരി ഒന്നിന് വയനാട് സന്ദര്‍ശിക്കും

Wayanad

മീനങ്ങാടി: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ 123-ാമത് പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ഫെബ്രുവരി ഒന്നിന് വയനാട്ടില്‍ എത്തിച്ചേരും. 20 ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ഭാരത സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് പരിശുദ്ധ പിതാവ് ഇവിടെയെത്തുന്നത്. സിറിയന്‍ സ്വദേശിയായ പരിശുദ്ധ പിതാവ് 2014ല്‍ പാത്രിയര്‍ക്കീസ് സ്ഥാനം ഏറ്റതിനുശേഷം ഇത് നാലാം തവണയാണ് സുറിയാനി സഭയുടെ ഭാഗമായ ഇന്ത്യയിലെ യാക്കോബായ സുറിയാനി സഭയില്‍ സന്ദര്‍ശനം നടത്തുന്നത്.

വയനാടിനെ സംബന്ധിച്ചിടത്തോളം ഈ പിതാവിന്‍റെ മുന്‍ഗാമിയായിരുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവ 1982ല്‍ ഇവിടെ സന്ദര്‍ശിച്ചതിനുശേഷം ഇത് ആദ്യമായാണ് നിലവിലെ ഒരു പാത്രിയര്‍ക്കീസ് ബാവ ഇവിടേയ്ക്ക് കടന്നുവരുന്നത്. സഭയുടെ പരമാധ്യക്ഷനെ യഥോചിതം സ്വീകരിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് മലബാര്‍ ഭദ്രാസനം ചെയ്തുവരുന്നത്. ജനുവരി 25ന് ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന പരിശുദ്ധ ബാവ ബാംഗ്ലൂര്‍ ഭദ്രാസനത്തിലെ വിവിധ ചടങ്ങുകള്‍ക്ക് ശേഷം ഫെബ്രുവരി ഒന്നിന് മീനങ്ങാടിയില്‍ എത്തിച്ചേരും. രണ്ടാം തീയതി രാവിലെ ഏഴര മണിക്ക് മീനങ്ങാടി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വിശ്വാസ സമൂഹത്തെ അനുഗ്രഹിക്കും. സുറിയാനി സഭയുടെ വിവിധ രാജ്യങ്ങളിലെ ഒരു സംഘം മെത്രാപ്പോലീത്തമാരും പരിശുദ്ധ ബാവയെ അനുഗമിക്കുന്നുണ്ട്.

യാക്കോബായ സുറിയാനി സഭയിലെ മെത്രാപ്പോലീത്തമാരും സഭാ  ഭാരവാഹികളും വിശ്വാസികളും വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രമുഖരും ചടങ്ങുകളില്‍ സംബന്ധിക്കും. നാല്പതിലധികം വര്‍ഷങ്ങള്‍ക്കുശേഷം സഭാദ്യക്ഷന്‍ വരുമ്പോള്‍ അത് സുവര്‍ണ്ണചരിത്രം ആക്കുവാനുള്ള തിരക്കിലാണ് സഭാ വിശ്വാസികള്‍. ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗ്ഗീസ് മോര്‍ സ്തേഫാനോസ് ചെയര്‍മാനായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ച് വയനാട് ജില്ലയും നീലഗിരിയും ഉള്‍പ്പെടുന്ന അഞ്ച് മേഖലകളില്‍ മേഖലാ യോഗങ്ങള്‍ സംഘടപ്പിച്ച് ഒരുക്കങ്ങള്‍ നടത്തി വരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുഖമുദ്രയാക്കിയ സഭയുടെ അദ്ധ്യക്ഷന്‍റെ സന്ദര്‍ശനത്തോടനുബന്ധിച്ചും ഒരു മാസം നീണ്ടുനില്‍ക്കുന്ന രക്തദാന പ്രവര്‍ത്തനങ്ങളും അനുബന്ധ സേവനങ്ങളും ചെയ്ത് വരുന്നുതായി ഭദ്രാസന നേതൃത്വം അറിയിച്ചു.

അതോടൊപ്പം യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവന്‍  ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ പൗരോഹിത്യ ജൂബിലിയുടെ ഭാഗമായി മലബാര്‍ ഭദ്രാസനം അന്‍പത് നിര്‍ദ്ദനരായ യുവതികള്‍ക്ക് അന്‍പതിനായിരം രൂപ വീതം വിവാഹ സഹായ ധനസഹായം വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

പരിശുദ്ധ പിതാവ് വയനാട് ജില്ല കൂടാതെ കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം എന്നി ജിലകളിലും സന്ദര്‍ശനം നടത്തും…
വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ഗീവര്‍ഗ്ഗീസ് മോര്‍ സ്തേഫാനോസ് മെത്രാപ്പോലീത്താ, ഫാ.ഡോ.മത്തായി അതിരംപുഴയില്‍, ഫാ.ബേബി ഏലിയാസ് കാരക്കുന്നേല്‍, ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ. ജെയിംസ് വേډലില്‍, ഫാ.എല്‍ദോ എ.പി., ഫാ.സിനു ചാക്കോ, ബേബി വാളംങ്കോട്ട്, ഷിനോജ് കെ.എം., ബിനോയി അറാക്കുടി, അനില്‍ ജേക്കബ്ബ്, ജോണ്‍ ബേബി,  എല്‍ദോ പോള്‍ എന്നിവര്‍ പങ്കെടുത്തു.