വര്‍ഗീയത കേരളത്തിന്‍റെ മണ്ണിലും വ്യാപകമാകുന്നുവെന്ന് ഡോ. ഖദീജാ മുതാംസ്‌

Kozhikode

കോഴിക്കോട്: വര്‍ഗീയതയും ജാതീയതയും ഉത്ത രേന്ത്യയുടെയത്രയില്ലെങ്കിലും കേരളത്തിന്റെ മണ്ണിലും നാമറിയാതെ വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്നത് , മലയാളികള്‍ ഗൗരവത്തോടെ കാണേണ്ട കാര്യമാണെന്ന്പ്രമുഖ നോവലിസ്റ്റും സാഹിത്യ അക്കാദമി മുന്‍ ഉപാധ്യക്ഷയുമായ ഡോ. ഖദീജാ മുതാംസ് പറഞ്ഞു. മേരാ ഖര്‍ ആക്കേ തൂ ദേക്കോ ദേശീയ ക്യാംപയിനിന്റെ ഭാഗമായി കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരികവേദി സംഘടിപ്പിച്ച ,
മാനവസ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ഉത്തരേന്ത്യയില്‍ ഇതിന്ന് പകല്‍ വെളിച്ചം പോലെ പ്രകടമായിക്കൊണ്ടിരിക്കെ, വര്‍ത്തമാന കാലത്തെ ഈ മുറിവുകള്‍ ഉണക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാം സജീവമായി മുന്നിട്ടിറങ്ങണം. ഉപരിപ്ലവമായ പ്രസംഗങ്ങള്‍ക്കുപരി താഴെതട്ടിലേക്ക് ഇറങ്ങിയുള്ള ശബ്‌നം ഹഷ്മിയുടെ നേതൃത്വത്തിലുള്ള ഈ ദേശീയ ക്യാംപയിനിന്റെ അടിസ്ഥാനമെന്നും അവര്‍ പറഞ്ഞു.ഇന്ത്യയിലിന്നും കാണുന്ന ബഹുസ്വരത നിലനില്ക്കുവാന്‍ കാരണം മഹാത്മാ ഗാന്ധിയാണ്.ഇതിന്റെ മറുരീതിയില്‍ ഗാന്ധിജിയെക്കുറിച്ച് വായനകളുണ്ടെന്നും അവര്‍ പറഞ്ഞു. ലോകത്ത് ഫാഷിസത്തിനെതിരെ വന്‍ മുന്നേറ്റങ്ങളല്ല ആദ്യം മുതലേ ഉണ്ടായതെന്നും ഒറ്റപ്പെട്ട ആളുകളുടെ പ്രതികരണവും സമരങ്ങളുമായിരുന്നു പിന്നീട് വന്‍ മുന്നേറ്റങ്ങളായി മാറിയതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പ്രശസ്ത ചെറുകഥാകത്ത് ഐസക്ക് ഈപ്പന്‍ പറഞ്ഞു.
ജനാധിപത്യത്തെയും ബഹു സ്വരതയെയും ഇല്ലാതാക്കി ഒരു ഏകാധിപത്യ രാജ്യമാക്കി മാറ്റുവാനാണ് ഇന്ത്യന്‍ ഫാഷിസം ശ്രമിക്കുന്നതെന്നും
ജനാധിപത്യത്തിന് തന്നെ പെട്ടെന്ന് ഫാഷിസത്തിലേക്ക് മാറുവാന്‍ സാധിക്കുമെന്നും
അദ്ദേഹം പറഞ്ഞു.അന്വേഷി പ്രസിഡന്റ് കെ. അജിത,
ഡോ. എന്‍. എം. സണ്ണി, ഡോ. വി. അബ്ദുള്‍ ലത്തീഫ്, കെ.പി. ലക്ഷ്മണന്‍ , അശ്‌റഫ് കുരുവട്ടൂര്‍, എം.എ ജോണ്‍സണ്‍, പി. സിദ്ധാര്‍ത്ഥന്‍ , ഷീലാ ടോമി എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സംഘാടക സമിതിയംഗം കെ.പി. ലക്ഷ്മണന്‍ യോഗ നടപടികള്‍ നിയന്ത്രിച്ചു.
നേരത്തെ തീന്‍ താളില്‍ കാക്കൂര്‍ കൃഷ്ണന്‍ കുട്ടിയുടെ തബല വായനയോടെയാണ് സ്‌നേഹ സംഗമ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
ഈ പരിപാടിയുടെ സന്ദേശമുള്‍ക്കൊള്ളുന്ന സച്ചിദാനന്ദന്‍, പി.കെ. ഗോപി എന്നിവരുടെ ഗാനങ്ങള്‍ പ്രജുഷ്, ഗീതാജ്ഞലി , ലിജ ഹരിപുരം, എം.സി. മോളി ടീച്ചര്‍, കെ.സി. ശാന്തിനി ആലപിച്ചു ക്യംപയിനിന്റെ ഭാഗമായുള്ള പാട്ടും പ്രതിരോധവും സെഷനില്‍ പ്രമുഖ നാടന്‍ പാട്ട് കലാകാരന്‍ ഗിരീഷ് ആമ്പ്ര ഗാനമാലപിച്ചു.
ജൂലൈന അര്‍ഷാദ് മാപ്പിളപ്പാട്ട് അവതരിപ്പിച്ചു.
ദര്‍ശനം ഓണ്‍ലൈന്‍ വായനാമുറിയില്‍ തുടങ്ങുന്ന സ്ത്രീ രചനോത്സവത്തിന്റെ ഉദ്ഘാടനം ടി.കെ. സുനില്‍ കുമാറും ശ്രീലതാ രാധാകൃഷ്ണനും ചേര്‍ന്ന് നിര്‍വഹിച്ചു.
വെള്ളിമാട്കുന്ന് റഡിമര്‍ ചര്‍ച്ചിലെ കൊയര്‍ ഗ്രൂപ്പ് അംഗങ്ങളായ റോണി പോള്‍, എല്‍വസ് ബോണി, ലിന്‍ഡോ ബോണി എന്നിവര്‍ സംഘഗാനം അവതരിപ്പിച്ചു.
ദേവഗിരി കോളെജ് അസിസ്റ്റന്റ്പ്രഫസര്‍ റോണി ദേവസ്യ പരിപാടിയോടനുബന്ധിച്ച് തദ് സമയം വരച്ച പെയിന്റിംഗ് ഡോ. ഖദീജാ മുംതാസ്, പി. സിദ്ധാര്‍ത്ഥന്‍, ഗിരീഷ് ആമ്പ്ര എന്നിവര്‍ ഏറ്റുവാങ്ങി.