നിരീക്ഷണം / വി ആര്‍ അജിത് കുമാര്‍
അംബേദ്കറും ഇന്ത്യ വിഭജനവും പരമ്പര 09
(ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍ വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായി വിരമിച്ച വി ആര്‍ അജിത്കുമാര്‍ എഴുത്തുകാരനും വിമര്‍ശകനുമാണ്. അദേഹം ഗൗരവമായ പാരായണത്തിനും പഠനത്തിനും വിധേയമാക്കിയ ഗവേഷണ ഗ്രന്ഥമാണ് ‘പാക്കിസ്ഥാന്‍ അല്ലെങ്കില്‍ ഇന്ത്യയുടെ വിഭജനം ‘അജിത് കുമാറിന്‍റെ നിരീക്ഷണമാണ് ഈ ലേഖന പരമ്പര)
1925 ല്‍ ലാല ഹര്‍ദയാല്‍ ലാഹോറില്‍ നിന്നിറങ്ങുന്ന പ്രതാപ് മാസികയില്‍ എഴുതി, ‘അഫ്ഗാനിസ്ഥാന്‍ കീഴടക്കി ഹിന്ദുരാഷ്ട്രത്തിന്‍റെ ഭാഗമാക്കുകയും പേര്‍ഷ്യന്‍, അറബ്, യൂറോപ്യന്‍ സംസ്‌ക്കാരങ്ങളുടെ ഭാഗമായ മുസ്ലിം, ക്രിസ്ത്യന്‍ സമൂഹത്തെ തുടച്ചുനീക്കുകയും ചെയ്താലെ ഹിന്ദുവിന് അവരുടെ തനിമയോടെ ജീവിക്കാന്‍ കഴിയൂ. അല്ലെങ്കില്‍ അഫ്ഗാന്‍ എന്നും നാദിര്‍ഷാമാരെയും ഷമന്‍ഷാമാരെയും സൃഷ്ടിച്ചുകൊണ്ടിരിക്കും.’ ഹിന്ദുമതത്തിലെ അനാചാരം വച്ചാണ് മൗലാന മുഹമ്മദലി ഇതിന് മറുപടി പറഞ്ഞത്. ‘മുസ്ലിമിനെക്കുറിച്ച് ഏറ്റവും മോശമായി പറയാവുന്നത് ഇതാണ്. അവന്‍റെ അടുപ്പില്‍ രുചിയില്ലാത്ത ഭക്ഷണമാണ് ഉണ്ടാക്കുന്നത്. അത് രാജാവിന് കഴിക്കാന്‍ കഴിയുന്നതാണ് എന്നവകാശപ്പെടുകയും എല്ലാവരും ഒപ്പം കഴിക്കാന്‍ പറയുകയും ചെയ്യുന്നു. എന്നാല്‍ ഹിന്ദു അവന്‍റെ പാചകത്തെ പുകഴ്ത്തുകയും അവന്‍റെ അടുക്കളയുടെ സ്വകാര്യതയില്‍ പോയി മറ്റൊരു സഹോദരന്‍റെ നിഴല്‍ പോലും പറ്റാതെ അതെല്ലാം കഴിക്കുകയും ഒരു നുറുക്കുപോലും അവന് കൊടുക്കാതിരിക്കുകയും ചെയ്യുന്നു.’ ഇസ്ലാം മതത്തിലെ സമത്വവും ഹിന്ദുമതത്തിലെ ചാതുര്‍വര്‍ണ്ണ്യവുമാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഹിന്ദു എന്ന ഏകവികാരം വെറും മിത്താണ് എന്നതാണ് വിവക്ഷ.
ഇതൊരു സത്യമാണ് എന്ന് അംബദ്ക്കര്‍ പറയുന്നു. ഹിന്ദു ഒരു മിഷണറി മതമല്ല. എന്നാല്‍ ഒരിക്കല്‍ അത്തരത്തില്‍ ആയിരുന്നിരിക്കാം. അല്ലെങ്കില്‍ ഈ മതം ഇന്ത്യ ഭൂഖണ്ഡം മുഴുവനും വിദേശത്തേക്കും വ്യാപിക്കുകയില്ലായിരുന്നല്ലൊ. എന്നാല്‍ മതം ജാതി അടിസ്ഥാനത്തിലേക്ക് മാറിയതോടെ ഹിന്ദു സമൂഹം സ്വയംഭരണമുള്ള, സ്വയം നിര്‍മ്മിതമായ ജാതികളായി മാറുകയും അതിന്‍റെ മിഷനറി സ്വഭാവം നഷ്ടമാവുകയും ചെയ്തു. അതോടെ മതംമാറ്റം തന്നെ പൊരുത്തപ്പെടാത്ത ഒന്നായി മാറി. കാരണം ഒരുവനെ ഹിന്ദുമതത്തിലേക്ക് മതം മാറ്റിയാല്‍തന്നെ അവനെ ഏത് ജാതിയിലേക്ക് മാറ്റും എന്നതാണ് പ്രശ്‌നം. ജാതി ജന്മനാ ഉള്ളതായി മാറിയതോടെ മതം മാറ്റം ഒരിക്കലും നടക്കാത്തതായി. ജാതിക്കും രാഷ്ട്രീയത്തിനും ഉപരിയായി മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. അവന് മതം ആവശ്യമില്ല, പാര്‍ട്ടി ആവശ്യമില്ല, എന്നാല്‍ സമൂഹം വേണം. ഹിന്ദുവിനെ സംബ്ബന്ധിച്ചിടത്തോളം ജാതി ഇല്ലെങ്കില്‍ സമൂഹവുമില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ മതം മാറ്റപ്പെടുന്നവന് സമൂഹവും ഇല്ലാതാകും. എങ്ങിനെ മതം മാറ്റും എന്നത് വലിയ വിഷയമാണ്. അഫ്ഗാനില്‍ പോയിട്ട് ഖുറാന്‍ തെറ്റാണെന്ന് പറയാന്‍ കഴിയുമോ? അഫ്ഗാനില്‍ പ്രവാചകന്‍ എന്നു പേരുകേട്ട ക്വാദിയാനിലെ മിര്‍സ ഗുലാം അഹമ്മദിന്‍റെ ശിഷ്യന്‍ നിയമത്തുള്ളയെ നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു. ഇസ്ലാമിനും ശരിയത്തിനും നിരക്കാത്ത ആശയങ്ങളും വിശ്വാസങ്ങളും പ്രചരിപ്പിച്ചു എന്നതായിരുന്നു തെറ്റ്. അതിനാല്‍തന്നെ മതപരിവര്‍ത്തനം അഫ്ഗാനില്‍ സ്വപ്‌നത്തില്‍പോലും ചിന്തിക്കാന്‍ കഴിയില്ല.

ചാതുര്‍വര്‍ണ്ണ്യത്തില്‍ അധിസ്ഥിതമായ സമൂഹത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുക എളുപ്പമല്ല. അതിന് വലിയ പണച്ചിലവുമുണ്ട്. സമ്പത്ത് മുഴുവന്‍ ബനിയകളുടെ കൈയ്യിലാണ്. ജന്മികള്‍ പോലും കച്ചവടക്കാരായ ബനിയകളുടെ അത്ര സമ്പന്നരല്ല. ബനിയകള്‍ പണസമ്പാദനം മാത്രം ലക്ഷ്യമിട്ടു ജീവിക്കുന്ന സമൂഹമാണ്. സമ്പാദിക്കുക, അത് അടുത്ത തലമുറയ്ക്ക് കൈമാറുക , ഇത് മാത്രമെ അവര്‍ക്കറിയൂ. മതം, ഭൂമി, സംസ്‌ക്കാരം ഒന്നും അവരെ ബാധിക്കില്ല. നല്ല ജീവിതം പോലും അവര്‍ ആഗ്രഹിക്കുന്നില്ല. പണത്തിന് വേണ്ടി എന്ത് ക്രൂരകൃത്യവും അവര്‍ ചെയ്യും. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്തമായി ഇപ്പോള്‍ അവര്‍ പണം ചിലവിടുന്നത് രാഷ്ട്രീയത്തിന് മാത്രമാണ്. അതും ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുണ്ടായ ഒരു ചിന്താപദ്ധതിയാണ്. ശരിക്കും രാഷ്ട്രീയ താത്പ്പര്യം കൊണ്ടല്ല അവര്‍ ഈ രംഗത്തേക്കിറങ്ങിയത് എന്നു വ്യക്തം. പൊതുതാത്പ്പര്യത്തിലൂടെ സ്വകാര്യനേട്ടമാണ് അവര്‍ ലക്ഷ്യമിടുന്നത്.
സവര്‍ക്കര്‍ നേതൃത്വം നല്‍കുന്ന ഹിന്ദുമഹാസഭ എന്തുവില കൊടുത്തും പാകിസ്ഥാന്‍ രൂപീകരണം എതിര്‍ക്കണം എന്ന നിലപാടിലാണ്. എന്നാല്‍ അതെങ്ങിനെ എന്നതിന് വ്യക്തതയില്ല. ശക്തി പ്രയോഗിച്ച് ഇത് നടപ്പാക്കാന്‍ കഴിയില്ല. നിര്‍ബന്ധിച്ചോ പ്രതിരോധിച്ചോ വഴിപ്പെടുത്തുക എന്നതും നിഷേധാത്മക മനോഭാവമാണ്. സവര്‍ക്കറുടെ ഹിന്ദുയിസം, ഹിന്ദുത്വം, ഹിന്ദുഡോം എന്നിവ നമ്മള്‍ വ്യക്തമായി മനസിലാക്കേണ്ടതുണ്ട്. ഹിന്ദു എന്ന വാക്കില്‍ നിന്നാണ് മതത്തെ അനുഗമിക്കുന്നവര്‍ക്കുള്ള സംവിധാനത്തിന് ഹിന്ദുയിസം എന്നു വിളിപ്പേര്‍ വന്നത്. ഹിന്ദുത്വ എന്നതില്‍ ഹിന്ദുവിന്‍റെ സംസ്‌ക്കാരം, ഭാഷ, സാമൂഹികരാഷ്ട്രീയ ജീവിതം എന്നിവ ഉള്‍പ്പെടുന്നു. ഹിന്ദുഡോം എന്നാല്‍ ഹിന്ദുക്കളുടെ പൊതുധാര എന്നാണ് വിവക്ഷ. ഇസ്ലാം ലോകം എന്നപോലെ ഒരു ഹിന്ദുലോകമാണ് ഇതില്‍ ഭാവന ചെയ്യുന്നത്. ഹിന്ദുമഹാസഭ ക്രിസ്ത്യന്‍ മിഷനറി പോലെ അല്ല. ഇത് ദൈവീകത, ഏക ദൈവവിശ്വാസം, പ്രപഞ്ചത്തെ ദൈവമായി വിശ്വസിക്കുന്ന പാന്തീസം, നിരീശ്വരവാദം തുടങ്ങി എല്ലാ വിശ്വാസങ്ങളെയും ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ ഹിന്ദുധര്‍മ്മ മഹാസഭ ശരിക്കും ഹിന്ദു ദേശീയ മഹാസഭയാണ്. ഏതെങ്കിലും ഒരു മതത്തിനോടോ മതവിഭാഗത്തിനോടോ ചേര്‍ന്നല്ല സഭ നില്‍ക്കുന്നത്. ഹിന്ദുസ്ഥാനില്‍ രൂപീകൃതമായ മതങ്ങളെ സംരക്ഷിക്കുക, അഹിന്ദുക്കളുടെ ആക്രമണത്തെയും കടന്നുകയറ്റത്തെയും ചെറുക്കുക, ഹിന്ദു ദേശത്തിന്‍റെ സ്വാതന്ത്ര്യം,ശക്തി,കീര്‍ത്തി എന്നിവ സംരക്ഷിക്കുക, ഹിന്ദുഡോമിന്‍റെ സാമൂഹികസാമ്പത്തികസാംസ്‌ക്കാരിക രാഷ്ട്രീയമാനം നിലനിര്‍ത്തുക എന്നിവയാണ് സഭ ലക്ഷ്യമിടുന്നത്. എല്ലാത്തരത്തിലുമുള്ള സമ്പൂര്‍ണ്ണ രാഷ്ട്രീയ സ്വാതന്ത്ര്യമാണ് മഹാസഭ ലക്ഷ്യമിടുന്നത്. ബ്രിട്ടന്‍റെ കമ്മ്യൂണല്‍ അവാര്‍ഡ് ഹിന്ദുവിനും മുസ്ലിമിനും സ്വീകാര്യമായാല്‍ ഹിന്ദുസഭയുടെ പ്രസക്തി നഷ്ടമാകും. മുസ്ലിംലീഗിനോട് ഏറ്റുമുട്ടാനോ കോണ്‍ഗ്രസിന്‍റെ ഹിന്ദുവിരുദ്ധ നയങ്ങളെ എതിര്‍ക്കാനോ ഉണ്ടായതല്ല സഭ എന്നതും എടുത്തുപറയേണ്ടതാണ്. മഹാസഭ തനിയെ ഇല്ലാതാകും എന്നു കരുതുന്നതും തെറ്റാണ്. മാറിയ സാഹചര്യത്തില്‍ കപടദേശീയതയുമായി നടക്കുന്ന കോണ്‍ഗ്രസില്‍ നിന്നും നാടിനെ രക്ഷിക്കുക എന്നതാണ് സഭയുടെ ലക്ഷ്യം.മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, വരുംകാലത്തും മതപരമായ കലാപങ്ങളും സേവനപരമായ തര്‍ക്കങ്ങളും നിയമനിര്‍മ്മാണ സഭയിലെ സീറ്റുകള്‍ സംബ്ബന്ധിച്ച തര്‍ക്കങ്ങളും ജനസംഖ്യയുടെ ആനുപാതിക വെയ്‌റ്റേജ് തര്‍ക്കങ്ങളും ആഭ്യന്തരപ്രശ്‌നങ്ങളും ഉണ്ടായേക്കാം. അത് ഇനിയും ഒരുനൂറ്റാണ്ടോളം നീണ്ടേക്കാം. ഇതിനെ അതിജീവിക്കാന്‍ ജോയിന്‍റ് പാര്‍ലമെന്‍റിനേക്കാളും ഹിന്ദു ആശ്രയിക്കേണ്ടിവരുക ഹിന്ദുമഹാസഭയെ ആകാം.

സവര്‍ക്കര്‍
ഹിന്ദുമഹാസഭയെ സംബ്ബന്ധിച്ചിടത്തോളം സ്വരാജ് എന്നാല്‍ ഹിന്ദുവിന്‍റെ മേല്‍ക്കോയ്മ എന്നാണ് അര്‍ത്ഥമാകുന്നത്. ടിപ്പുവും ഔറംഗസേബും ജന്മംകൊണ്ട് ഇന്ത്യക്കാര്‍ ആണെങ്കിലും മതംമാറ്റപ്പെട്ട ഹിന്ദു അമ്മമാരുടെ മക്കളാണെങ്കിലും ഹിന്ദുക്കളെ ഏറെ ഉപദ്രവിച്ചവരാണ് എന്ന് സഭ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ അവര്‍ ഹിന്ദുഡോമിന്‍റെ ശത്രുക്കളുമാണ്. മുസ്ലിം മേല്‍ക്കോയ്മയോട് പോരാടി യഥാര്‍ത്ഥ ഹിന്ദുസ്വരാജ്യം സ്ഥാപിക്കാന്‍ ശ്രമിച്ച ശിവജിയും ഗോബിന്ദ് സിംഗും പേഷ്വമാരുമാണ് ഹിന്ദുഡോമിന്‍റെ വക്താക്കള്‍. നാടിന് ഹിന്ദുസ്ഥാന്‍ എന്ന പേര് നല്‍കണം എന്നാണ് സവര്‍ക്കര്‍ ആഗ്രഹിക്കുന്നത്. ഇന്ത്യ, ഹിദ് എന്നീ വാക്കുകള്‍ സിന്ധുവില്‍ നിന്നും ഉരുവം കൊണ്ടതിനാല്‍ അതിനോട് എതിര്‍പ്പില്ലെങ്കിലും അതും ഹിന്ദുവിന്‍റെ നാട് എന്ന നിലയിലാകണം സ്വീകരിക്കപ്പെടേണ്ടത്. ആര്യാവര്‍ത്ത, ഭാരതഭൂമി എന്നതൊക്കെ പുരാതനവും മികച്ചതുമായ വിശേഷണങ്ങളാണ്. സാംസ്‌കാരികമായി മികച്ച സമൂഹമാണ് എന്നതിലും ഹിന്ദു അഭിമാനിക്കുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഹിന്ദുസഭ ഹിന്ദുസ്ഥാന്‍ എന്ന് രാജ്യത്തെ നാമകരണം ചെയ്യാന്‍ ആഗ്രഹിക്കുന്നത്. പാര്‍സികളും ക്രിസ്ത്യാനികളും ഹിന്ദുക്കള്‍ക്കൊപ്പമാണ്. എന്നാല്‍ ഇന്ത്യന്‍ മുസ്ലിം എലിപ്പുറത്തെ മഹാമേരുവായി കാണുകയാണ്. അതാണ് അവരുടെ പ്രശ്‌നം. സത്യത്തില്‍ ചൈനയിലെ മുസ്ലിം ചൈനീസ് മുസല്‍മാനാണ്. ഗ്രീസിലേത് ഗ്രീസ് മുസ്ലിമും. ഇത്തരത്തില്‍ നോക്കുമ്പോള്‍ ഇവിടെ ജീവിക്കുന്ന മുസ്ലിമിനെ ഹിന്ദുസ്ഥാന്‍ മുസല്‍മാന്‍ എന്നു വിളിക്കാം. അവര്‍ക്ക് ഈ നാട്ടില്‍ ജീവിക്കാം. ജര്‍മ്മന്‍കാരുടെ ജര്‍മ്മനി,തുര്‍ക്കികളുടെ തുര്‍ക്കിസ്ഥാന്‍,ഇംഗ്ലീഷുകാരുടെ ഇംഗ്ലണ്ട് എന്നപോലെ ഇപ്പോള്‍ നമ്മള്‍ കാണുന്ന ബ്രിട്ടീഷ് ഇന്ത്യ ഹിന്ദുക്കളുടെ ഹിന്ദുസ്ഥാനായി മാറും. അവിടെ പാര്‍സികളെയും ക്രൃസ്ത്യാനികളെയും പോലെ മുസല്‍മാനും ജീവിക്കാം. ഇതാണ് ഹിന്ദുമഹാസഭയുടെ നിലപാട്.
ഭാഷ സംബ്ബന്ധിച്ചും മഹാസഭ ചില ധാരണകള്‍ വച്ചു പുലര്‍ത്തിയിരുന്നു. സംസ്‌കൃതം ഹിന്ദുസ്ഥാന്‍റെ ദേവഭാഷയും ഹിന്ദി രാഷ്ട്രഭാഷയുമാകണം എന്നതായിരുന്നു നിലപാട്. വേദങ്ങളും ചരിത്രവും തത്വശാസ്ത്രവും സംസ്‌കാരവും ദേവഭാഷയുമായി ബന്ധപ്പെട്ടുകിടക്കുന്നു. അത് ഹിന്ദുവംശത്തിന്റെ തലച്ചോറാണ്. ഹിന്ദു യുവാക്കള്‍ അത് പഠിക്കണം. പൊതുഭാഷ ഹിന്ദിയാകണം. ഒപ്പം മറ്റു പ്രാദേശിക ഭാഷകളും അതാതിടങ്ങളില്‍ വളരണം. പല പ്രാദേശിക ഭാഷകളും വളരെ പുരോഗമിക്കുകയും സാഹിത്യപരമായി സമ്പന്നമാകുകയും ചെയ്തിട്ടുണ്ടെങ്കിലും ഹിന്ദിക്ക് ദേശീയതലത്തില്‍ പാന്‍ഹിന്ദു ഭാഷയാകാന്‍ കഴിയും. മുസ്ലിം യൂറോപ്യന്‍ അധിനിവേശത്തിന് മുന്‍പുതന്നെ ഹിന്ദി ഹിന്ദുസ്ഥാനില്‍ വേരോടിയിരുന്നു. ഹിന്ദു തീര്‍ത്ഥാടകരും കച്ചവടക്കാരും വിനോദസഞ്ചാരികളും പട്ടാളക്കാരും പണ്ഡിറ്റുകളും ബംഗാളില്‍ നിന്നും സിന്ധിലേക്കും കാശ്മീരില്‍ നിന്നും രാമേശ്വരത്തേക്കും ഈ ഭാഷയുടെ ബലത്തില്‍ യാത്ര ചെയ്തിരുന്നു എന്നതും സ്മരണീയമാണ്. മഹര്‍ഷി ദയാനന്ദ് സരസ്വതി എഴുതിയ സത്യാര്‍ത്ഥ പ്രകാശില്‍ കാണുംവിധമുള്ള സംസ്‌കൃതത്തില്‍ ഉറച്ച ഹിന്ദിതന്നെ ഉപയോഗിക്കണം. ഒറ്റ വിദേശവാക്കും അതില്‍ കടന്നുകൂടാന്‍ പാടില്ല. ഇപ്പോഴുള്ള ഹൈബ്രിഡ് ഹിന്ദി വാര്‍ധാ പദ്ധതിയാണ് .അത് അടിച്ചമര്‍ത്തപ്പെടേണ്ട ഭാഷാപരമായ രാക്ഷസത്വമാണ്. ഹിന്ദിയില്‍ നിന്നും മാത്രമല്ല, എല്ലാ ഇന്ത്യന്‍ ഭാഷകളില്‍ നിന്നും അറബിഇംഗ്ലീഷ് വാക്കുകള്‍ നീക്കം ചെയ്യണം. സംസ്‌കൃത അക്ഷരങ്ങളാണ് ലോകത്തിലെ ഏറ്റവും കൃത്യതയുള്ള സ്വരസൂചകം എന്നും ഹിന്ദുസഭ അവകാശപ്പെടുന്നു. നമ്മുടെ മിക്കവാറും എല്ലാ ഭാഷകളും ആ രീതിയാണ് പിന്‍തുടരുന്നത്. ശാസ്ത്രലിപി എന്ന നിലയില്‍ 2000 വര്‍ഷം പഴക്കമുണ്ട് സംസ്‌കൃതത്തിന്. നാഗരി ലിപിക്കും ഇതേ പഴക്കമുണ്ട്. ബംഗാളിയോ ഗുജറാത്തിയോ നാഗരിലിപിയില്‍ എഴുതിയാല്‍ മറ്റുള്ളവര്‍ക്കും ആ ഭാഷ മനസിലാക്കാനും പഠിക്കാനും കഴിയും. ഒറ്റയടിക്ക് ഹിന്ദുസ്ഥാന്‍ മുഴുവന്‍ ഹിന്ദി കൊണ്ടുവരുക എന്നത് പ്രായോഗികവും ബുദ്ധിപരവുമല്ല. എന്നാല്‍ നാഗരി ലിപി കൊണ്ടുവരുക പ്രായോഗികമാണ് താനും. നാഗരിക്കൊപ്പം പ്രാദേശിക ഭാഷകളും വികസിക്കണം. എല്ലാ സ്‌കൂളുകളിലും ഹിന്ദിക്കൊപ്പം നാഗരിയും പഠിപ്പിക്കണം എന്ന് ഹിന്ദുമഹാസഭ ആഗ്രഹിച്ചിരുന്നു.
ഹിന്ദുസ്ഥാനിലെ മുസ്ലിം എങ്ങിനെയാകണം എന്നതിനും ഹിന്ദുമഹാസഭ തീരുമാനങ്ങള്‍ എടുത്തിരുന്നു. ഒരാള്‍ക്ക് ഒരു വോട്ട്, ഒരേ മൗലികാവകാശം എന്നതായിരുന്നു അത്. അവിടെ ന്യൂനപക്ഷത്തിന് പ്രത്യേക അവകാശം എന്നത് അപക്വമാണ്. ന്യൂനപക്ഷത്തിന്റെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കും. ഇതില്‍ മതപരവും സാംസ്‌കാരികവും ഭാഷാപരവുമായ അവകാശങ്ങള്‍ ഉള്‍പ്പെടും. അവര്‍ക്ക് പ്രത്യേക സ്‌കൂളുകള്‍ ആവാം, അവരുടെ ഭാഷയില്‍ പഠിപ്പിക്കാം,മതസാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ നിലനിര്‍ത്താം,ഇതിനെല്ലാം സര്‍ക്കാര്‍ സഹായവും ലഭിക്കും. പക്ഷെ ന്യൂനപക്ഷം സര്‍ക്കാരിലെത്തിക്കുന്ന ധനത്തെ അടിസ്ഥാനമാക്കിയാവും ഈ സഹായമെന്നു മാത്രം. ഈ നയം ഭൂരിപക്ഷ സമുദായത്തിനും ബാധകമായിരിക്കും. പ്രത്യേക വോട്ടര്‍പട്ടിക വേണമെന്നുണ്ടെങ്കില്‍ ഭരണപരമായ പ്രാതിനിധ്യം ജനസംഖ്യാനുപാതികമാകും. ഇത് ഭൂരിപക്ഷത്തിന് ദോഷകരമാകാത്തവിധമാകും നടപ്പിലാക്കുക. ജനസംഖ്യാനുപാതികമായി മുസ്ലിമിന് തുല്യ സംരക്ഷണവും പൗരാവകാശവും ഉറപ്പാക്കും. അവരുടെ നീതിപൂര്‍ണ്ണമായ അവകാശങ്ങളില്‍ ഇടപെടില്ല. എന്നാല്‍ ഭൂരിപക്ഷത്തിന് ജനാധിപത്യപരമായ ഒരവകാശവും നഷ്ടപ്പെടാതെയും ശ്രദ്ധിക്കും. സ്വതന്ത്ര ഹിന്ദുസ്ഥാന്‍ എന്നാല്‍ എഡ്വേഡിനെ മാറ്റി ഔറംഗസേബിനെ കൊണ്ടുവരുകയല്ല എന്ന് ഹിന്ദുസഭ എടുത്തുപറയുന്നു. ഇന്ത്യന്‍ മുസ്ലിം ഈ മണ്ണില്‍ ജനിച്ചു എന്നതുകൊണ്ടുമാത്രം അധികാരി ആകുന്നില്ല. ഹിന്ദുവിന് സ്വന്തം നാട്ടില്‍ നാടിന്റെ അധികാരിയാകാന്‍ കഴിയണം. അതിര്‍ത്തികളുടെ ഏകത്വത്തിനൊപ്പം സാംസ്‌കാരികവും ഭാഷാപരവും ചരിത്രപരവുമായ ഏകത്വവും വേണം. ഹിന്ദു എന്നത് ഒരുടമ്പടി ദേശമല്ല,മറിച്ച് ജൈവീകമായ ഒരവസ്ഥയാണ് എന്ന് ഹിന്ദുസഭ പറയുന്നു. ഇന്ത്യ ഹിന്ദുവിന്റെ പിതൃദേശവും പുണ്യഭൂമിയുമാണ്.

മുഹമ്മദലി ജിന്ന
ജിന്നയും സവര്‍ക്കറും ഒരു കാര്യത്തില്‍ സമാനചിന്താഗതിക്കാര്‍ ആയിരുന്നു. ഇന്ത്യ എന്നത് രണ്ട് രാഷ്ട്രമാണെന്നും മുസ്ലിം രാഷ്ട്രവും ഹിന്ദുരാഷ്ട്രവുമാണതെന്നും ജിന്ന വാദിച്ചു. സവര്‍ക്കര്‍ ഹിന്ദുമേല്‍ക്കോയ്മയും ഭരണഘടനയുമുള്ള ഒറ്റ രാഷ്ട്രമായി ഇന്ത്യയെ കണ്ടു. എന്നാല്‍ ആ ഇന്ത്യയില്‍ കീഴാളരായി സഹകരിച്ചുപോകാന്‍ മുസ്ലിം തയ്യാറാകണം എന്നതായിരുന്നു സമീപനം. അവിടെയും രണ്ട് ഇന്ത്യ ഉണ്ട്. ഒരാള്‍ക്ക് ഒരു വോട്ട് എന്നതായിരുന്നു സവര്‍ക്കറുടെ നയം. അവിടെ മുസ്ലിമിന് പ്രത്യേക പരിഗണന ഉണ്ടാവുകയില്ല. ഇവിടെ ഹിന്ദുമഹാസഭ പറയുന്നതിലും ലീഗ് പറയുന്നതിലും കൃത്യതയുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നയം അവ്യക്തവും തന്ത്രപരവുമായിരുന്നു. ഇവിടെ പ്രസക്തമാകുന്ന ചോദ്യം ഇതാണ്. സവര്‍ക്കര്‍ ഹിന്ദുവിന് ദേശീയ ഭവനമെന്ന നിലയില്‍ ഇന്ത്യയെ കാണുമ്പോള്‍ എന്തുകൊണ്ട് അത്തരമൊരു പരിഗണന മുസ്ലിമിന് നല്‍കുന്നില്ല. പ്രധാന രാഷ്ട്രവും ചെറിയ രാഷ്ട്രവും തമ്മില്‍ ചേരുന്നത് രണ്ട് തരത്തിലാണ്. ചെറിയ രാഷ്ട്രത്തിന്റെ സംസ്‌കാരവും ഭാഷയും മതവും നിഷേധിച്ച് അവരെ പ്രധാന രാഷ്ട്രത്തിന്റെ ഭാഗമാക്കുക എന്നതാണ് ഒരു രീതി. അതല്ലെങ്കില്‍ ചെറുരാഷ്ട്രത്തിനെ പൂര്‍ണ്ണ സ്വാതന്ത്യമുള്ള ഒരു ദേശമായി നിലനില്‍ക്കാന്‍ അനുവദിക്കുക എന്നതാണ്. സവര്‍ക്കറുടെ സമീപനം മയമില്ലാത്താണ്. ഇത് സ്വീകരിക്കൂ അല്ലെങ്കില്‍ പുറത്തുപോകൂ എന്നതാണ് ആ സമീപനം. ഹിന്ദുവിന് തനിച്ച് സ്വരാജ് നേടാം എന്നും അദ്ദേഹം കരുതുന്നു. (തുടരും )