മദ്യപാനത്തെ എതിര്‍ത്തതിന് യുവാവ് ഗര്‍ഭിണിയായ ഭാര്യയെ ചുട്ടുകൊന്നു

Crime

കാഞ്ചിപുരം: മദ്യപാനത്തെ എതിര്‍ത്തതിന് യുവാവ് ഗര്‍ഭിണിയായ ഭാര്യയെ ചുട്ടുകൊന്നു. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് നാല് മാസം ഗര്‍ഭിണിയായ നന്ദിനി (28) എന്ന യുവതിയെ ഭര്‍ത്താവ് രാജ്കുമാര്‍ കൊല്ലപ്പെടുത്തിയത്.

മദ്യപാനത്തെ ചൊല്ലി കഴിഞ്ഞ ഒരു വര്‍ഷമായി ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വാക്കുതര്‍ക്കം രൂക്ഷമായി. ഇതിനിടെ രാജ്കുമാര്‍ യുവതിയുടെ വയറ്റില്‍ ചവിട്ടുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. ശേഷം മകനെയും കൂട്ടി ഇയാള്‍ ഇവിടെ നിന്നും പോകുകയും ചെയ്തു.

രാജ്കുമാറും നന്ദിനിയും ഏഴു വര്‍ഷം മുമ്പ് മണാലിയില്‍ വെച്ചാണ് വിവാഹിതരായതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് ആറ് വയസ്സുള്ള ഒരു മകനുണ്ട്. തൊഴില്‍രഹിതനായ രാജ്കുമാര്‍ മറൈമലൈ നഗറിനടുത്തുള്ള ഗോവിന്ദാപുരത്താണ് താമസിച്ചിരുന്നത്. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാജ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.