ബേബി കടുംകൈക്ക് മുതിര്‍ന്നത് തീരുമാനിച്ചുറപ്പിച്ചുതന്നെ; പിറവത്തെ ഞെട്ടിച്ച സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍

Crime

പിറവം: പുതുവത്സര തലേന്ന് പിറവംകാര്‍ ഉണര്‍ന്നത് ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടുകൊണ്ടാണ്. ഭാര്യയെയും മക്കളെയും വെട്ടിയശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വെട്ടുകൊണ്ട പെണ്‍കുട്ടികള്‍ അയല്‍വാസികളെ ഫോണില്‍ വിളിച്ചപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. കക്കാട് സ്വദേശി തറമറ്റത്തില്‍ ബേബിയാണ് (58) ഭാര്യ സ്മിതയെ(46) വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തത്.

വീട്ടിലെ ഹാളിലും കിടപ്പുമുറിയിലും രക്തം കട്ടപിടിച്ച് കിടക്കുന്നനിലയിലാണ്. അതിനിടെ, ഹാളിലെ ഭിത്തിയില്‍ ബേബി എഴുതിയതെന്ന് കരുതുന്ന ചില കുറിപ്പുകളുണ്ട്. പുതുവത്സരാംസകളും ഭിത്തിയില്‍ എഴുതിയിരുന്നു. ഇതിനുപുറമേയാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് കരുതുന്ന നിരവധി കാരണങ്ങളും ഭിത്തിയില്‍ എഴുതിയിട്ടിരുന്നത്. ഇതിനൊപ്പം ഫോട്ടോ അടങ്ങിയ ഒരുകവറും ഭിത്തിയില്‍ തൂക്കിയിട്ടിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കൃത്യത്തിന് കാരണമായതെന്നാണ് പ്രാഥമികസൂചന. സംഭവത്തില്‍ പിറവം ഇന്‍സ്‌പെക്ടര്‍ ഡി.എസ്.ഇന്ദ്രരാജിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ഞായറാഴ്ച പുലര്‍ച്ച അഞ്ചുമണിയോടെയാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമികവിവരം. ഭാര്യയെയും രണ്ടുപെണ്‍മക്കളെയും വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ബേബി മറ്റൊരു മുറിയില്‍ കയറി ജീവനൊടുക്കുകയായിരുന്നു. വെട്ടേറ്റ പെണ്‍കുട്ടികള്‍ മുകളിലത്തെ നിലയിലെ മുറിയില്‍ ഓടിക്കയറി വാതിലടച്ചതാണ് രക്ഷയായത്. വെട്ടേറ്റ കുട്ടികളെ ആദ്യം പിറവത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മുറിയില്‍ നിലത്തുകിടക്കുന്ന നിലയിലാണ് സ്മിതയുടെ മൃതദേഹം കണ്ടെത്തിയത്. വെട്ടാന്‍ ഉപയോഗിച്ച വാക്കത്തിയും മൃതദേഹത്തിന് സമീപത്തുണ്ടായിരുന്നു. മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളും മുറിയിലുണ്ട്. വെട്ടേറ്റനിലയില്‍ കണ്ടെത്തിയ രണ്ടുമക്കളും ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമാണ്. ഒരാള്‍ അതീവ ഗുരുതരാവസ്ഥയിലും. ബേബി മുന്‍പ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു.