ചാമ്പ്യന്‍സ് ബോട്ട് ലീഗ് നാളെ, ആസിഫ് അലി മുഖ്യാതിഥി

Kozhikode

കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പ് ഐ.പി.എല്‍ മാതൃകയില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് വള്ളംകളി ലീഗായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സി.ബി.എല്‍) മത്സരങ്ങള്‍ നാളെ 2.30 മുതല്‍ ചാലിയാര്‍ പുഴയില്‍ നടക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് ടൂറിസം ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എം.കെ രാഘവന്‍ എം.പി, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, സച്ചിന്‍ ദേവ്, പിടിഎ റഹീം, മേയര്‍ ഡോ. ബീന ഫിലിപ്പ്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, കെടിഐഎല്‍ ചെയര്‍മാന്‍ എസ്.കെ സജീഷ്, ഒഡിഇപിസി ചെയര്‍മാന്‍ അനില്‍ കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകന്മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ചുരുളന്‍ വള്ളങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സി.ബി.എല്‍ മത്സരങ്ങള്‍ ചാലിയാര്‍ പുഴയില്‍ ഫറോക്ക് പുതിയ പാലത്തില്‍ നിന്നും ആരംഭിച്ച് പഴയ പാലത്തിനു സമീപത്തായി അവസാനിക്കുന്ന രീതിയിലാണ് നടത്തുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 60 അടി നീളമുള്ള 12 ചുരുളന്‍ വള്ളങ്ങളാണ് മത്സരങ്ങളില്‍ പങ്കെടുക്കുക. കൂടാതെ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ചെറുവണ്ണൂര്‍ പൗരസമിതിയുടെ വള്ളത്തിന്റെ പ്രദര്‍ശനവും ഉണ്ടായിരിക്കും. ഒരു വള്ളത്തില്‍ 30 തുഴച്ചിലുകാര്‍ ഉണ്ടായിരിക്കും. മൂന്ന് ഹീറ്റ്‌സ് മത്സരങ്ങളും അതില്‍ നിന്നും സമയക്രമം അനുസരിച്ച് മൂന്ന് ഫൈനലുകളും നടക്കും. 20 ലക്ഷം രൂപയാണ് മൊത്തം സമ്മാന തുക. സമ്മാനദാനം വൈകുന്നേരം അഞ്ച് മണിക്ക് നടക്കും.

മത്സരത്തില്‍ ന്യൂ ബ്രദേഴ്‌സ് വയല്‍ക്കര മയ്യിച്ച, എ.കെ.ജി മയ്യിച്ച, ശ്രീ വിഷ്ണുമൂര്‍ത്തി കുറ്റിവയല്‍, ശ്രീ വയല്‍ക്കര വെങ്ങാട്ട്, ഇ.എം.എസ് മുഴക്കീല്‍, റെഡ്സ്റ്റാര്‍ കാര്യംകോട്, എ.കെ.ജി പൊടോത്തുരുത്തി (എ) ടീം, എ.കെ.ജി പൊടോത്തുരുത്തി (ബി) ടീം, കൃഷ്ണപിള്ള കാവുംചിറ (എ) ടീം, കൃഷ്ണപിള്ള കാവുംചിറ, നവോദയ മംഗലശ്ശേരി എന്നീ ടീമുകള്‍ പങ്കെടുക്കും. വള്ളംകളിയുടെ ഇടവേളകളില്‍ ജലാഭ്യാസ പ്രകടനങ്ങളും കലാപരിപാടികളും അരങ്ങേറും.

വാര്‍ത്താസമ്മേളനത്തില്‍ ഡിടിപിസി സെക്രട്ടറി ഡോ. നിഖില്‍ ദാസ്, സി ബി എല്‍ സംഘാടകസമിതി കണ്‍വീനര്‍ രാധാഗോപി, ചെയര്‍മാന്‍ കെ ഷഫീക്ക് എന്നിവരും പങ്കെടുത്തു.