ഐ സി സി എന്‍ ജനറല്‍ അസംബ്ലി പത്തിന് തുടങ്ങും

Kozhikode

കോഴിക്കോട്: ‘സാംസ്‌കാരിക വിനിമയത്തിലൂടെ ലോക സമാധാനം’ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച്, യുനസ്‌കോ അംഗീകൃത സംഘടനയായ ഇന്റര്‍സിറ്റി ഇന്റാജിബിള്‍ കള്‍ച്ചറല്‍ കോ ഓപ്പറേഷന്‍ നെറ്റ് വര്‍ക്കിന്റെ ജനറല്‍ അസംബ്ലി 10 മുതല്‍ 14 വരെ കോഴിക്കോട് നടക്കും. പൈതൃക കലകളുടെ സംരക്ഷണം നയമായ് പ്രഖ്യാപിച്ച ലോക നഗരങ്ങളിലെ പ്രതിനിധികളാണ് കോഴിക്കോട് സമ്മേളിക്കുന്നത്. ഇന്ത്യ ആദ്യമായ് ആതിഥേയത്വം വഹിക്കുന്ന ഒമ്പതാമത് ജനറല്‍ അസംബ്ലി 10ന് രാവിലെ 10 മണിക്ക് കോഴിക്കോട് ‘റാവിസ് കടവില്‍’ ആരംഭിക്കുമെന്ന് ഐസിസിഎന്‍ സൗത്ത് ഏഷ്യന്‍ ഡയറക്ടര്‍ ഡോ.വി.ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മേയര്‍മാര്‍, ഇന്റര്‍നാഷണല്‍ മ്യൂസിയം ഡയറക്ടര്‍മാര്‍, അക്കാദമിക മേഖലയിലെ പ്രഗല്ഭര്‍ തുടങ്ങി 30 ഓളം ലോക നഗരങ്ങളിലെ പ്രതിനിധികളാണ് അഞ്ചുദിവസമായി കോഴിക്കോട് സമ്മേളിക്കുന്നത്. സംഘര്‍ഷാത്മകമായ ആഗോള സാഹചര്യത്തില്‍ ‘ലോകസമാധാനത്തിന് കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച്’ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചാണ് ജനറല്‍ അസംബ്ലി നടക്കുന്നത്. ഈജിപ്ത്, ഇറാന്‍, കൊറിയ, ഇറ്റലി, സ്‌പെയിന്‍, പലസ്തീന്‍ തുടങ്ങിയ രാജ്യങ്ങള്‍ ജനറല്‍ അസംബ്ലിക്ക് നേരത്തെ വേദിയായിരുന്നു. ഇന്ത്യ ആദ്യമായ് ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിന് വേദിയാവാനുള്ള സൗഭാഗ്യമാണ് കോഴിക്കോടിന് ലഭിക്കുന്നത്.

ഐസിസിഎന്‍ സൗത്ത് ഏഷ്യന്‍ റീജ്യണല്‍ ഓഫിസിന്റെ ആസ്ഥാനമായ പയ്യന്നൂര്‍ ‘ഫോക് ലാന്‍ഡും
യുനെസ്‌കോ ചെയര്‍, ഡോര്‍ഫ് കെറ്റല്‍, കാലിക്കറ്റ് സര്‍വകലാശാല യുനസ്‌കോ ചെയര്‍, കലിംഗ സര്‍വകലാശാല എന്നിവയുടെയും സഹകരണത്തോടെയാണ് ജനറല്‍ അസംബ്ലി സംഘടിപ്പിക്കുന്നത്. ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് അക്കാദമിക, സാമൂഹ്യ മേഖലകളിലെ പ്രമുഖരുമായുള്ള മുഖാമുഖങ്ങളും ഹെറിറ്റേജ് ടൂറും ഫോക് കലാരൂപങ്ങളുടെ അവതരണവും പെയിന്റിങ് എക്‌സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ പൈതൃക കലകളുടെ പരിപാലനവും പരിപോഷണവും ലക്ഷ്യമിട്ട് അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഐസിസിഎന്‍ ഇന്ത്യന്‍ ബഹുസ്വരതയുടെ അടയാളപ്പെടുത്തലിനും ഇത്തവണ വേദിയാവും.

നവംബര്‍ 10ന് രാവിലെ 10 മണിക്ക് റാവിസ് കടവില്‍ പ്രത്യകം സജ്ജമാക്കിയ വേദിയില്‍ ഉദ്ഘാടന പരിപാടി ആരംഭിക്കും. പത്മശ്രീ ജേതാക്കളായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ.കെ. മുഹമ്മദ്, മീനാക്ഷി ഗുരുക്കള്‍, കെ.കെ രാമചന്ദ്ര പുലവര്‍, എസ്.ആര്‍.ഡി പ്രസാദ് ഗുരുക്കള്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിക്കും. കര്‍ട്ടന്‍ റൈസര്‍ പരിപാടിയില്‍ പഞ്ചവാദ്യം കളരിപയറ്റ്. മോഹിനിയാട്ടം ഭരതനാട്യം, കുച്ചുപ്പുടി എന്നീ കലാരൂപങ്ങള്‍ ചേര്‍ത്തിണക്കിയ നൃത്താര്‍ച്ചനയുണ്ടാവും.

ഉദ്ഘാടന ചടങ്ങില്‍ ഐസിസിഎന്‍ സൗത്ത് ഏഷ്യന്‍ ഡയറക്ടര്‍ ഡോ.വി.ജയരാജന്‍ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക സന്ദേശം ചടങ്ങില്‍ ഡിസ്‌പ്ലേ ചെയ്യും. ടി.വി ഇബ്രാഹിം എംഎല്‍എ മുഖ്യാതിഥിയാവും. ഏകതാ പരിഷത്ത് സ്ഥാപക പ്രസിഡന്റ് പി.വി രാജഗോപാല്‍, കേരള പ്രവാസി അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ് അശ്വനി നമ്പറമ്പത്ത് എന്നിവര്‍ വിശിഷ്ടാതിഥികളാവും. ഒമ്പതാമത് ജനറല്‍ അസംബ്ലിയുടെ ഔദ്യോഗിക പ്രഖ്യാപനം ഐസിസിഎന്‍ സെക്രട്ടറി ജനറല്‍ ജൂലിയോ റമന്‍ ബ്ലാസ്‌കോ നച്ചര്‍ നിര്‍വഹിക്കും.

9ാമത് ജനറല്‍ അസംബ്ലിക്ക് സമാരംഭം കുറിക്കുന്നത് സ്‌പെയിന്‍ അല്‍ഗമസി മേയര്‍ ജോസ് ജാവര്‍ ബ്രിട്ടാന്‍സിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെയാണ്. കലിംഗ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. അമരേശ്വര്‍ ഗല്ല, ഐ ഒ വി അന്താരാഷ്ട്ര പ്രസിഡന്റ് അലി ഖലീഫ , റിപ്പബ്ലിക് ഓഫ് കൊറിയ കള്‍ച്ചര്‍ മാസ്‌റ്റേഴ്‌സ് സിഇഒ ഡോ. സിയോങ് യോങ് പാര്‍ക്ക്, ബ്രസീലിയന്‍ പ്രതിനിധിയും നൃത്ത കലാകാരിയുമായ കാമില ലീല്‍ റോസ, ബോഡ്‌സ്വാന മേയര്‍ മെറാര്‍ക്കി കുഗ്മാസ്‌റ്റോ, സ്ലോവാക്യ വൊഡാവ്‌സെ മേയര്‍ അല്‍സ്‌ബെറ്റ ടുക്കോവ, ശ്രീലങ്ക യിലെ ഗല്ല മേയര്‍ മെത്സിരി അലക്‌സാണ്ടര്‍ ഡി സില്‍വ, ഡോര്‍ഫ് കെറ്റല്‍ കെമിക്കല്‍സ് ഇന്ത്യ ജനറല്‍ മാനേജര്‍ സന്തോഷ് ജഗ്ദാനെ എന്നിവര്‍ ആശംസാ പ്രഭാഷണം നടത്തും. സ്‌പെയിന്‍ വലന്‍സിയ മ്യൂസിയം പ്രതിനിധി മാര്‍ നവാറോ ആമുഖ ഭാഷണവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യുനെസ്‌കോ ചെയര്‍ പ്രതിനിധി പ്രൊഫ. പുഷ്പ ലത നന്ദിയും പറയും.

ഉച്ചയ്ക്ക് 2.30 വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഐസിസിഎന്‍ പ്രതിനിധികളുടെ സാംസ്‌ക്കാരിക പൈതൃക സംരക്ഷണ മാര്‍ഗങ്ങളെ കുറിച്ച് അവതരണവും വട്ടമേശ ചര്‍ച്ചകളും നടക്കും. ഫ്രാന്‍സ്, ബ്രസീല്‍, ശ്രീലങ്ക, സ്‌പെയിന്‍, ബംഗ്ലദേശ്, ബോട്‌സ്വാന , ബഹ്‌റീന്‍, നേപ്പാള്‍, സ്ലൊവാക്യാ, ഇറാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ സാംസ്‌കാരിക പൈതൃക സംരക്ഷണം സംബന്ധിച്ച ചര്‍ച്ചകളും നടക്കും.

യുനെസ്‌ക്കോ പൈതൃക സംരക്ഷണ പ്രഖ്യാപനത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ‘അര്‍ബ നിസവും പൈതൃക സംരക്ഷണവും’ എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സെമിനാറും യുനെസ്‌കോയുടെ 2003 കണ്‍വെന്‍ഷന്റെ രണ്ട് ദശാബ്ദം പൂര്‍ത്തിയാവുന്നതിന്റെ ആദരവും നടക്കും. അന്തര്‍ദേശീയ സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. യുനെസ്‌കോ സാംസ്‌ക്കാരിക പൈതൃക അന്താരാഷ്ട്ര വിദഗ്ധനും കലിംഗ സര്‍വകലാശാലാ പ്രൊ വൈസ് ചാന്‍സലറുമായ പ്രൊഫ. അമരേശ്വര്‍ ഗല്ല മുഖ്യ പ്രഭാഷണം നടത്തും.

ചാമരാജനഗര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊ. ഗംഗാധര, ടുമാ നി വര്‍ജീനിയ , കര്‍ണ്ണാടക െ്രെടബല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ. ശ്രീനിവാസ, ആര്‍ക്കിട്ടെക്റ്റ് യൂജിന്‍ പണ്ടാല, രഞ്ചന്‍ കാന്തി ഗുഹ, രാജ് സുവാല്‍, ഡോ. സിയോംഗ് യോങ് പാര്‍ക്ക്, കാമില ലിയല്‍ റോസാ, ആര്‍ക്കിട്ടെക്റ്റ് കസ്തൂര്‍ബ, ഡോ. മലിഹ മൊസ്ലാ, നാച്ചോ സില്‍ വസ്റ്റര്‍, ആല്‍ബറ്റ ടുക്കാവ ആര്‍ക്കിട്ടെക്റ്റ് പ്രവീണ്‍ ചന്ദ്ര, ഡോ. അഞജന പുരി, ശിവാനന്ദഹെഗ്‌ഡെ, പ്രേം മാനസി, ആര്‍ക്കിട്ടെക്റ്റ് വിനോദ് കുമാര്‍, അരുണ്‍ നാരായന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കും.

കരകൗശല ശില്‍പശാലകളും പ്രദര്‍ശനങ്ങളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 3.30ന് ‘ഗ്ലോബല്‍ ഡയലോഗ് എക്‌സേഞ്ച്’ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍ യു എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ഡോ.ശശി തരൂര്‍ എംപി മുഖ്യ പ്രഭാഷണവും സദസുമായുള്ള സംവാദവും നടത്തും. എം.കെ രാഘവന്‍ എംപി അധ്യക്ഷത വഹിക്കും. പ്രമുഖ പ്രവാസി സംരംഭകന്‍ രാജേന്ദ്രന്‍ വെള്ളപ്പാലത്ത്, മര്‍ക്കസ് നോളജ് സിറ്റി സിഇഒയും മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനുമായ ഡോ. അബ്ദുള്‍ സലാം എന്നിവര്‍ ആശംസാ പ്രഭാഷണം നടത്തും.

വൈകുന്നേരം ഏഴു മണിക്ക് കടവ് ആംഫി തിയേറ്ററില്‍ വിവിധ നാടന്‍ കലാ പ്രകടനങ്ങള്‍ ഉണ്ടാവും. നവംബര്‍ 11ന് രാവിലെ 6.30ന് INTACH കാലിക്കറ്റുമായി സഹകരിച്ച് വിദേശ പ്രതിനിധികളുടെ ഹെറിറ്റേജ് വാക്ക് സംഘടിപ്പിക്കും. കോഴിക്കോടിന്റെ പൈതൃക വഴികള്‍ തൊട്ടറിയുന്ന പൈതൃക സവാരി, പ്രതിനിധികള്‍ക്ക് നവ്യാനുഭവമാകും. അസംബ്ലിയോടനുബന്ധിച്ച് നടക്കുന്ന സൈഡ് ഇവന്റ്‌സില്‍ തോല്‍ പാവ നിര്‍മ്മാണം, പനയോല വിശറി നിര്‍മ്മാണം, ചുമര്‍ച്ചിത്രം, ബോട്‌സ്വാന കരകൗശലങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവുമുണ്ടാവും.

12ന് രാവിലെ കേന്ദ്ര ടെക്‌സ്‌ടൈല്‍ മന്ത്രാലയത്തിന് കീഴിലുള്ള കരകൗശല വിഭാഗത്തിന്റെ തൃശൂര്‍ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ രാമനാട്ടുകര സേവ മന്ദിര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന കരകൗശല ബോധന പരിപാടിയില്‍ സമ്മേളന പ്രതിനിധികള്‍ പങ്കെടുക്കും. തുടര്‍ന്നു പ്രതിനിധികള്‍ ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ് സന്ദര്‍ശിക്കും. കരകൗശല വിദഗ്ധരുടെ ശില്‍പ ശാലയിലും പ്രദര്‍ശനത്തിലും പങ്കെടുക്കും. വൈകീട്ട് ക്രാഫ്റ്റ് വില്ലേജില്‍ നാടന്‍ കലാ പരിപാടികളും ദീപാവലി ആഘോഷങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

നവംബര്‍ 13ന് മര്‍കസ് നോളജ് സിറ്റി സന്ദര്‍ശിക്കുന്ന പ്രതിനിധികള്‍ വിവിധ അന്തര്‍ദേശീയ സെമിനാറുകളില്‍ പങ്കെടുക്കും. വൈകീട്ട് നാലിന് ഐസിസിഎന്‍ ജനറല്‍ അസംബ്ലി സമാപനത്തോടനുബന്ധിച്ച്, മര്‍ക്കസ് നോളജ് സിറ്റിക്ക് ഐസിസിഎന്‍ താത്കാലിക മെമ്പര്‍ഷിപ്പ് നല്‍കും.
14ന് രാവിലെ നോളജ് സിറ്റിയില്‍ ഹെറിറ്റേജ് വാക്ക് സംഘടിപ്പിക്കും. 2024 ലെ ശില്‍പ്പശാലയും 2025 ലെ പത്താം ജനറല്‍ അസംബ്ലിയുടെ സ്ഥല പ്രഖ്യാപനവും നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഐസിസിഎന്‍ സൗത്ത് ഏഷ്യന്‍ ഡയറക്ടര്‍ ഡോ. വി. ജയരാജന്‍, ഐസിസിഎന്‍ സെക്രട്ടറി ജനറല്‍ ജൂലിയോ റമന്‍ ബ്ലാസ്‌കോ നച്ചര്‍, സ്‌പെയിന്‍ വലന്‍സിയ മ്യൂസിയം പ്രതിനിധി മാര്‍ നവാറോ, പ്രൊഫ. പുഷ്പ ലത (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യുനെസ്‌കോ ചെയര്‍), ഡോ.സിറാജുദ്ദീന്‍, ഷൈബിന്‍ നന്മണ്ട, അനൂപ് രാഘവ് സംബന്ധിച്ചു.