ഹിറ്റ്‌ലര്‍ പരാജയപ്പെട്ടത് ജെസി ഓവന്‍സ് എന്ന കറുത്ത കായികതാരത്തിന് മുന്നിലാണ്, അയാള്‍ ഓടിയും ചാടിയും വംശവെറിയെ തോല്പിച്ചു

Articles

ചിന്ത / എ പ്രതാപന്‍

1936 ലെ ബെര്‍ലിന്‍ ഒളിമ്പിക്‌സ് ഹിറ്റ്‌ലറുടെ ഒളിമ്പിക്‌സ് എന്നു വേണമെങ്കില്‍ പറയാം. ഹിറ്റ്‌ലര്‍ അധികാരമേറ്റ്, നാസിസമെന്തെന്ന് ലോകത്തിന് മുന്നില്‍ വിളംബരം ചെയ്യാന്‍ ഒരുക്കിയ ഒന്നായിരുന്നു അത്. ഹിറ്റ്‌ലറുടെ സുഹൃത്ത് സിനിമാ സംവിധായിക ലെനി റീഫെന്‍സ്റ്റാള്‍ അതിലെ ഓരോ നിമിഷവും ഒപ്പിയെടുക്കാന്‍ ഒരുക്കങ്ങള്‍ ചെയ്തിരുന്നു.

(ആ ഡോക്യുമെന്ററിയാണ് പ്രശസ്തമായ’ ഒളിമ്പിയ’ ‘Olympia’.) ആര്യന്മാരുടെ ശക്തി ലോകത്തിന് മുന്നില്‍ കാണിച്ചു കൊടുക്കാന്‍ ഹിറ്റ്‌ലര്‍ ആഗ്രഹിച്ചു. അതില്‍ ഏതാണ്ട് വിജയിക്കുകയും ചെയ്തു. ജര്‍മ്മനി വളരെയേറെ മെഡലുകള്‍ വാരിക്കൂട്ടി.

പക്ഷേ ഹിറ്റ്‌ലര്‍ തോറ്റത് ജെസി ഓവന്‍സ് എന്ന കറുത്ത കായികതാരത്തിന് മുന്നിലാണ്. 100 മീറ്ററില്‍ ,200 മീറ്ററില്‍, 4×100 റിലേയില്‍ , ലോങ്ജമ്പില്‍ അയാള്‍ സ്വര്‍ണ്ണം നേടി. ഹിറ്റ്‌ലറുടെ വംശവെറിയെ, വര്‍ണ്ണവെറിയെ, ഓടിയും ചാടിയും ജെസി ഓവന്‍സ് തോല്‍പിക്കുകയായിരുന്നു. മറ്റെല്ലാവരും ഹിറ്റ്‌ലര്‍ക്ക് നാസി സല്യൂട്ട് നല്‍കിയപ്പോള്‍ , ജെസി ഓവന്‍സ് മാത്രം പരമ്പരാഗതമായ അഭിവാദനം മാത്രം നല്‍കി. ഹിറ്റ്‌ലര്‍ ഓവന്‍സിന് കൈ കൊടുക്കാന്‍ നിന്നില്ല.

ഹിറ്റ്‌ലര്‍ മാത്രമല്ല ജെസി ഓവന്‍സിനെ അവഗണിച്ചത്. ചരിത്രത്തില്‍ ആദ്യമായി ഒളിമ്പ്ക്‌സില്‍ നാലു സ്വര്‍ണ്ണമെഡല്‍ നേടിയ ആ താരത്തിന് ഒരു അഭിനന്ദന ടെലിഗ്രാം അയക്കാന്‍ പോലും അയാളുടെ രാജ്യമായ അമേരിക്കയുടെ അന്നത്തെ പ്രസിഡണ്ട് ഫ്രാങ്ക്‌ളിന്‍ ഡി റൂസ്വെല്‍ട്ട് തയ്യാറായില്ല. അയാള്‍ വൈറ്റ് ഹൗസിലേക്ക് പോയപ്പോള്‍ സര്‍വ്വീസ് എലിവേറ്ററാണ് ഉപയോഗിച്ചത്, പൊതു എലിവേറ്ററില്‍ വെള്ളക്കാര്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ.

ഒളിമ്പിക്‌സില്‍ നാല് സ്വര്‍ണ്ണ മെഡല്‍ നേടിയ ഓവന്‍സ് പിന്നെ ജീവിക്കാനായി , കുതിരകളോടും മോട്ടോര്‍ സൈക്കിളുകളോടും കാറുകളോടും ഒപ്പം ഓടി മത്സരിച്ചു. പിന്നീട് ഓവന്‍സ് എഴുതി : ‘എന്റെ ജീവിതം മുഴുവന്‍ ഞാന്‍ കണ്ടു കൊണ്ടിരുന്നത് എന്റെ അച്ഛനും അമ്മയും ചേട്ടന്മാരും ചേച്ചിമാരും അവരുടെ ഹിറ്റ്‌ലര്‍മാരില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതാണ്, അലബാമയിലും ക്ലീവ്‌ലാന്റിലുമൊക്കെ. ഇനിയൊരിക്കലും തിരിഞ്ഞു നോക്കേണ്ടതില്ലാത്തത്ര വേഗത്തില്‍ ഓടാന്‍ , ദൂരത്തില്‍ ചാടാന്‍ , എന്റെ അവസരം ഉപയോഗിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്.

ഈ സ്വര്‍ണ്ണ മെഡലുകള്‍ ഞാന്‍ നേടുകയാണെങ്കില്‍, ലോകത്തിലെ ഹിറ്റ്‌ലര്‍മാരൊന്നും എന്നെ സംബന്ധിച്ച് ഒന്നുമായിരിക്കില്ല എന്ന് ഞാന്‍ എന്നോട് പറഞ്ഞു, ഒരു പക്ഷേ ലോകത്തില്‍ എല്ലാവര്‍ക്കും. ലോകത്തിലെ എല്ലാ അരങ്ങുകളിലും ഇത്തരം ചില തോല്‍വികളും ഞെട്ടലുകളും നിങ്ങളെ കാത്തിരിക്കുന്നു എന്ന് ലോകത്തെ മുഴുവന്‍ ഫാഷിസ്റ്റുകളോടും ഓവന്‍സ് പറയുകയായിരുന്നു. ആദം സഗയേഫ്‌സ്‌കി തന്റെ മരിച്ചു പോയ ഒരു സുഹൃത്തിനെയോര്‍ത്ത് എഴുതിയ ഒരു കവിതയില്‍, ജെസി ഓവന്‍സ് മിന്നല്‍ പോലെ പറന്ന ബെര്‍ലിന്‍ ഒളിമ്പിക്‌സ് സ്‌റ്റേഡിയത്തിന് മുന്നില്‍ എങ്ങനെ നമുക്ക് മെല്ലെ നടക്കാനാകും എന്ന് വിസ്മയിക്കുന്നുണ്ട്.