ജനഹിതമല്ലേ പരമഹിതം, നീരസമുണ്ടെങ്കിലും എന്‍റെ പോയ വര്‍ഷത്തെ വാക്ക് ‘തന്തയില്ലായ്മ ‘യാണ്

Articles

വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍

കഴിഞ്ഞവര്‍ഷത്തെ വാക്ക് ‘മാപ്ര’യാണോ ‘ക്യാപ്‌സ്യൂള്‍’ആണോ എന്ന തര്‍ക്കം നടക്കുന്നു.

എന്റെ അഭിപ്രായത്തില്‍ വാക്ക് പഴയതാണെങ്കിലും കഴിഞ്ഞവര്‍ഷം ഏറ്റവും അര്‍ത്ഥവത്തായി ഉപയോഗിക്കപ്പെട്ടത്’ തന്തയില്ലായ്മ’ എന്ന വാക്കാണ്. ആ വാക്ക് ജൈവശാസ്ത്രപരമായി വമ്പന്‍ തെറ്റാണ്. തന്തയില്ലാതെ ഏതെങ്കിലും മാമ്മല്‍ ശിശു ഉണ്ടാകുമോ? എന്നിരുന്നാലും, രാഷ്ട്രീയക്കാരെ കുറിച്ച് പൊതുവെയും കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയെ കുറിച്ച് പ്രത്യേകിച്ചും സര്‍വ്വഥാ,മനസ്സാ വാചാ കര്‍മ്മണാ ഏറ്റവും മു േആയ വാക്കാണ് അത് എന്ന് പൊതുസമൂഹത്തിന് തോന്നിയത്രേ . അതിനെ കുറിച്ച് ഒരു പോസ്റ്റ് അല്ല ഒരു ലേഖനം തന്നെ എഴുതണം എന്ന് കരുതിയിരുന്നു. മോശം ആരോഗ്യം മൂലം നടന്നില്ല.

ഇതൊന്നും എന്റെ അഭിപ്രായം അല്ല. ഞാന്‍ അങ്ങനെ ശാസ്ത്രബോധം ഇല്ലാത്ത ആള്‍ ഒന്നുമല്ലല്ലോ. ഈ വാക്ക് ഉപയോഗിച്ചത് ചില പ്രഗല്‍ഭരാണ്.അന്തിച്ചര്‍ച്ചകളില്‍ നോണ്‍സെന്‍സ് മാത്രം പറയുന്ന റെജി ലൂക്കോസിനെ സഹികെട്ട് ഡോക്ടര്‍ മേരി ജോര്‍ജ് മാഡം ‘ തന്തയില്ലാത്തവന്‍’ എന്ന് വിളിച്ചതാണ് ആദ്യത്തെ സംഭവം.

അതുപോലെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസുകാരെ ചെടിച്ചട്ടി കൊണ്ട് മര്‍ദ്ദിച്ച് തല പൊട്ടിച്ച പാര്‍ട്ടി ഗുണ്ടകളെ ഒരു നാടിന്റെ മുഖ്യന്‍ ‘രക്ഷാപ്രവര്‍ത്തകര്‍’ എന്ന് വിളിച്ചപ്പോള്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അപ്പറഞ്ഞത് തന്തയില്ലായ്മയാണ് എന്ന് പറഞ്ഞതാണ് രണ്ടാമത്തെ സംഭവം.
അദ്ദേഹം അത് പറയുമ്പോള്‍,യൂത്ത് കോണ്‍ഗ്രസ് പിള്ളേര്‍ ഒരുമാസമായി ദിവസേന അടി കൊണ്ട് വരികയായിരുന്നു എങ്കിലും ബ്രില്‍ക്രീം സതീശന്‍ ഒന്നും ഉണര്‍ന്നിരുന്നില്ല.

ജൈവശാസ്ത്രപരമായി കടുത്ത തെറ്റായിരുന്നതിനാല്‍ അപ്പോഴൊക്കെ എ.കെ. ആന്റണി മാതൃകയില്‍ എനിക്ക് ‘ മൃഗീയം ബീഭല്‍സം, പൈശാചികം ‘ എന്നൊക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു. എന്നാല്‍,ഈ രണ്ടു സന്ദര്‍ഭങ്ങളിലും കേരളഹൃദയം ‘ആ വാക്ക് കിറുകൃത്യം’ എന്ന് പറഞ്ഞു സ്വീകരിക്കുന്നതാണ് കണ്ടത്.

ജനഹിതമല്ലേ പരമഹിതം.അതുകൊണ്ട് നീരസം ഉണ്ടെങ്കിലും ജനങ്ങള്‍ ഏറ്റവും കൂടുതലായി സ്വീകരിച്ച വാക്ക് എന്ന നിലയില്‍ എന്റെ പോയ കൊല്ലത്തെ വാക്ക് ‘ തന്തയില്ലായ്മ’ ആണ്.