നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ചിത്രമെടുത്ത് വാട്‌സാപ്പില്‍ സ്റ്റാറ്റസിട്ടു

Crime

കൊല്ലം: മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയെ സുഹൃത്തായ യുവാവ് ചെന്നൈയില്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ചിത്രമെടുത്ത് വാട്‌സാപ്പില്‍ സ്റ്റാറ്റസിട്ടു. യുവാവ് മറ്റൊരു പെണ്‍കുട്ടിയുമൊത്ത് നില്‍ക്കുന്ന ഫോട്ടോയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. കൊല്ലം തെന്മല ഉറുകുന്ന് ചാരുവിള പുത്തന്‍വീട്ടില്‍ ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊല്ലം കുളത്തൂപ്പുഴ അയ്യന്‍പിള്ള വളവ് ആഷിഖ് മന്‍സിലില്‍ ആഷിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചെന്നൈയിലെ ക്രോംപെട്ട് ബാലാജി ആശുപത്രിയില്‍ രണ്ടാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയായ ഫൗസിയയെ കാണാനെത്തിയതായിരുന്നു ആഷിഖ്. ഏതാനും ദിവസമായി ഇരുവരും ഹോട്ടലില്‍ താമസിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു പെണ്‍കുട്ടിയുടെ ഫോട്ടോയെ ചൊല്ലിയുള്ള തര്‍ക്കത്തിനെ തുടര്‍ന്ന് ഫൗസിയയെ മര്‍ദിച്ച ആഷിഖ് ടീഷര്‍ട്ട് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹത്തിന്റെ ഫോട്ടോയെടുത്ത് ഇയാള്‍ വാട്‌സാപ്പ് സ്റ്റാറ്റസ് ആക്കുകയും ചെയ്തു.

ഇതു ശ്രദ്ധയില്‍പെട്ട ഫൗസിയയുടെ സുഹൃത്തുക്കള്‍ ഹോട്ടലിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ആഷിഖിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സെന്‍ട്രല്‍ സ്‌റ്റേഷനു സമീപത്തുനിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം ഇയാള്‍ക്കെതിരെ പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിലാണ് പോക്‌സോ ചുമത്തിയത്.