‘കിഡ്‌നാപ്പ്ഡ്’ പ്രഥമ ചിത്രം, ലോക സിനിമയുടെ മിഴി തുറന്നു

Kerala

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ ദിനത്തില്‍ ആറ് സ്‌ക്രീനുകളിലായി 11 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇറ്റാലിയന്‍ ചിത്രം മാര്‍ക്കോ ബെല്ലോച്ചിയോയുടെ കിഡ്‌നാപ്പ്ഡ് ആണ് മേളയിലെ ആദ്യ ചിത്രം. ലോക സിനിമ, ലാറ്റിനമേരിക്കന്‍ സിനിമ, ഫീമെയ്ല്‍ ഗെയ്‌സ്, മാസ്‌റ്റേഴ്‌സ് മൈന്‍ഡ് എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. ഉദ്ഘാടനത്തോടനുബന്ധിച്ച് മൊഹമ്മദ് കോര്‍ഡോഫാനി സംവിധാനം ചെയ്ത ഗുഡ് ബൈ ജൂലിയ വൈകീട്ട് ആറിന് നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും.

റാഡു ജൂഡിന്റെ ഡു നോട്ട് എക്‌സ്‌പെക്ട് ടൂ മച്ച് ഫ്രം ദി എന്‍ഡ് ഓഫ് ദി വേള്‍ഡ്, കൗതെര്‍ ബെന്‍ ഹനിയയുടെ ഫോര്‍ ഡോട്ടേഴ്‌സ്, മൗനിയ മെഡൂറിന്റെ ഹൗറിയ, റെനീ നാദര്‍ മെസോറ, ജോവോ സലവിസ എന്നിവര്‍ സംവിധാനം ചെയ്ത ദി ബുരിറ്റി ഫ്‌ലവര്‍, മരീന ബ്രോഡയുടെ സ്‌റ്റെപ്‌നെ, ഷാവോം ഹാഗറിന്റെ അണ്ടര്‍ ദി ഷാഡോ ഓഫ് ദി സണ്‍, എസ്ടിബലിസ് ഉറസോളാ സൊലാഗുരന്റെ 20,000 സ്പീഷിസ് ഓഫ് ബീസ്, ഏഞ്ചലാ ഷാനെലെക്കിന്റെ മ്യൂസിക്, ക്ലോഡിയ സെന്റ്‌റെലൂസിന്റെ ദി റെലം ഓഫ് ഗോഡ് എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

2011 ലെ സുഡാന്‍ വിഭജനസമയത്ത് നിലനിന്നിരുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ചിത്രമാണ് ഗുഡ് ബൈ ജൂലിയ. സുഡാനിലെ രണ്ടു പ്രവിശ്യകളില്‍ നിന്നുള്ള സ്ത്രീകളുടെ ജീവിതം പ്രമേയമാക്കിയ ചിത്രത്തിന് ഓസ്‌കാറില്‍ സുഡാന്റെ ഔദ്യോഗിക എന്‍ട്രി ലഭിച്ചിട്ടുണ്ട്. സുഡാനില്‍ നിന്ന് കാന്‍ ചലച്ചിത്ര മേളയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രവും കൂടിയാണിത്.

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒള്‍ഫ ഹംറൂണി എന്ന ടുണീഷ്യന്‍ സ്ത്രീയുടെയും അവരുടെ നാല് പെണ്‍മക്കളുടെയും കഥ പറയുകയാണ് ഫോര്‍ ഡോട്ടേഴ്‌സ്. കാന്‍ ,ബുസാന്‍, ബ്രസ്സല്‍സ് തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രേക്ഷകപ്രീതി നേടിയ ഈ ചിത്രം 2023 ലെ ട്യുണീഷ്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി കൂടി ആയിരുന്നു.

കോര്‍പ്പറേറ്റ് മുതലാളിത്തം, തൊഴിലിടങ്ങളിലെ ചൂഷണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഡാര്‍ക്ക് കോമഡി ചിത്രമാണ് ഡു നോട്ട് എക്‌സ്‌പെക്ട് ടൂ മച്ച് ഫ്രം ദി എന്‍ഡ് ഓഫ് ദി വേള്‍ഡ്. 96ാമത് ഓസ്‌കാര്‍ അവാര്‍ഡിനുള്ള മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ റൊമാനിയന്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ജൂറി പുരസ്‌ക്കാരത്തിനും അര്‍ഹമായി . ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.