നാലുലക്ഷം രൂപയ്ക്ക് വിറ്റു; അമ്മയ്‌ക്കെതിരെ പരാതിയുമായി പതിനെട്ടുകാരി

Crime

ഗൊരഖ്പൂര്‍: തന്നെ അമ്മ നാല് ലക്ഷം രൂപയ്ക്ക് വിറ്റെന്ന പരാതിയുമായി 18കാരി. ഉത്തര്‍പ്രദേശിലെ മഹേസ്രയില്‍ നിന്നുള്ള യുവതിയാണ് മാതാവിനെതിരെ ആരോപണവുമായി രംഗത്തുവന്നത്. ഇതുസംബന്ധിച്ച് പതിനെട്ടുകാരി പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിട്ടുണ്ട്.

തന്നെ ഹരിയാന സ്വദേശിക്ക് വിവാഹമെന്ന പേരിലാണ് അമ്മ തന്നെ വിറ്റതെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. വിവാഹം ചെയ്തയാള്‍ പല വഴിവിട്ട കാര്യങ്ങള്‍ക്കും തന്നെ നിര്‍ബന്ധിച്ചു. തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പരാതിയിലുണ്ട്.

‘ബുധനാഴ്ചയാണ് യുവതി ഞങ്ങളെ സമീപിച്ചത്. താന്‍ ചിലുവാല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് താമസിക്കുന്നതെന്നും ഹരിയാനക്കാരനായ ഒരാള്‍ക്ക് അമ്മ തന്നെ വിറ്റെന്നും ഇയാള്‍ തന്നെ വിവാഹം കഴിച്ചുവെന്നുമാണ് യുവതി പറഞ്ഞത്’ എസ് പി മനോജ് അവസ്തി പറഞ്ഞു. നവംബര്‍ 23ന് തന്റെ വീട്ടിലായിരുന്നു വിവാഹ ചടങ്ങെന്ന് യുവതി പരാതിയില്‍ പറയുന്നു. ഹരിയാന സ്വദേശിയായ യുവാവില്‍ നിന്ന് അമ്മ 4 ലക്ഷം രൂപ വാങ്ങിയ ശേഷമാണ് വിവാഹം നടന്നതെന്നും യുവതിയുടെ പരാതിയിലുണ്ട്.

യുവതിയുടെ രണ്ട് മൂത്ത സഹോദരിമാരും ഹരിയാനയില്‍ വിവാഹിതരാണ്. അമ്മയും മറ്റ് കുടുംബാംഗങ്ങളും യുവതിയുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. യുവതിയുടെ ആരോപണങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് ചിലുവാല്‍ പൊലീസ് സ്‌റ്റേഷന്‍ എസ് എച്ച് ഒ സഞ്ജയ് മിശ്ര പറഞ്ഞു.