മുഖ്യമന്ത്രിയുടെ നവകേരള സദസ്; മൃതദേഹം സംസ്‌കരിക്കുന്നതിനും വിലക്ക്

Kerala

കൊച്ചി: നവകേരള സദസില്‍ പങ്കെടുക്കേണ്ടതിനാല്‍ മൃതദേഹം സംസ്‌കരിക്കാന്‍ ശ്മശാനം അധികൃതര്‍ അനുവദിച്ചില്ലെന്ന് പരാതി. ആലുവ കീഴ്മാട് പഞ്ചായത്തിന്റെ സ്മൃതിതീരം പൊതു ശ്മശാനത്തിനെതിരെയാണ് ആരോപണം. ശശി പിഎ(60) എന്നയാളുടെ മൃതദേഹമാണ് മുഖ്യമന്ത്രിയുടെ നവകേരള സദസ് മൂലം സംസ്‌കരിക്കാന്‍ തയ്യാറല്ലെന്ന് ശ്മശാനം സൂക്ഷിപ്പുകാരന്‍ വീട്ടുകാരെ അറിയിച്ചത്. ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സപ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വീടിന് സമീപത്തുള്ള ശ്മശാനത്തില്‍ വൈകീട്ട് നാലിന് സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ശ്മശാനത്തില്‍ സംസ്‌കാരം നടത്താന്‍ കഴിയില്ലെന്ന് ശ്മശാനം പ്രവര്‍ത്തകനായ അശോകന്‍ അറിയിക്കുകയായിരുന്നുവെന്ന് ശശിയുടെ മകന്‍ ശ്യാം പറയുന്നു. തുടര്‍ന്ന് എട്ടു കിലോമീറ്റര്‍ അകലെ അശോകപുരത്തെ എസ് എന്‍ ഡി പി ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ് ശശിയും കുടുംബവും.