കാനം കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് നീതി പുലര്‍ത്തി: മാണി സി കാപ്പന്‍

Kottayam

പാലാ: കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് നീതി പുലര്‍ത്തിയ ജനനേതാവായിരുന്നു കാനം രാജേന്ദ്രനെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്നും വ്യതിചലിക്കാതെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അദ്ദേഹത്തിന്റെ വേര്‍പാട് വ്യക്തിപരമായും കേരള സംസ്ഥാനത്തിനും തീരാനഷ്ടമാണ്.

അദ്ദേഹവുമായി ഹൃദയബന്ധം പുലര്‍ത്തിയിരുന്നതായി മാണി സി കാപ്പന്‍ പറഞ്ഞു. 1982 ലാണ് കാനവുമായി പരിചയപ്പെടുന്നത്. രാഷ്ട്രീയത്തിനതീതമായി ന്യായമായ ഏതു കാര്യവും ചെയ്തു തരാന്‍ അദ്ദേഹം താത്പര്യം കാട്ടിയിരുന്നു. അതിനുള്ള ആര്‍ജ്ജവവും തന്റേടവും ഉണ്ടായിരുന്നു. മാന്യനായ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. സത്യസന്ധതയുള്ള കമ്മ്യൂണിസ്റ്റ് നേതാവിനെയാണ് നാടിന് നഷ്ടമായത്.

ഇടയ്ക്കിടെ അദ്ദേഹത്തെ വിളിക്കുമായിരുന്നു. ആശുപത്രിയില്‍ പോകുന്ന കാര്യമൊക്കെ അദ്ദേഹം പങ്കുവച്ചിരുന്നു. കാല്‍പാദം മുറിക്കേണ്ടി വന്നേക്കുമെന്ന് അദ്ദേഹം സൂചന നല്‍കിയിരുന്നു. അങ്ങനെയെങ്കില്‍ പൊയ്കാല്‍ വച്ച് വരുമെന്നു അദ്ദേഹം പറഞ്ഞത് ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുകയാണ്. പാലാ വഴി എപ്പോള്‍ വന്നാലും കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടു മാസം മുമ്പ് സി പി ഐ ഓഫീസില്‍ വച്ചാണ് ഒടുവില്‍ കണ്ടത്. ഞെട്ടലോടെയാണ് കാനത്തിന്റെ നിര്യാണ വാര്‍ത്ത ശ്രവിച്ചതെന്നും കാപ്പന്‍കൂട്ടിച്ചേര്‍ത്തു.