സിനിമ വില്‍ക്കണോ ? കേരള ഫിലിം മാര്‍ക്കറ്റ് തയ്യാര്‍

Cinema

തിരുവനന്തപുരം: നവാഗത സംവിധായകരുള്‍പ്പെടെയുള്ളവര്‍ക്ക് അവരുടെ സൃഷ്ടികളെ രാജ്യാന്തര സംവിധായകര്‍ക്കും പ്രൊഡക്ഷന്‍ ഹൗസുകള്‍ക്കും പരിചയപ്പെടുത്തുന്നതിനും നിര്‍മാതാക്കള്‍ക്ക് രാജ്യാന്തര വിതരണക്കാരേയും ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍മാരേയും കണ്ടെത്തുന്നതിനും കേരള ഫിലിം മാര്‍ക്കറ്റ്. രാജ്യാന്തര ചലചിത്രോത്സവത്തിന്റെ ഭാഗമായാണ് ഈ സിനിമ വിപണി.

മന്ത്രി സജി ചെറിയാന്‍ ഓണലൈനായി മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു . മലയാള സിനിമയ്ക്ക് പുതിയ ഉയരങ്ങള്‍ സമ്മാനിക്കാന്‍ കേരളഫിലിം മാര്‍ക്കറ്റിനു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.നിര്‍മാതാക്കള്‍ക്ക് ആഗോള മാര്‍ക്കറ്റ് ലക്ഷ്യമിട്ടുള്ള ചലച്ചിത്ര നിര്‍മ്മാണം സാധ്യമാക്കുന്നതിനും ഇത് സഹായിക്കുമെന്നും ഈ സംവിധാനം അടുത്തവര്‍ഷവും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ചെയര്‍മാന്‍ സയീദ് അഖ്തര്‍ മിര്‍സ, സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ ,എം.ഡി. കെ വി അബ്ദുല്‍ മാലിക്ക്,ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി .അജോയ് , ഫെസ്റ്റിവല്‍ ക്യുറേറ്റര്‍ ഗോള്‍ഡ സെല്ലം, നിര്‍മാതാക്കളായ സുരേഷ് കുമാര്‍, രവി കൊട്ടാരക്കര ,തിരക്കഥാകൃത്ത് അഞ്ചും രാജബലി എന്നിവര്‍ പങ്കെടുത്തു.

നവാഗത സംവിധായകരുള്‍പ്പെടെയുള്ളവര്‍ക്ക് അവരുടെ സൃഷ്ടികളെ രാജ്യാന്തര സംവിധായകര്‍ക്കും പ്രൊഡക്ഷന്‍ ഹൗസുകള്‍ക്കും പരിചയപ്പെടുത്തുന്നതിനും നിര്‍മാതാക്കള്‍ക്ക് രാജ്യാന്തര വിതരണക്കാരേയും ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍മാരേയും കണ്ടെത്തുന്നതിനുമുള്ള ചര്‍ച്ചകളും, മാസ്റ്റര്‍ കഌസുകള്‍, സെമിനാറുകളുമാണ് ഫിലിം മാര്‍ക്കറ്റില്‍ പ്രധാനമായും നടക്കുക. ബുധനാഴ്ച വരെയേ ഇത് പ്രവര്‍ത്തിക്കു.

ചലച്ചിത്ര മേഖലയിലെ നൂതന സാങ്കേതിക ഉപകരണങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന ഫിലിം എക്‌സ്‌പോ, സംവിധായകര്‍ക്ക് തങ്ങളുടെ സിനിമകളെ ക്യൂറേറ്റര്‍മാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും മുന്‍പില്‍ അവതരിപ്പിക്കുന്ന മാര്‍ക്കറ്റ് സ്‌ക്രീന്‍, ദൃശ്യമാധ്യമങ്ങള്‍ക്ക് സാങ്കേതിക മികവോടെ അഭിമുഖം എടുക്കാനാവശ്യമായ താത്കാലിക സ്റ്റുഡിയോ സംവിധാനം എന്നിവയും മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഒരുക്കിയിട്ടുണ്ട്