മലയാളിയെ ലോകസിനിമ കാണാന്‍ പ്രേരിപ്പിച്ചത് ഫിലിം സൊസൈറ്റികള്‍

Cinema

തിരുവനന്തപുരം: രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം കുറയുന്ന കാലത്ത് നിലപാടുകള്‍ മുന്നോട്ടു വെയ്ക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കുന്ന ഐ എഫ് എഫ് കെ യ്ക്ക് പ്രാധാന്യമുണ്ടെന്ന് സംവിധായകന്‍ ടി വി ചന്ദ്രന്‍. സാംസ്‌കാരികമായ പൊതു ഇടങ്ങള്‍ കുറയുന്നതും മേളയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മലയാളിയെ വിദേശ സിനിമകാണാന്‍ പ്രേരിപ്പിച്ചത് ഫിലിം സൊസൈറ്റികളാണെന്ന് സംവിധായകന്‍ കെ എം കമല്‍ പറഞ്ഞു . മുഖ്യധാരാ ചലച്ചിത്ര പ്രവര്‍ത്തകര്‍ അവഗണിച്ച ചലച്ചിത്ര മേളയുടെ മുന്‍ നിരയിലേക്ക് ഇപ്പോള്‍ അവര്‍ കടന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമ രാഷ്ട്രീയപരമായ ഒരു ആയുധം കൂടിയാണെന്ന് തെളിയിക്കാന്‍ ചലചിത്ര സൊസൈറ്റികള്‍ക്ക് കഴിഞ്ഞുവെന്ന് സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ആവിള പറഞ്ഞു.

ചടങ്ങില്‍ വിജയ മുലയ് സ്മാരക പുരസ്‌കാരം ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി അമിതാവ് ഘോഷിന് അടൂര്‍ ഗോപാലകൃഷ്ണന്‍ നല്‍കി.ഋത്വിക് ഘട്ടക് പുരസ്‌കാരം നേടിയ സൊസൈറ്റി പ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ മധു ജനാര്‍ദ്ദനനെ ചടങ്ങില്‍ ആദരിച്ചു. വി. കെ ജോസഫ്, വിഘ്‌നേഷ്. പി. ശശിധരന്‍ തുടങ്ങിയവര്‍ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തു. പ്രേമേന്ദ്ര മജുംദാര്‍ മോഡറേറ്ററായിരുന്നു.