കുടിക്കുന്ന മദ്യത്തിന്‍റെ അളവെടുക്കുന്നവര്‍ മലയാളികള്‍ മാത്രമാവണം, കമോണ്‍ ദിസ് ഈസ് കമ്പോഡിയ

Articles

നിരീക്ഷണം /നസീം ബീഗം

കുടിക്കുന്ന മദ്യത്തിന്റെ കണക്കെടുക്കുന്നവര്‍ മലയാളികള്‍ മാത്രമാകണം. എന്താണ് ഇതിന്റെ ഒരു ഗുട്ടന്‍സ്. മനസ്സിലാകുന്നില്ല! കംബോഡിയയിലെ രീതികള്‍ കണ്ടപ്പോഴാണ് ഈ മദ്യം വാങ്ങിക്കുക, കുടിക്കുക ഒക്കെ അത്ര വലിയ സംഭവമൊന്നും അല്ലെന്ന് മനസ്സിലായത്. എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം പൂത്ത മാമരങ്ങള്‍ എന്ന് പറയുമ്പോലെയാണ് കാര്യങ്ങള്‍. എന്റെ ഹോബി ഒക്കെയും കണ്ടു ആസ്വദിക്കുക എന്നതുമായിട്ടുണ്ട്.

ഫ്‌ലൈറ്റ് ലേ ഓവര്‍ സമയത്ത് എയര്‍പോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് മദ്യകുപ്പികള്‍ കണ്ടാസ്വദിക്കാന്‍ എന്നായിട്ടുമുണ്ട്. സിംഗപ്പൂര്‍ എയര്‍പ്പോര്‍ട്ടിലെ ( ടെര്‍മിനല്‍ മറന്നു പോയി) ബിവറേജ് സെക്ഷന്‍ വായിനോക്കി നടന്നപ്പോഴാണ് ആണ് മദ്യക്കുപ്പികളിലെ ക്രിയേറ്റിവിറ്റിയുടെ അപാരതകള്‍ കണ്ടത്.

കഴിഞ്ഞ കംബോഡിയന്‍ ന്യൂ ഇയറിന് ഓരോ പെട്ടി ബിയര്‍ ആണ് ഓഫീസില്‍ എല്ലാവര്‍ക്കും ഗിഫ്റ്റ് ആയി നല്‍കിയത്. 12 കാന്‍ ബിയര്‍…എന്തു ചെയ്യുമെന്ന് കുഴങ്ങി നിന്നപ്പോഴാണ് ഞാന്‍ മദ്യം കഴിക്കാറില്ല എന്ന രഹസ്യം പരസ്യമായത്. അതുണ്ടാക്കിയ നാണക്കേട് ചില്ലറ അല്ല എന്നു പറഞ്ഞാല്‍ മാധ്യമ പ്രവര്‍ത്തകര്‍ എല്ലാം കുടിച്ചു മറിയുന്നവര്‍ എന്ന് കരുതുന്ന മലയാളികള്‍ വിശ്വസിക്കില്ല. കംബോഡിയ വിടുംമുന്‍പു തനിച്ചൊരു പബിലിരുന്നു ബിയര്‍ കുടിക്കാനുള്ള കഴിവ് സ്വായത്തമാക്കണം. ഇല്ലെങ്കില്‍ എനിക്കല്ല കംബോഡിയക്കാണ് നാണക്കേട്.

എന്നു കരുതി ലഹരി പിടിപ്പിക്കുന്ന ഒന്നും രുചിച്ചു നോക്കാത്ത സതീസാവിത്രി സ്ത്രീരത്‌നമല്ല ഞാന്‍. ആദ്യമായി വൈന്‍ കുടിച്ചു പിച്ചും പേയും പറഞ്ഞത് എംഎയ്ക്കു പഠിക്കുമ്പോള്‍ ഒരു കൂട്ടുകാരി സ്‌നേഹപൂര്‍വം അവരുടെ അമ്മ ഉണ്ടാക്കിയ ഒരു കുപ്പി വൈന്‍ ക്രിസ്തുമസിന് നല്‍കിയത് കുടിച്ചപ്പോഴാണ്. വീട്ടില്‍ മറ്റാരും കാണിക്കാത്ത പ്രകടനമായിരുന്നു അന്നത്തേത്. നീണ്ട പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ദുബായില്‍ വച്ച് അതുപോലൊരു ക്രിസ്തുമസ് കാലത്ത് ഒരു സുഹൃത്തും കുടുംബവും ക്രിസ്തുമസ് വിരുന്നിനു വിളിച്ചപ്പോഴാണ്. അന്നത്തെ പ്രകടനം പഴയതില്‍ നിന്നും വ്യത്യസ്തമായിരുന്നു എന്നു സാക്ഷിയായ അനുജത്തി പറഞ്ഞു. ഒപ്പം ഒരു അന്ത്യശാസനയും. പുറത്തു പോകുമ്പോള്‍ ഒന്നും രുചിച്ചു പോലും നോക്കരുത്. അന്നു കൊടുത്ത വാക്ക് പിന്നീട് രണ്ടു തവണ തെറ്റിച്ചത് വിമാനയാത്രക്കിടയിലാണ്.

സിങ്കപ്പൂര്‍ എയര്‍പോര്‍ട്ട്

നെതര്‍ലാന്‍ഡ്‌സില്‍ ഒരു മീഡിയ ട്രിപ്പിനു പോയിട്ടു മടങ്ങുകയായിരുന്നു. നീണ്ട ആറു ദിവസത്തെ രാവും പകലുമെന്ന വ്യത്യാസമില്ലാത്ത ബ്രെയിന്‍ സെഷനുകള്‍ കാരണം ഷെന്‍ഗന്‍ വിസയുടെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താതെ തിടുക്കപ്പെട്ടു മടങ്ങി. ഇന്നത് ഓര്‍ക്കുമ്പോള്‍ മണ്ടത്തരമായി എന്നു മനസ്സിലാക്കുന്നു. ആ യാത്രയില്‍ സഹയാത്രികയായ 82 വയസ്സുള്ള ഒരു വൃദ്ധയാണ് വൈന്‍ കുടിക്കേണ്ട രീതി പറഞ്ഞു തന്നത്. അവരുടെ കന്നി വിമാനയാത്ര, അതും ഒമാനിലേക്ക് ഒരു വിനോദയാത്ര. ഒപ്പം സഹോദരന്റെ ഭാര്യയും സുഹൃത്തുമായ 83 വയസ്സുകാരിയുമൊത്ത്! ജീവിതത്തെ രസകരമായി നോക്കിക്കാണാന്‍ അവരില്‍ നിന്നൊരു തരി പ്രചോദനം അന്നു കിട്ടി എന്നു പറയാതിരിക്കാനാവില്ല. പക്ഷേ ഇന്നും ലഹരി നല്കുന്ന ഒന്നും പൊതു ഇടങ്ങളില്‍ പരീക്ഷിക്കാനുള്ള ധൈര്യമില്ല.

കംബോഡിയയില്‍ മദ്യം തലയ്ക്കു പിടിച്ചു ബോറായി പെരുമാറിയാലും ആരും അതൊന്നും വലിയ സംഭവമായി കണക്കാക്കില്ല. വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ ഉണ്ടാകാറുള്ള ചില ഓഫിസ് ആഘോഷങ്ങളില്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ വൈനും ബിയറുമൊക്കെ വെറും ലാഘവത്തോടെ ഓരോരുത്തര്‍ അകത്താക്കുന്നത് കാണുമ്പോള്‍ എന്നാണ് അങ്ങനെയൊന്ന് ആകാന്‍ കഴിയുക എന്ന് ആരായാലും ചിന്തിച്ചു പോകില്ലേ. സന്ധ്യക്ക് ആറു മണി കഴിഞ്ഞാല്‍ കംബോഡിയക്കാര്‍ കോഫി, ചായ കുടിക്കാറില്ല എന്ന് അഭിമാനത്തോടെ അവര്‍ പറയുന്നത് ഒന്നു കാണേണ്ടതു തന്നെയാണ്. മദ്യപിച്ചു തലയ്ക്കു പിടിച്ചാല്‍ ഒരു ടുക്ക് ടുക്ക് വിളിച്ച് വീട്ടില്‍ പോയാല്‍ പോരെ എന്നും വരും ഉപദേശങ്ങള്‍. കമോണ്‍, ദിസ് ഈസ് കംബോഡിയ.