മകന്‍ റാഗിങ്ങിനിരയായി, പരാതി നല്കാനെത്തിയ മാതാവിന് കോളെജില്‍ മര്‍ദനം

Thiruvananthapuram

തിരുവനന്തപുരം: മകനെ റാഗിങ്ങ് ചെയ്തവര്‍ക്കെതിരെ പരാതി നല്കാന്‍ കോളേജില്ത്തിയ മാതാവിനെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നു മര്‍ദിച്ചു. കേരള ലോ അക്കാദമിയിലാണ് റാഗിങ്ങും പരാതി നല്‍കാനെത്തിയ മാതാവിന് മര്‍ദനവും നേരിടേണ്ടി വന്നത്.

കോളെജില്‍ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയായ അര്‍ജുന് ഡിസംബര്‍ 20ന് കോളേജില്‍ നടന്ന ക്രിസ്മസ് ആഘോഷത്തിനിടെ സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം ഏറ്റിരുന്നു. ഇതിന് കോളേജില്‍ പരാതി നല്‍കാന്‍ എത്തിയ അര്‍ജുന്റെ മാതാവ് നിഷ പ്രവീണിനെ ഒരു സംഘം വിദ്യാര്‍ഥികള്‍ മര്‍ദിക്കുകയായിരുന്നു.

നിഷ പ്രവീണ്‍ ഹൈക്കോടതിയില്‍ അഭിഭാഷകയാണ്. കോളേജില്‍ നടന്ന സംഭവത്തില്‍ അധികൃതര്‍ നടപടി എടുത്തിരുന്നില്ല. തുടര്‍ന്ന് കോടതിയെ സമീപിച്ചു സംരക്ഷണത്തിന് ഉത്തരവ് നേടിയിരുന്നു. എന്നാല്‍ ഇന്ന് തിങ്കളാഴ്ച കോളജില്‍ എത്തിയ ഇവരെ ഒരു സംഘം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തടയുകയും മര്‍ദിക്കുകയുമായിരുന്നു.

മര്‍ദനമേറ്റ നിഷ പ്രവീണിനെ പേരൂര്‍ക്കട ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷയത്തില്‍ എസ് എഫ് ഐ അര്‍ജുന്റെ അമ്മയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. കോളേജില്‍ എത്തി വിദ്യാര്‍ഥിയെ മര്‍ദിച്ചു എന്നാണ് പരാതി.