വാക്‌ദേവതാ പുരസ്‌കാരം ഏറ്റുവാങ്ങി സര്‍ സോഹന്‍ റോയി

Eranakulam

കൊച്ചി: മഹാരാഷ്ട്രയിലെ മുന്‍നിര പബ്ലിഷിംഗ് സ്ഥാപനമായ ‘വാക്‌ദേവത മാസിക’യുടെ രണ്ടായിരത്തി ഇരുപത്തിരണ്ടിലെ വാക്‌ദേവതാ പുരസ്‌കാരം സര്‍ സോഹന്‍ റോയ് ഏറ്റുവാങ്ങി. ഇരുപതിനായിരം രൂപയും വാക്‌ദേവതാ ശില്പഫലകവുമാണ് സമ്മാനം. ജനുവരി ഏഴിന് പൂനെയിലെ നിഗഡി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വച്ചായിരുന്നു പുരസ്‌കാര വിതരണം.

കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റ പ്രസിഡന്റും നിര്‍മ്മാതാവും നടനുമായ ജി. സുരേഷ്‌കുമാറാണ് പുരസ്‌കാരം സമ്മാനിച്ചത്. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ഓരോ മേഖലകളിലും ശ്രദ്ധേയമായ സംഭാവനകള്‍ കാഴ്ചവച്ചവര്‍ക്ക് നല്‍കിവരുന്ന പുരസ്‌കാരമാണ് ഇത്. വ്യാവസായിക മേഖലയിലും ദൃശ്യമാധ്യമ രംഗത്തും സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളിലൂടെയും സോഹന്‍ റോയ് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഈ പുരസ്‌കാരം അദ്ദേഹത്തിന് നല്‍കിയതെന്ന് വാക്‌ദേവതാ സ്ഥാപകനും പബ്ലിഷറുമായ സപ്ന വി മാരാര്‍ അറിയിച്ചു.

കവി, ഗാനരചയിതാവ്, സംവിധായകന്‍, ചലച്ചിത്ര നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങി നിരവധി വിശേഷണങ്ങളുള്ള സര്‍ സോഹന്‍ റോയ്, ഇരുപത്തിയഞ്ചോളം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അറുപതിലധികം സ്ഥാപനങ്ങളടങ്ങിയ ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനും സിഇഒയും കൂടിയാണ്. സാധാരണ നിലയില്‍ നിന്ന് ഫോബ്‌സ് മാഗസിന്റെ അറബ് ലോകത്തിലെ ഇന്ത്യന്‍ വ്യവസായ പ്രമുഖരുടെ പട്ടികയില്‍ ഇടം പിടിച്ച അദ്ദേഹം സാമൂഹിക പ്രതിബദ്ധതാരംഗത്തും നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഉദ്യമങ്ങളുടെ പ്രചാരകനായ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രണ്ടായിരത്തി അഞ്ഞൂറിലധികം കപ്പലുകളെ പാരിസ്ഥിതിക സൗഹൃദപരമായ രീതിയിലേക്ക് മാറ്റിയെടുക്കുകയും അതുവഴി ജലമലിനീകരണവും അന്തരീക്ഷ മലിനീകരണവും കുറയ്ക്കുവാനുള്ള ഒരു വ്യാവസായിക മാതൃക സൃഷ്ടിച്ചെടുക്കുകയും ചെയ്തു . അദ്ദേഹം സംവിധാനം ചെയ്ത ഹോളിവുഡ് സിനിമയായ ‘ഡാം 999’, മൂന്നു വിഭാഗങ്ങളിലായി അഞ്ച് പുരസ്‌കാരങ്ങള്‍ക്ക് ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരുന്നു.

അദ്ദേഹം തന്നെ എഴുതിയ പ്രസ്തുത സിനിമയുടെ തിരക്കഥ, ഓസ്‌കാര്‍ ലൈബ്രറിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പരിസ്ഥിതി സംബന്ധമായ വിവിധ പ്രശ്‌നങ്ങളെ വിഷയമാക്കിയ അദ്ദേഹത്തിന്റെ ‘ഡാംസ് ദ ലെത്തല്‍ വാട്ടര്‍ ബോംബ്‌സ് ‘ എന്ന ഡോക്യുമെന്ററി,23 അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു . 2021 ല്‍ ആലപ്പാട് കരിമണല്‍ ഖനനം പ്രമേയമാക്കി അദ്ദേഹം സംവിധാനം ചെയ്ത ‘ ബ്ലാക്ക് സാന്‍ഡ് ‘ എന്ന ഡോക്യുമെന്ററി, ഇതിനകം അറുപതിലേറെ അന്താരാഷ്ട്ര പുരസ്‌കാരങ്ങളും കരസ്ഥമാക്കി.

ജീവനക്കാരുടെ രക്ഷകര്‍ത്താക്കള്‍ക്ക് പെന്‍ഷന്‍, അവരുടെ ജോലിയില്ലാത്ത പങ്കാളികള്‍ക്ക് ശമ്പളം, ശിശു സംരക്ഷണ അവധി, പെന്‍ഷനോടുകൂടിയ വിരമിക്കല്‍ പദ്ധതികള്‍, വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സാമ്പത്തിക സഹായം, ജീവനക്കാര്‍ക്കായി അന്‍പത് ശതമാനം ഓഹരികളുടെ സംവരണം , വനിതാ കേന്ദ്രീകൃതമായ ഓഫീസുകള്‍, സ്ത്രീധനം, ലിംഗ വിവേചനം, ജാതി എന്നിവയ്ക്ക് എതിരെയുള്ള ശക്തമായ നയങ്ങള്‍ തുടങ്ങിയവയെല്ലാം മറ്റ് ഏതൊരു സ്ഥാപന മേധാവിയില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.

സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ആറു വര്‍ഷത്തിലേറെയായി, ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി ‘അണുകാവ്യം ‘ എന്ന പേരില്‍ എല്ലാ ദിവസവും മുടങ്ങാതെ അദ്ദേഹം പങ്കുവയ്ക്കാറുള്ള നാലുവരിക്കവിതകള്‍, വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടിയിട്ടുണ്ട്. ആയിരത്തൊന്ന് കവിതകള്‍ ഉള്‍പ്പെടുത്തി ‘ അണുമഹാകാവ്യം ‘ ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു .ഇന്റര്‍ നാഷണല്‍ അക്കാദമി ഓഫ് ടെലിവിഷന്‍ ആര്‍ട്‌സ് & സയന്‍സ് അംഗം, 2017ലെ പ്രവാസി എക്‌സ്പ്രസ്സ് നല്‍കിയ മലയാളി രത്‌ന പുരസ്‌കാരം, 2016ലെ നാഷണല്‍ അച്ചീവേഴ്‌സ് അവാര്‍ഡ്, സരസ്വതി വിദ്യാലയത്തിന്റെ ഇന്‍സ്പയറിംഗ് ഐക്കണ്‍ അവാര്‍ഡ് , ഏറ്റവും നല്ല തൊഴില്‍ ദാതാവിനുള്ള ‘ആചാര്യ ഹസ്തി കരുണ എംപ്ലോയര്‍ അവാര്‍ഡ്, വയലാര്‍ പ്രവാസി സാഹിത്യ പുരസ്‌കാരം, ജര്‍മ്മന്‍ ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ പ്രവാസി പുരസ്‌കാരം, ഗാന്ധിഭവന്‍ ട്രസ്റ്റിന്റെ സത്യന്‍ നാഷണല്‍ ഫിലിം പുരസ്‌കാരം , മലയാള പുരസ്‌കാരം,ലളിതാംബിക അന്തര്‍ജ്ജനം ഫൌണ്ടേഷന്‍ പുരസ്‌കാരം
എന്നിങ്ങനെയുള്ള നിരവധി മറ്റു ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

‘സര്‍’ പദവിയായ ഇറ്റലിയിലെ ‘നൈറ്റ്ഹുഡ് ഓഫ് പാര്‍ട്ടെ ഗ്വെല്‍ഫ’ കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് അദ്ദേഹം.

ഫാഷന്‍ ഡിസൈനറും ഏരീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ആയ ശ്രീമതി അഭിനി സോഹന്‍ റോയ് ആണ് ഭാര്യ . കുമാരി നിവേദ്യ സോഹന്‍, കുമാരി നിര്‍മ്മാല്യ സോഹന്‍ എന്നിവര്‍ മക്കളാണ്‌