ക്രിക്കറ്റില്‍ എല്ലാ തീരുമാനങ്ങളും സാമ്പത്തിക തീരുമാനങ്ങളാണ്: അമൃത് മാധുര്‍

Kozhikode

കോഴിക്കോട്: ക്രിക്കറ്റിലെ അന്തിമ തീരുമാനങ്ങളെല്ലാം സാമ്പത്തിക തീരുമാനങ്ങളാണെന്ന് എഫ്. ഐ. എഫ്. എസ് നിര്‍ദ്ദേശകനും എഴുത്തുകാരനുമായ അമൃത് മാധുര്‍.ഏഴാമത് കേരള ലിറ്ററേചര്‍ ഫെസ്റ്റിവലില്‍ ‘പിച്ച് സൈഡ്: മൈ ലൈഫ് ഇന്‍ ഇന്ത്യന്‍ ക്രിക്കറ്റ്’ എന്ന തന്റെ പുസ്തകത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.

ഔദ്യോഗിക ജീവിതത്തിലെ പലപ്പോഴായുള്ള തിരിച്ചുവരവുകളെ കുറിച്ചു ചോദിച്ചപ്പോള്‍, നിരന്തര പ്രയത്‌നത്തിലൂടെയാണ് താന്‍ ഈ നിലയില്‍ എത്തിയതെന്നും, അത്തരത്തില്‍ എത്തിച്ചേരാന്‍ അവരവര്‍ക്കുള്ളിലെ പോരാട്ടം ഒരിക്കലും മരിക്കാന്‍ പാടില്ലെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അരുണ്‍ ലാല്‍ പറഞ്ഞുവെച്ചു.

തുടര്‍ന്ന് ചര്‍ച്ച ഐ. പി. എല്ലിനു പിന്നിലെ ദീര്‍ഘദര്‍ശിയായ ലളിത് മോദിയിലേക്ക് നീണ്ടു. ലളിത് മോദിയോളം കാഴ്ചപ്പാടോ ധാരണയോ ഐ. പി. എല്ലിനെ കുറിച്ചു മറ്റാര്‍ക്കും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിന് സംഭവിച്ച ഏറ്റവും മികച്ച കാര്യമാണ് ഐ. പി. എല്‍ എന്നും അരുണ്‍ ലാല്‍ അഭിപ്രായപ്പെട്ടു. ഐ. പി. എല്‍, ഗെയിമിനെ മാറ്റിമറിക്കുക മാത്രമല്ല, കളിക്കാര്‍ക്ക് വിജയകരമായ കരിയര്‍ രൂപപ്പെടുത്താനും സെലിബ്രിറ്റികളാക്കി മാറ്റാനും അനുവദിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു.