എഴുതാനിരിക്കുമ്പോള്‍ ഇപ്പോഴും ആത്മവിശ്വസക്കുറവുണ്ട്: എം ടി വാസുദേവന്‍ നായര്‍

Kozhikode

കോഴിക്കോട്: എഴുത്തില്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും എഴുതാനിരിക്കുമ്പോള്‍ ഇപ്പോഴും ആത്മവിശ്വസക്കുറവനുഭവപ്പെടുന്നുണ്ടെന്ന് എം ടി വാസുദേവന്‍ നായര്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ Bear with me Amma (അമ്മക്ക്) എന്ന സെഷനില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്താണോ വായനയാണോ തൃപ്തികരം എന്ന മോഡറേറ്റര്‍ എന്‍ ഇ സുധീറിന്റെ ചോദ്യത്തിന് മറുപടിയായി എഴുത്തും വായനയും തൃപ്തികരമാണ്, എന്നാല്‍ വായന ഇല്ലെങ്കില്‍ വല്ലാത്തൊരു ശൂന്യതയാണ് എന്നും അദ്ദേഹം പറഞ്ഞു.

സെഷനില്‍ എഴുത്തിനെ കുറച്ചും അമ്മയെ കുറിച്ചും എം ടി സംസാരിച്ചു. അമ്മയെ പറ്റിയുള്ള എഴുത്തുകള്‍ അമ്മ അറിയാതെ പോയതില്‍ ദുഃഖമുണ്ടോ എന്ന ചോദ്യത്തിന് എഴുത്ത് എന്നത് അമ്മയുടെ ലോകമല്ലല്ലോ, അതിനാല്‍ ദുഃഖമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഒരു വര്‍ഷം ഞാന്‍ പഠിക്കണ്ട എന്ന അമ്മയുടെ തീരുമാനമാണ് എന്നെ പ്രകൃതിയുമായി കൂടുതല്‍ അടുപ്പിച്ചതെന്ന് എം ടി പറഞ്ഞു. അക്കാലത്ത് ദൂരെയുള്ള വീടുകളിലും മറ്റും പോയി പുസ്തകങ്ങള്‍ തപ്പിപ്പിടിച്ച് വായന നിലനിര്‍ത്താന്‍ ശ്രമിച്ച കാര്യവും അദ്ദേഹം ഓര്‍ത്തെടുത്തു. സംവാദത്തില്‍ ഗീതാ കൃഷണന്‍കുട്ടി, മൗതുഷി മുഖര്‍ജി എന്നിവര്‍ പങ്കെടുത്തു.