മഠയൻ പണ്ഡിതനോട് അസൂയപ്പെടുന്നു, ദരിദ്രൻ ധനികനെയോർത്ത് കൊതിക്കുന്നു

Articles

ചാണക്യനീതി /വി ആർ അജിത് കുമാര്‍

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ഇരട്ടി വിശപ്പും നാലിരട്ടി ജ്ഞാനവും ആറിരട്ടി ധൈര്യവും എട്ടിരട്ടി അഭിനിവേശവും ഉണ്ടാകും

7.2
വൃദ്ധയായ സ്ത്രീ, നീ എന്താണ് പരതി നോക്കുന്നത് ? നിനക്ക് എന്തെങ്കിലും നഷ്ടപ്പെട്ടോ? ” ഏയ് വിഡ്ഢിയായ മനുഷ്യ, നിനക്ക് മനസ്സിലായില്ലേ? എനിക്ക് എന്‍റെ യൌവ്വനമായ മുത്ത് നഷ്ടപ്പെട്ടുപോയി.”
(ഇവിടെ ഒരു ചോദ്യോത്തര രീതിയാണ് അവലംബിച്ചിരിക്കുന്നത്)

7.3
ഒരു വേശ്യ ദരിദ്രനായ ഇടപാടുകാരനെ ഉപേക്ഷിക്കും. പരാജയപ്പെട്ട രാജാവിനെ പ്രജകൾ ഉപേക്ഷിക്കും. ഫലമില്ലാത്ത വൃക്ഷത്തെ പക്ഷികളും ഉപേക്ഷിക്കും. അതിഥികൾ ഭക്ഷണം കഴിഞ്ഞാല്‍ ആതിഥേയന്‍റെ വീട് വിട്ടിറങ്ങും.

7.4
ദക്ഷിണ സ്വീകരിച്ച ശേഷം ബ്രാഹ്മണൻ ഉപാസകനെ വിട്ടു പോകും. വിദ്യാഭ്യാസം നേടിയ ശേഷം, ശിഷ്യന്‍ തന്‍റെ ഗുരുവിനെ വിട്ടുപോകും. അഗ്നിയില്‍ ദഹിച്ച വനത്തെ മൃഗങ്ങളും ഉപേക്ഷിച്ചുപോകും.

7.5
പ്രജകളുടെ പാപങ്ങൾ രാജാവും രാജാവിന്‍റെ പാപങ്ങൾ പുരോഹിതനും വഹിക്കുന്നു. ഭർത്താവ് ഭാര്യയുടെ പാപങ്ങളും ഗുരു ശിഷ്യരുടെ പാപങ്ങളും വഹിക്കുന്നു.

7.6
വിളക്ക് ഇരുട്ടിനെ ഭക്ഷിക്കുകയും ചാരം ഉത്പാദിപ്പിക്കുകയും ചെയ്യുന്നപോലെ, നിങ്ങൾ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ സന്തതികളുടെ ഗുണനിലവാരവും നിർണ്ണയിക്കുന്നു.

7.7
ഔദാര്യം, മൃദുവായ സംസാരം, സമചിത്തത, കൃത്യനിഷ്ഠ എന്നിവ പാരായണം കൊണ്ട് നേടാന്‍ കഴിയില്ല, കഠിനാധ്വാനത്തിലൂടെയും അനുഭവത്തിലൂടെയും മാത്രമെ അവ ലഭിക്കുകയുള്ളു.

7.8
പൂര്‍ണ്ണതയാര്‍ന്ന കുടുംബം ആരുടെതാണ്? രോഗങ്ങളിൽ നിന്നും ദുഃഖങ്ങളിൽ നിന്നും മുക്തനായ ആരെങ്കിലും ഉണ്ടോ? ആരാണ് ദുരന്തം നേരിടാത്തത്? ആരാണ് എന്നേക്കും സന്തുഷ്ടനായുള്ളത് ?

7.9
വെള്ളത്തിൽ പരക്കുന്ന എണ്ണ; വഞ്ചകരോട് പറയുന്ന രഹസ്യം; ചെറിയ അളവുകളിൽ പോലും അർഹരായവർക്ക് നല്‍കുന്ന സംഭാവന; ജ്ഞാനിയായ ഒരു വ്യക്തിയിലെ അറിവ് എന്നിവ അവയില്‍ അന്തർലീനമായ സ്വഭാവം കാരണം സ്വയം വ്യാപിച്ചുകൊണ്ടേയിരിക്കും.

7.10
ഒരു മഠയന്‍ പണ്ഡിതനോട് അസൂയപ്പെടുന്നു, ദരിദ്രൻ ധനികനെ നോക്കി കൊതിക്കുന്നു.നിർഭാഗ്യവാനായവൻ ഭാഗ്യവാൻമാരോട് അസൂയപ്പെടുന്നു. ഒരു ദുര്‍ന്നടത്തക്കാരന്‍ പാതിവ്രത്യമുള്ളവരോട് അസൂയപ്പെടുന്നു.