എസ് ജോസഫ്
ഞാന്‍ സഹാറാ മരുഭൂമിയിലൂടെ നടന്നു പോകുകയായിരുന്നു. അങ്ങിങ്ങ് പച്ചപ്പുകള്‍. ചെറിയ കാറ്റുണ്ട്; നല്ല ചൂടും. ദിക്കറിയാത്ത വിശാലതയില്‍ മണലുമാത്രം മണല്‍ത്തിരകള്‍ സൃഷ്ടിച്ച വളഞ്ഞുപുളഞ്ഞ രൂപകങ്ങള്‍. ചെറുകുന്നുകള്‍, കുഴികള്‍. ഒരു മൃഗത്തെയോ പക്ഷിയേയോ കാണാന്‍ കഴിയുന്നില്ല. പെട്ടെന്നാണ് ഒരു മണല്‍ക്കൂമ്പാരത്തിന് താഴെ ഒരു പെണ്‍കുട്ടിയെ കണ്ടത്. ഒരു ചെറിയ മരച്ചില്ലയ്ക്കുതാഴെ അവള് ഇരിക്കുന്നു. ഞങ്ങള്‍ പെട്ടെന്ന് കൂട്ടുകാരായി . അവളുടെ കയ്യില്‍ ഉണ്ടായിരുന്ന ഭക്ഷണം രണ്ടു പേരും ഒരുമിച്ചു കഴിച്ചു. അവളുടെ ഭാഷ എനിക്ക് മനസിലായില്ല . എങ്കിലും ഞങ്ങള്‍ മൗനത്തിലൂടെ സംസാരിച്ചു. മരുഭൂമിയുടെ ഭംഗി ആസ്വദിച്ചു. പെട്ടെന്ന് ഒരു മണല്‍ക്കാറ്റു വന്നു. ഞാന്‍ അവളുടെ പുതപ്പില്‍ മറഞ്ഞിരുന്നു.
ശൂന്യമായ ഒരു മണലാരണ്യത്തിലോ , കെടുങ്കാട്ടിലോ കണ്ടുമുട്ടുന്ന ഒരാണും പെണ്ണും പ്രായം വംശം രാജ്യം ഭാഷ ഒന്നും വകവയ്ക്കാതെ എത്ര വേഗത്തിലാണ് കൂട്ടുകാരാകുന്നത് എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തി. വിജനതയ്ക്കും ശൂന്യതയ്ക്കും വലിയ ഒരു സാധ്യതയുണ്ട്.
കാറ്റ് ശമിച്ചപ്പോള്‍ ഞങ്ങള്‍ നടന്നുതുടങ്ങി. ഞാന്‍ വിചാരിച്ചു. ഏതെങ്കിലും ഒരു കല്ക്കൂട്ടത്തിന് താഴെ ഇന്ന് കഴിയണം. അപ്പോള്‍ അവള് എന്റെ കയ്യില്‍ പിടിച്ചു. അവള് ക്ഷീണിച്ചിരുന്നു. അവള് കറുത്തവള്‍ ആയിരുന്നു. പ്രത്യേകമായ ഒരു അഴകുളളവള്. കണ്ണിലെ തൂവെളുപ്പ് ആകാശം മാതിരി. അതില്‍ കൃഷ്ണമണികളുടെ ആഴം. ശരീരത്തെ തൊലിയുടെ മിനുസം . അല്പം തടിച്ച ചുണ്ടുകള്‍ . ചുരുണ്ടു പടര്‍ന്ന കറുത്ത മുടി. അവള് എവിടന്നു വരുന്നു, എങ്ങോട്ടു പോകുന്നു എന്നെനിക്ക് അറിഞ്ഞു കൂടാ. ഈ സഹാറയിലെവിടെയാണ് നിന്റെ ഗ്രാമം ? നീ എവിടെയുള്ളവളാണ് . ഇവിടെ എങ്ങനെയെത്തി ? വിവാഹിതയാണോ? മക്കളുണ്ടോ ? എന്നൊക്കെ ഞാന്‍ ചില കമ്പും കോലും ആംഗ്യങ്ങളും ഒക്കെ ഉപയോഗിച്ച് അവളോട് ചോദിച്ചു. എന്റെ കയ്യില്‍ പേനയോ ബുക്കോ ഉണ്ടായിരുന്നെങ്കില്‍ വരച്ചു കാണിക്കാമായിരുന്നു. അവള് ഈ മണല്‍ പ്പരപ്പില് മരിക്കാനായി സഞ്ചരിക്കുന്നവള്‍ ആണെന്ന് എനിക്ക് മനസിലായി. ഈ മരുഭൂമി ഒരു മരണക്കെണിയാണെന്ന് ഞാനൊരു ഞെട്ടലോടെ ഓര്‍ത്തു , പ്രത്യേകിച്ചും ഒറ്റയ്ക്ക് ലക്ഷ്യമില്ലാതെ അലയുന്നവര്‍ക്ക്.
അവള്‍ക്ക് ആരുമില്ല. അങ്ങനെ ഞങ്ങള്‍ കല്ക്കൂട്ടങ്ങള്ക്കിടയിലെത്തി. അവിടെ ഞങ്ങള്‍ തുണി വിരിച്ചു കിടന്നു. ഈ മരുഭൂമിക്കെന്തൊരു സൗന്ദര്യമാണ് . മരണത്തിന്റെ സൗന്ദര്യം . കല്ക്കൂട്ടത്തിന് പുറത്ത് . നക്ഷത്രങ്ങള്‍, ചന്ദ്രന് . നല്ല തണുപ്പ്. ഞങ്ങള്‍ ഒരു പാറയ്ക്കുതാഴെ രണ്ട് കമ്പിളിപ്പുതപ്പുകള്‍ ഒരുമിച്ചു കൂട്ടി അതിനടിയില്‍ കെട്ടിപ്പിടിച്ച് ഉറങ്ങി. അവളാണെന്നെ ആദ്യം കെട്ടിപ്പിടിച്ചത്. അവള് കാലെടുത്ത് എന്റെ പുറത്തിട്ടു. രണ്ടു പേരും വളരെ ക്ഷീണിച്ചിരുന്നു. കിടന്നുടനെ ഉറങ്ങിപ്പോയി.
മരുഭൂമിയിലെ സൂര്യോദയം അവളെ കൂടുതല്‍ സുന്ദരിയാക്കി. തണുപ്പ് മാറിവന്നു. അവള് എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു. കയ്യില്‍ കരുതിയിരുന്ന വെളളം അല്പം വീതം കുടിച്ച് ഞങ്ങള്‍ യാത്രയായി. അല്പം പുല്ലുകള്‍ അവിടവിടെ കണ്ടു തുടങ്ങി. ചില കിളികള്‍ എന്തോ കൊത്തിപ്പെറുക്കുന്നു. ഒരു തടാകം അടുത്തുണ്ടെന്നൊരു തോന്നല്‍ എനിക്കുണ്ടായി. ഞാനൊരു സഞ്ചാരിയാണെന്ന് ഞാന്‍ അവളോട് പറഞ്ഞു. ഇതിനകം ഞങ്ങള്‍ സ്വന്തമായ ഒരു ഭാഷ കണ്ടത്തിയിരുന്നു. അവള് ഒരു നാടോടി പ്പാട്ട് ചെറുതായി പാടി. ആഫ്രിക്കന്‍ പാട്ടാണ്.
ഒരിക്കല്‍ മനുഷ്യവര്‍ഗം പുറപ്പെട്ട ആഫ്രിക്കയിലാണ് എന്റെ വംശീയത . അവിടേക്ക് ഞാനിതാ തിരിച്ചെത്തിയിരുന്നു. നഷ്ടപ്പെട്ടു പോയ എന്റെ ആഫ്രിക്കന്‍ വധുവിനെ കണ്ടെത്തിയിരിക്കുന്നു. അപ്പോള്‍ അകലെ ഒരു തടാകം തെളിഞ്ഞു. അതു കണ്ട് അവളെന്നെ വലിച്ചു കൊണ്ടാടി. എന്റെ ബാഗിന്റെ ഭാരവുമായി ഞാന്‍ അവളോടൊപ്പം ഓടി. മണത്തിരകള് കാറ്റടിച്ച് പറക്കുന്നു. മണലിനിടയിലൂടെ സൂര്യന്റെ പ്രകാശം തടാകത്തിനരികില്‍ ഞങ്ങള്‍ പ്രഭാത കൃത്യങ്ങള്‍ ചെയ്തു. ഏതോ ഒരു കമ്പുകൊണ്ട് പല്ലുവൃത്തിയാക്കി. ആഴത്തിലേക്ക് പോകാതെ ഒരു ഭാഗത്തുനിന്ന് കുളിച്ചു. അവള് പുഴയില്‍ നിന്ന് ഒരു കല്ലെടുത്ത് ദേഹത്തു തേച്ചു. ഞാനും അങ്ങനെ ചെയ്തു.
തടാകത്തിന്റെ അടുത്തായി ഒരു ചെറിയ കാട് ഉണ്ടായിരുന്നു. അവിടെ നിന്ന് അവള് ചില പഴങ്ങള്‍ പറിച്ചുകൊണ്ടുവന്നു. കാട്ടുപഴങ്ങള്‍ എന്റെ കൈവശം ഉണ്ടായിരുന്ന ഉണക്കയിറച്ചി. ഉണക്ക മുന്തിരി , രണ്ടു കുപ്പി വീഞ്ഞ്. ( ഞാന്‍ സഞ്ചാരിയാണല്ലോ ) എല്ലാമെല്ലാം ഞങ്ങള്‍ അല്പം മാത്രം കഴിച്ചു.തടാകത്തില്‍ നിന്ന് കുടിക്കാനായി ഞങ്ങള്‍ കുറെ വെള്ളമെടുത്തു. തടാക തീരത്തെ ഒരു പാറക്കെട്ടിനുതാഴെ ഞങ്ങള്‍ ഒരാഴ്ചയോളം താമസിച്ചു. പ്രണയം എന്താണെന്ന് ഞാനപ്പോള്‍ ആയിരുന്നു മനസിലാക്കിയത്. തടാകത്തിലെ കുളി , തണുത്ത വെള്ളം , രാത്രിയുടെ സൗന്ദര്യം , ഞങ്ങള്‍ വീണ്ടും മറ്റൊരിടത്തേക്ക് യാത്ര തുടര്‍ന്നു.
ആകാശക്കീഴില്‍
പാറയുടെ ചെരിവില്‍
ഞങ്ങളിരുന്നു.
ഞാനവളുടെ മടിയില്‍ കിടന്നു.
ഞാന്‍ നിന്നെ ഭൂമിയോളം സ്നേഹിക്കുന്നു
ഞാന്‍ പറഞ്ഞു. അവള് ചാറ്റമഴയത്തെ ഒരു കുറ്റിക്കാടുപോലെ ചിരിച്ചു.
( തുടരും )