വടകരയില്‍ ടി പി കേസ് വിധി പ്രചാരണായുധമാക്കി കോണ്‍ഗ്രസ്; ചര്‍ച്ച ചെയ്യേണ്ടത് ദേശീയ വിഷയങ്ങളെന്ന് സി പി എം

Kerala

കോഴിക്കോട്: വടകരയില്‍ ടി പി കേസിലെ വിധി പ്രചാരണായുധമാക്കി കോണ്‍ഗ്രസ്. 2014ല്‍ ഒരു ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ടി പി കേസിലെ വിചാരണ കോടതി വിധിയെങ്കില്‍ ഹൈക്കോടതി വിധിയും മറ്റൊരു തെരഞ്ഞെടുപ്പ് കാലത്താണ് വന്നിരിക്കുന്നത്. സി പി എമ്മിന് ഇത്രകണ്ട് രാഷ്ട്രീയമായി പരുക്കുണ്ടാക്കിയ മറ്റൊരു കൊലക്കേസ് കേരളത്തിലുണ്ടായിട്ടില്ലെന്നതാണ് ഈ വിഷയം ചര്‍ച്ചയാകുന്നതിനെ ഭയക്കുന്നതിനുള്ള കാരണം.

വടകര ലോക്സഭ മണ്ഡലത്തില്‍ ടി പി കൊലയ്ക്ക് ശേഷം ഒരിക്കല്‍ പോലും സി പി എമ്മിന് ജയിച്ച് കയറാനുമായിട്ടില്ല. ഇപ്പോള്‍ ഇതാ വെറുതെ വിട്ട രണ്ട് സി പി എം നേതാക്കള്‍ക്ക് കൂടി ജീവപര്യന്ത്യം, മറ്റ് പലര്‍ക്കും ശിക്ഷ ഇരട്ടിയുമായി വിധി വന്നിരിക്കുന്നു. ഗൂഢാലോചനയുടെ വഴിയിലേക്ക് ഇറങ്ങിയപ്പോള്‍ പെട്ടവരെല്ലാം സി പി എം നേതാക്കളാണ്. അതേസമയം വടകരക്കപ്പുറത്തേക്കും വിഷയം ചര്‍ച്ചയാക്കാനാണ് യു ഡി എഫ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

എന്നാല്‍ ഇതിനെ മറികടക്കാനുള്ള പ്രചാരണ ആയുധങ്ങളുമായി ഇടതും രംഗത്തിറങ്ങി കഴിഞ്ഞു. മത്സരം ലോക്സഭയിലേക്കാണെന്നും ചര്‍ച്ച ചെയ്യേണ്ടത് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണെന്നും സ്ഥാനാര്‍ത്ഥികള്‍ പ്രതികരിച്ച് തുടങ്ങി. ടി പി കേസിനെ എത്രമാത്രം സി പി എം ഭയക്കുന്നുണ്ട് എന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

സിറ്റിംഗ് എം പിമാരുടെ പ്രവര്‍ത്തനങ്ങളും പോരായ്മകളും സി പി എം ഇഴകീറി പരിശോധിക്കുന്നുണ്ട്. വടകരയില്‍ കെ കെ ശൈലജ ആരാഗ്യമന്ത്രിയായിരിക്കുമ്പോള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ആകെത്തുക അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കൂടാതെ കെ കെ ശൈലജയുടെ വ്യക്തിപരമായ ഇമേജ് കൂടി വോട്ടാകുമെന്ന പ്രതീക്ഷയാണ് ഇടത് മുന്നണിക്കുള്ളത്.

എന്നാല്‍ കുരുതി കൊടുക്കാനാണ് ശൈലജയെ വടകരയില്‍ ഇറക്കിയതെന്നാണ് കെ കെ രമ പറയുന്നത്. ടി പി കേസ് പ്രതി പി കെ കുഞ്ഞനന്തന്‍ മരിച്ചപ്പോള്‍ പ്രകീര്‍ത്തിച്ച് പോസ്റ്റിട്ട ശൈലജയുടെ നടപടിയും അവര്‍ ചോദ്യം ചെയ്യുകയാണ്. ടി പിയുടെ കൊലപാതകത്തില്‍ സി പി എമ്മിന് പങ്കുണ്ടോ എന്ന ചോദ്യശരത്തിന്റെ നടുവിലാണ് ശൈലജ. നിലവില്‍ വ്യക്തി പ്രഭാവത്തിലൂടെ ശൈലജ നടന്നു നീങ്ങുമ്പോള്‍, മുരളീധരന്‍ കൂടി കളത്തിലിറങ്ങുമ്പോള്‍ വടകരയില്‍ എന്ത് സംഭവിക്കും എന്നത് കണ്ടു തന്നെ അറിയേണ്ടതാണ്.