കല്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ യൂണിറ്റ് സെക്രട്ടറിയും യൂണിയന്‍ ചെയര്‍മാനും ഒളിവില്‍ കഴിയുമ്പോഴും സംഭവത്തിന് രാഷ്ട്രീയനിറം നല്‍കരുതെന്ന പ്രസ്താവനയുമായി എസ്.എഫ്.ഐ. വസ്തുതകളെ വളച്ചൊടിച്ച് എസ്.എഫ്.ഐയെ ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറയുന്നു.
സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്തതിന്റെ ദിവസങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ഥി മര്‍ദിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നുവെന്നും വിഷയത്തില്‍ 12 വിദ്യാര്‍ഥികളെ കോളജ് സസ്‌പെന്‍ഡ് ചെയ്ത ഉടന്‍ തന്നെ യൂണിറ്റ് കമ്മിറ്റി യോഗം ചേര്‍ന്ന് അതില്‍ ഉള്‍പ്പെട്ട നാല് പ്രവര്‍ത്തകരെ സംഘടനയില്‍ നിന്ന് പുറത്താക്കിയതാണെന്നും എസ്.എഫ്.ഐ പറയുന്നു.
സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവന ഇറക്കുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് കിട്ടിയ അവസരം ഉപയോഗിച്ച് എസ്.എഫ്.ഐയെ വേട്ടയാടാനും വിദ്യാര്‍ഥികള്‍ക്കിടയില്‍ നടന്ന സംഘര്‍ഷത്തിന് രാഷ്ട്രീയനിറം നല്‍കാനും ചില കേന്ദ്രങ്ങളില്‍ നിന്ന് ബോധപൂര്‍വമായ ശ്രമം ഉണ്ടാകുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഇത്തരം പ്രശ്‌നങ്ങളില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കും സംരക്ഷണം കൊടുത്ത പാരമ്പര്യം എസ്.എഫ്.ഐക്ക് ഇല്ല, ഇനിയൊരാളെയും സംരക്ഷിക്കാന്‍ എസ്.എഫ്.ഐ ഉദ്ദേശിക്കുന്നുമില്ല. ക്യാമ്പസുകളില്‍ എന്തിന്റെ പേരിലായാലും ഒരു വിദ്യാര്‍ത്ഥി ആക്രമിക്കപ്പെടുന്നതും, ആത്മഹത്യ ചെയ്യുന്നതുമെല്ലാം ദൗര്‍ഭാഗ്യകരവും, എസ്.എഫ്.ഐക്ക് അംഗീകരിക്കാന്‍ കഴിയാത്തതുമാണ്.
ആയതിനാല്‍ വയനാട് വെറ്ററിനറി സര്‍വകലാശാല ക്യാപസില്‍ നടന്ന സംഘര്‍ഷത്തെ സംബന്ധിച്ചും, വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തി മുഴുവന്‍ സത്യങ്ങളും പുറത്ത് കൊണ്ടുവരണമെന്നും ഒരു വിദ്യാര്‍ത്ഥിയുടെ മരണം കേവല രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുന്ന പ്രവര്‍ത്തനം വലതുപക്ഷ സംഘടനകള്‍ അവസാനിപ്പിക്കണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
അതേസമയം പൂക്കോട് വെറ്ററിനറി സര്‍വകലാശാല ബി.വി.എസ്.സി വിദ്യാര്‍ഥി നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ ഏഴ് പേരാണ് അറസ്റ്റിലായത്. പ്രധാന പ്രതികളായ 12 പേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് ഇറക്കും. ഒളിവിലുള്ള പ്രതികളെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് നീക്കം. കോളജ് യൂണിയന്‍ പ്രസിഡന്റും എസ്.എഫ്.ഐ സെക്രട്ടറിയും ഇതിലുള്‍പ്പെടും.