സിദ്ധാര്‍ഥിന്‍റെ മരണം സി ബി ഐ അന്വേഷിക്കണം, സെക്രട്ടറിയേറ്റിന് അനിശ്ചിതകാല നിരാഹാര സമരവുമായി കോണ്‍ഗ്രസ് നേതാക്കള്‍

Kerala

തിരുവനന്തപുരം: സിദ്ധാര്‍ഥിന്റെ മരണം സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാര സമരം തുടങ്ങി. മഹിളാ കോണ്‍ഗ്രസ് നേതാവ് ജെബി മേത്തര്‍ എം പി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, കെ എസ് യു സംസ്ഥാന പ്രസിഡന്റ്് അലോഷ്യസ് സേവ്യര്‍ എന്നിവരാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്. സിദ്ധാര്‍ഥിന്റെ മരണം സി ബി ഐ അന്വേഷിക്കണം, പ്രതികള്‍ക്ക് നേരെ കൊലക്കുറ്റം ചുമത്തണം, എസ് എഫ് ഐയെ സംരക്ഷിക്കുന്ന കോളേജ് ഡീന്‍ നാരായണനേയും സിദ്ധാര്‍ഥ് കേസില്‍ പ്രതി ചേര്‍ക്കണം, സി പി എം നേതാവ് സി കെ ശശീന്ദ്രന്റെ പങ്ക് അന്വേഷിക്കണം, സമാന കേസുകളടക്കം അന്വേഷിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം തുടങ്ങിയത്.

എസ് എഫ് ഐയുമായി ഡീനിനുള്ളത് ചിയേഴ്സ് ബന്ധമാണെന്നും ആടിനെ കൊന്ന ശേഷം ചെന്നായ്ക്കളുടെ അനുശോചന യോഗം വിളിച്ച ഡീന്‍ കുറ്റകൃത്യം മറച്ചുവെക്കാന്‍ സഹായിച്ചുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു. അന്വേഷണം നടക്കുന്നതിന് മുന്‍പ് മന്ത്രി ചിഞ്ചു റാണി ഡീനിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഡീന്‍ നാരായണ്‍ 7 വര്‍ഷമായി തൃശൂരില്‍ അനധികൃതമായി ക്വോര്‍ട്ടേഴ്സ് കയ്യേറി വെച്ചിരിക്കുന്നു. എസ് എഫ് ഐയെ സംരക്ഷിക്കുന്ന നിലപാടാണ് ഡീന്‍ മുമ്പും എടുത്തതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.

സെക്രട്ടേറിയറ്റിനകത്ത് മരപ്പട്ടികളുടെ ഭരണം നടക്കുന്നതുകൊണ്ടാണ് സിദ്ധാര്‍ത്ഥനെ പോലെയുള്ളവര്‍ കൊല്ലപ്പെടുന്നത്. മുഖാമുഖം നടത്തുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് സിദ്ധാര്‍ത്ഥന്റെ കുടുംബത്തെ സന്ദര്‍ശിക്കാത്തതെന്നും രാഹുല്‍ ചോദിച്ചു. സിദ്ധാര്‍ത്ഥിനെ സി പി എം ഹാന്റിലുകള്‍ വെര്‍ച്വല്‍ കില്ലിംഗ് നടത്തുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണ് കേരള പൊലീസിനെ ഭരിക്കുന്നത്. കുടുംബത്തിലും പൊതുജനങ്ങള്‍ക്കും പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐ കേസ് അന്വേഷിക്കണമെന്നും നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.