കാണാതായ വീട്ടമ്മയെ 20 മണിക്കൂറിന് ശേഷം കിണറ്റില്‍ കണ്ടെത്തി, കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണതാണെന്ന് വീട്ടമ്മ

Kerala

പത്തനംതിട്ട: കാട്ടുപന്നിയെ കണ്ട് ഭയന്നോടി കിണറ്റില്‍ വീണ വീട്ടമ്മ വെള്ളത്തില്‍ കിടന്നത് 20 മണിക്കൂര്‍. പത്തനംതിട്ട അടൂര്‍ വയല പരുത്തിപ്പാറയിലാണ് കാണാതായ വീട്ടമ്മയെ 20 മണിക്കൂറിന് ശേഷം കിണറ്റില്‍ കണ്ടെത്തിയത്. കാട്ടുപന്നിയെ കണ്ടു ഭയന്നോടുന്നതിനിടെയാണ് എലിസബത്ത് ബാബു എന്ന വീട്ടമ്മ കിണറ്റില്‍ വീണത്. ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് വീട്ടമ്മയെ കിണറില്‍ നിന്നും പുറത്തെത്തിച്ചത്.

തിങ്കളാണ്ച വൈകുന്നേരം നാല് മണിയോടെ എലിസബത്തിനെ കാണാതായത്. തുടര്‍ന്ന് പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. അന്വേഷണത്തിനിടെ ഇന്ന് ഉച്ചയ്ക്ക് 2.45ന് അടുത്ത പുരയിടത്തിലെ കിണറ്റില്‍ നിന്നും കരച്ചില്‍ കേട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ വീട്ടമ്മയുള്ളതായി കണ്ടെത്തിയത്.

പന്നിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടി കിണറിന് മുകളിലേക്ക് കയറിയതാണ് എലിസബത്ത്. കിണറിന് മുകളില്‍ നിരത്തിയിരുന്ന പലകകള്‍ ഒടിഞ്ഞ് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇതറിയാതെ വീട്ടുകാരും നാട്ടുകാരും ഇന്നലെ മുതല്‍ എലിസബത്തിനായി തിരച്ചില്‍ നടത്തിയത്. ആഴമുള്ള കിണറ്റില്‍ നിന്നും ഇവരെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം വിഫലമായത്തിനെ തുടര്‍ന്നാണ് അടൂര്‍ ഫയര്‍ ഫോഴ്‌സിന്റെ സഹായം തേടിയത്. 50 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് എലിസബത്ത് വീണത്. കിണറ്റില്‍ അഞ്ച് അടിയോളം വെള്ളമുണ്ടായിരുന്നു.

ഇരുപത് മണിക്കൂര്‍ കിണറ്റിലെ വെള്ളത്തില്‍ കിടന്ന് അവശ നിലയിലായിരുന്നു എലിസബത്ത്. എലിസബത്തിനെ പരിക്കുകള്‍ ഗുരുതരമാകാത്ത വിധം നെറ്റിനുള്ളില്‍ ആക്കി സുരക്ഷിതമായി കരക്കെത്തിക്കുകയായിരുന്നു.