ആ പെണ്‍കുട്ടിയുടെ അമ്മ പൊലീസ് വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരി, ഉറ്റ സുഹൃത്ത് രാഷ്ട്രീയക്കാരന്‍റെ മകന്‍, പൂക്കോട്ട് അന്വേഷണം പ്രതിസന്ധിയില്‍

Kerala

തൃശൂര്‍: പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലില്‍ ജെ.എസ്.സിദ്ധാര്‍ഥന്‍ മരിച്ച സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ ഇടപെടുന്നത് കേരളത്തിലെ ഒരു പൊലീസ് കമ്മീഷണര്‍ ഓഫീസെന്ന് ആരോപണം. സിദ്ധാര്‍ത്ഥിനെതിരെ വ്യാജ പരാതി കൊടുത്ത ആ പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരിയാണ്. ഒരു കമ്മീഷണര്‍ ഓഫീസിലാണ് ജോലി. അതുകൊണ്ട് തന്നെ നിലവില്‍ കൂടുതല്‍ അന്വേഷണം പൊലീസ് നടത്തുന്നില്ലെന്നാണ് സൂചന. അറസ്റ്റിലായവരിലേക്ക് അന്വേഷണം ചുരുക്കാനാണ് തീരുമാനം.

അതിനിടെ കോളേജ് ഡീന്‍ എം.കെ.നാരായണന്‍, അസി. വാര്‍ഡന്‍ ആര്‍.കാന്തനാഥന്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് സിദ്ധാര്‍ഥന്റെ അച്ഛന്‍ ടി.ജയപ്രകാശ് ആവശ്യപ്പെട്ടു. ഇരുവരുടെയും സസ്പെന്‍ഷന്‍ നല്ലതു തന്നെ. മരണത്തില്‍ ഇരുവര്‍ക്കും മുഖ്യ പങ്കുണ്ട്. ഇരുവരെയും കേസില്‍ പ്രതിയാക്കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ജയപ്രകാശ് പറഞ്ഞു. പെണ്‍കുട്ടിയേയും അന്വേഷണത്തിന്റെ ഭാഗമാക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ തെളിവുകള്‍ പുറത്തു വരുമ്പോള്‍ അന്വേഷണം എല്ലാ അര്‍ത്ഥത്തിലും അട്ടിമറിക്കപ്പെട്ട അവസ്ഥയിലാണ്. രാഷ്ട്രീയ സ്വാധീനമുള്ളവരെ എല്ലാം പൊലീസ് വെറുതെ വിട്ടുവെന്നാണ് ആരോപണം. ഗൂഢാലോചനയില്‍ പെണ്‍കുട്ടിക്ക് വ്യക്തമായ പങ്കുണ്ട്. എന്നിട്ടും അന്വേഷണത്തിന്റെ ഭാഗമാക്കാത്തത് ദുരൂഹതയായി തുടരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.

ഉറ്റ സുഹൃത്താണ് മരണത്തില്‍ മുഖ്യ സൂത്രധാരനെന്നും ഇയാളെയും കേസില്‍ പ്രതിയാക്കണമെന്നും സിദ്ധാര്‍ഥന്റെ അമ്മാവന്‍ ഷിബു ആവശ്യപ്പെട്ടു. ‘ സിദ്ധാര്‍ഥന്‍ ക്രൂര മര്‍ദനത്തിനിരയായ മൂന്നു ദിവസവും ഇയാള്‍ ഒപ്പം ഉണ്ടായിരുന്നു. സിദ്ധാര്‍ഥനെ ഫോണില്‍ കിട്ടാത്തപ്പോഴൊക്കെ ഇയാളെയാണു വിളിക്കുക. പലപ്പോഴും നെടുമങ്ങാട്ടെ വീട്ടില്‍ വന്നിട്ടുണ്ട്. മര്‍ദന വിവരം ഈ വിദ്യാര്‍ത്ഥിക്ക് നന്നായി അറിയാം. കോളജില്‍ ഇത്രയധികം പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ഇയാള്‍ തങ്ങളെ അറിയിച്ചില്ലെന്നതില്‍ ദുരൂഹതയുണ്ട്. ഇയാളാണ് അവസാന നിമിഷം വരെ സിദ്ധാര്‍ഥന്റെ ഫോണ്‍ കൈകാര്യം ചെയ്തത്. ഇതു വരെ പേരു പുറത്തു വന്നിട്ടില്ലാത്ത ഈ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ രാഷ്ട്രീയ നേതാവാണെന്ന് സിദ്ധാര്‍ഥന്‍ പറഞ്ഞിട്ടുണ്ട് ‘. ജയപ്രകാശ് പറയുന്നു.