ഒരു മുന്‍ മുഖ്യമന്ത്രി വ്യക്തിഹത്യയിലൂടെ ഉമ്മന്‍ ചാണ്ടിയോട് കാണിച്ചത് വലിയ പാതകമെന്ന് ശ്രീധരന്‍ പിള്ള

Kerala

കോഴിക്കോട്: ഒരു വ്യക്തിയോട് ചെയ്യാവുന്ന ഏറ്റവും വലിയ പാതകമാണ് ജീവിച്ചിരിക്കുന്ന ഒരു മുന്‍ മുഖ്യമന്ത്രി വ്യക്തി ഹത്യയിലൂടെ ഉമ്മന്‍ ചാണ്ടിയോട് കാണിച്ചതെന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിളള പറഞ്ഞു. ആറ്റക്കോയ പള്ളിക്കണ്ടിയുടെ ഈന്തപ്പഴത്തിന്റെ സുഗന്ധം എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതികള്‍ പോലും വലിയ തെറ്റായി കണ്ട കാര്യങ്ങളിലൊന്നാണ് വ്യക്തിഹത്യ. ഒരു വ്യക്തിയെ അപ്പാടെ ഇല്ലാതാക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് അയാളെ ഇങ്ങനെ നാണം കെടുത്തുകയെന്നത്. അതിന് ഏറ്റവും കൂടുതല്‍ ഇരയായ വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടി. എന്നാല്‍ ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് പൊതുപ്രവര്‍ത്തകര്‍ ഏറെ പഠിക്കുകയാണ് വേണ്ടത്. ജനങ്ങളെക്കാള്‍ താഴെയാണ് താന്‍ എന്നത് മനസ്സിലാക്കി അദ്ദേഹം പ്രവര്‍ത്തിച്ചു. ഇതാണ് ആളുകള്‍ അത്രത്തോളം അദ്ദേഹത്തെ സ്‌നേഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സബ് ജഡ്ജ് എം പി ഷൈജല്‍ പുസ്തകം ഏറ്റുവാങ്ങി. മേയര്‍ ബീനാഫിലിപ്പ്, മുഹ്‌യുദ്ദീന്‍ മദനി, എം വി കുഞ്ഞാമു, പ്രൊഫ. വര്‍ഗീസ് മാത്യൂ, ഡോ. എം എം കുഞ്ഞു, പ്രൊഫ. വി വേണുഗോപാല്‍, മന്‍സൂര്‍ പള്ളൂര്‍, ഒ അശോക് കുമാര്‍, എന്‍ പി അബ്ദുള്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. ആറ്റക്കോയ പള്ളിക്കണ്ടി മറുപടി പ്രസഗം നടത്തി. പ്രൊഫ. മുഹമ്മദ് ഹസ്സന്‍ അധ്യക്ഷത വഹിച്ചു. മുരളീ ബേപ്പൂര്‍ സ്വാഗതവും എസ് എം രാജേഷ് നന്ദിയും പറഞ്ഞു. കണ്ണൂരിലെ കൈരളി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.