പെണ്‍കുട്ടിയെ കാണാതായ സംഭവം, കൂട്ടുകാരിയുടെ അമ്മയും അറസ്റ്റില്‍

Thrissur

തൃശൂര്‍: പതിനാലുവയസ്സുകാരി പെണ്‍കുട്ടിയെ വയനാട്ടില്‍ നിന്ന് കാണാതായ സംഭവത്തില്‍ പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ അമ്മയും അറസ്റ്റില്‍. പനമരം സി.കെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരി തങ്കമ്മ (28) യെയാണ് അറസ്റ്റുചെയ്തത്. തങ്കമ്മയുടെ രണ്ടാം ഭര്‍ത്താവ് വിനോദി (29) നെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കാണാതായ പെണ്‍കുട്ടിയുടെ വീടിനുസമീപത്താണ് തങ്കമ്മയുടെ സഹോദരിയുടെ വീട്. അവിടെ അവര്‍ ഇടയ്ക്കുവന്ന് താമസിക്കാറുണ്ട്. അങ്ങനെയാണ് ഇവര്‍ കുട്ടിയെ പരിചയപ്പെട്ടത്. എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച മുതലാണ് കാണാതായത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പനമരം പോലീസ് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് തൃശ്ശൂരിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തൃശ്ശൂര്‍ സിറ്റി പോലീസിന്റെ സഹായത്തോടെയാണ് തൃശ്ശൂര്‍ പാലപ്പെട്ടി വളവ് എന്ന സ്ഥലത്തുവെച്ചാണ് കുട്ടിയെ കണ്ടെത്തിയിരുന്നത്.

കുട്ടിയോടൊപ്പം കൂട്ടുകാരിയുടെ അമ്മ തങ്കമ്മയും ഇവരുടെ രണ്ടാം ഭര്‍ത്താവ് വിനോദും ഉണ്ടായിരുന്നു. വിവാഹവാഗ്ദാനം നല്‍കി വിനോദാണ് കുട്ടിയെ തൃശ്ശൂരിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.